Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Monday, 2 August 2010

ചില ലണ്ടൻ കാഴ്ചകൾ..

ജെറിയുടെ വീട്ടിലെ അല്പനേരത്തെ വിശ്രമത്തിനു ശേഷം അതികം വൈകാതെ തന്നെ പുറത്ത് പോകാൻ തീരുമാനിച്ചു. പക്ഷേ, കാലാവസ്ഥ പെട്ടന്ന് മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തണുപ്പ് കൂടി വരുന്നു, ഒപ്പം ചാറ്റൽ മഴയും. ഭാര്യ അതോടെ ‘റിവേർസ് ഗിയറിട്ടു’. “ഈ തണുപ്പത്തും മഴയത്തും ഞാനെങ്ങോട്ടുമില്ല. ഞാനും കൊച്ചുമിവിടെയിരുന്നോളാം, നിങ്ങൾ പോയിട്ട് വാ..”
പക്ഷേ, ‘ജോയ് ആലുക്കാസുൾപ്പടെ‘ ഒരുപാട് ഇൻഡ്യൻ ജ്വല്ലറികളും, ടെക്സ്റ്റൈത്സുകളും, ഇൻഡ്യൻ റെസ്റ്റോറന്റുകളുമുള്ള ഈസ്റ്റ് ലണ്ടനിലൂടെയൊരു ചുറ്റിയടിക്കൽ മിസ്സാക്കണോ എന്ന ജെറിയുടെ ചോദ്യത്തിൽ കക്ഷി വീണു. ജെറിയുടെ കാറിലായിരുന്നു പിന്നീട് യാത്ര.

ഇൽഫോർഡ് മുതൽ തന്നെ ഒരു ‘മിനി-ഇൻഡ്യ’ യുടെ ലക്ഷണമാണ് എവിടേയും. റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ, ജ്വല്ലറികൾ, മറ്റു കടകൾ..എല്ലാം കൊണ്ടും മുംബൈയിലെയോ, മദ്രാസിലെയോ തെരുവുകളിൽ ചെന്ന പ്രതീതി! റോഡിലെങ്ങും കാണുന്നതും ഏഷ്യൻ മുഖങ്ങൾ മാത്രം. അനധിക്രതമായി കുടിയേറിയവരും, വിസ കാലാവധി കഴിഞ്ഞവരും, നിരവധി മലയാളികളുൾപ്പടെ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർഥികളും, പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നൊക്കെ അഭയാർത്ഥികളായെത്തിയവരുമാണ് കൂടുതലും. ഇടക്കിടെ നടക്കുന്ന ഇമിഗ്രേഷൻ റെയ്ഡ്കളിൽ കുറേപേരെയൊക്കെ പിടികൂടുന്നുണ്ടങ്കിലും, ഗവണ്മെന്റിനും ഇല്ലിഗൽ ഇമിഗ്രന്റ്സിന്റെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാകുന്നില്ല ഇവിടെ.
കുറച്ച് വൈകി ബ്ലോഗ്ഗ് ലോകത്തെത്തിയ ആളായതുകൊണ്ട്, ഈയിടെ വായിച്ച കുറുമാന്റെ യുറോപ്പ് സ്വപ്നങ്ങളെപറ്റി പെട്ടന്നോർത്തു. അന്ന് ,പാരീസിനു പകരം ലണ്ടനിലായിരുന്നു കുറുമാൻ ഇറങ്ങിയിരുന്നതെങ്കിൽ, ചിലപ്പോൾ കൂറുമാന്റെ ബാക്കി ജീവിതം തന്നെ മാറി പോകുമായിരുന്നല്ലോ എന്നൊരു ചിന്ത, ഈസ്റ്റ് ലണ്ടൻ തെരുവുകളിലൂടെ പോകുമ്പോൾ മനസിൽ വരാതിരുന്നില്ല.

നേരത്തെ പറഞ്ഞ് പ്രലോഭിപ്പിച്ചതല്ലേയെന്നു കരുതി, ആദ്യം തന്നെ ഭാര്യയെ ‘ജോയ് ആലുക്കാസിന്റെ’ ലണ്ടൻ ഷോറൂമിൽ കൊണ്ട്പോകാമെന്ന് കരുതി ‘ഈസ്റ്റ് ഹാമിനടുത്ത’ ‘അപ്ടൺ പാർക്കിലേക്ക് പോയി. പ്രശസ്തമായ ‘ന്യുഹാം ഫുട്ബോൾ ക്ലബിന്റെ’ ഹോം സ്റ്റേഡിയം പോകൂന്ന വഴിയിൽ കാണാമായിരുന്നു. 10-15 മിനിറ്റ് കറങ്ങി നടന്ന് കണ്ട് പിടിച്ച പാർക്കിംഗിൽ കാർ നിർത്തി ‘world's No.1 Jweller‘ ന്റെ ലണ്ടൻ ഷോറും കണ്ടപ്പോളാണ് ഇതിത്രയൊക്കേയുള്ളു എന്നു മനസിലായത്. എന്തായലും, അവിടെ ചിലവഴിച്ച പത്തിരുപത് മിനുറ്റിന്റെ ക്ഷീണം തീർക്കാൻ തൊട്ടടുത്ത് കണ്ട നോർത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ കയറി പാനി പൂരിയും, ഭേൽ പൂരിയുമൊക്കെയടിച്ച് പുറത്തിറങ്ങിയപ്പോളാണ് ‘ബിലാത്തി പട്ടണം മുരളിയേട്ടന്റെ’ വിളി വന്നത്. വൈകിട്ട് കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, ആൾക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയമായിരിക്കുന്നു. പറ്റിയാൽ എങ്കിൽ അടുത്ത ദിവസം കണാമെന്ന്പറഞ്ഞ് ഫോൺ വച്ചു.



,

തിരിച്ച് ഈസ്റ്റ് ഹാം വഴി പോകുമ്പോളാണ് പെട്ടന്ന് അത് കണ്ടത്! അതേ, അത് തന്നെ. ‘ചരിത്ര പ്രസിദ്ധമായ ലണ്ടൻ ബ്ലോഗ് മീറ്റ്’ നടന്ന ആശൈദോശൈ റെസ്സ്റ്റോറന്റ്.! വൈകിട്ടത്തെ ഭക്ഷണം എങ്കിൽ അവിടുന്നായാലോ എന്ന് ആലോചിച്ചപ്പോൾ, അവിടെ അത്ര പോരായെന്നും, പുതിയതായി തുടങ്ങിയ ‘ട്രാവങ്കൂർ ഹൌസ്‘ പരീക്ഷീക്കാമെന്നുമുള്ള ജെറിയുടെ അഭിപ്രായം പരിഗണിച്ച് അങ്ങോട്ട് വിട്ടു. രാത്രി ഭക്ഷണം കഴിക്കാറായില്ലാത്തത് കൊണ്ടും, കുറെ കാലത്തിനു ശേഷം കണ്ട്മുട്ടിയ വേറെയും ഒന്നു രണ്ട് ലണ്ടൻ സുഹ്രുത്തുക്കളുടെ കൂടെ ഒരു ‘സ്മാൾ കൂടൽ’ ഉണ്ടാകാൻ സാധ്യതയൂള്ളതിനാലും, പിന്നീട് വന്ന് കളക്ട് ചെയ്യാമെന്ന് പറഞ്ഞ് 'ട്രാവങ്കൂർ ഹൌസിൽ’ ഭക്ഷണം ഓർഡർ ചെയ്ത്, കുടുംബത്തെ ജെറിയുടെ വീട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കി. ഈസ്റ്റ് ഹാമിലെ സുഹ്രുത്തുക്കളുടെ കൂടെ ‘ജാക്ക് ഡാനിയലുമൊത്ത്’ ചിലവഴിച്ച വൈകുന്നേരത്തിനു ശേഷം, രാത്രി വൈകി ഭക്ഷണവും കഴിഞ്ഞ് അടുത്ത ദിവസത്തെ സെന്റ്രൽ ലണ്ടൻ യാത്രക്കായി എല്ലാവരും ഉറങ്ങി.


ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും, സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെയെങ്കിലും ഒന്നു പോയി വരാം. തലേന്നെ ഇന്റെർനെറ്റിൽ ‘ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ ' ടികറ്റ് ബുക്ക് ചെയ്തിരുന്നു. ജെറിയുടെ വീടിനടുത്ത ‘ന്യുബറി പാർക്ക്’ സ്റ്റേഷനിൽ നിന്നും, ട്യൂബ്’ എന്നറിയപ്പെടുന്ന ലണ്ടനിലെ പ്രധാന യത്രാ മാർഗമായ അണ്ടർഗ്രൌണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റിൽ ഇറങ്ങി.


ഷെർലക് ഹോംസ് @ 221 ബേക്കർ സ്ട്രീറ്റ്

ഷെർലക് ഹോംസ് കഥകളിൽ, ഷെർലക് ഹോംസിന്റെ അഡ്രസ്സായി പറയുന്ന 221ബേക്കർ സ്ട്രീറ്റ്. സ്റ്റേഷന് പുറത്തിറങ്ങുമ്പോളെ കാണുന്നത് ഷെർലക് ഹോംസിന്റെ പ്രതിമയും, ഒരു ചെറു വിവരണവുമാണ്. ലോക പ്രശസ്തമായ ലണ്ടൻ വാക്സ് മ്യൂസിയം- 'madame tussauds', London Zoo എല്ലാം അവിടെ അടുത്താണ്. സമ്മർ ടൂറിസ്റ്റ് സീസണായത് കൊണ്ട് എങ്ങും സഞ്ചാരികളൂം, തിരക്കുമാണ്. വരുന്ന സൈറ്റ് സീയിംഗ് ബസുകളുടെയെല്ലാം ഓപ്പൺ ടോപ്പ് ഫ്ലോർ ഫുള്ളാണ്. 20മിനിറ്റോളം നീണ്ട കാത്തിരിപ്പിനോടുവിലാണ് ഒരു ‘സൈറ്റ് സീയിംഗ് ബസിൽ തുറന്ന രണ്ടാംനിലയിൽ എല്ലാവർക്കും സീറ്റ് കിട്ടിയത്. ലണ്ടനിലെ ഏറ്റവും തീരക്കേറിയതും,ചിലവേറിയതുമായ ഓക്സ്ഫോർഡ് സട്രീറ്റ്, സെന്റ് പോൾസ് കതീഡ്രൽ, ബക്കിംഹാം പാലസ്, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൈണിംഗ് സ്ട്രീറ്റ്, ലോക സിനിമകളുടെ പ്രീമിയർ ഷോകളിലൂടെ പ്രശസ്തമായ ലസ്റ്റർ സ്കയർ (രാവണൻ സിനിമയുടെ ഉൾപ്പടെ) തുടങ്ങി ലണ്ടൻ നഗരത്തിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും സൈറ്റ് സീയിംഗ് ബസ് കടന്ന് പോകും. ഓരോ പ്രധാന പോയന്റിലും സ്റ്റോപ്പ് ഉണ്ടാകും, അവിടെ ഇറങ്ങി നമ്മുടെ സൌകര്യം പോലെ കറങ്ങി നടന്ന് അടുത്ത ബസിൽ അതേ ടികറ്റ് ഉപയോഗിച്ച് വീണ്ടും കയറാം. ഓരോ സ്റ്റോപ്പിലും ഇറങ്ങി നടന്ന് എല്ലാം കണ്ട് പോകണമെങ്കിൽ 2 ദിവസത്തെയെങ്കിലും ടികറ്റ് എടുക്കണം.



ഒരു ദിവസത്തെ സഞ്ചാരത്തിനായി പുറപ്പെട്ട ഞങ്ങൾ ഇറങ്ങാൻ പ്ലാ‍ൻ ചെയ്ത ഒരേ ഒരു സ്റ്റോപ്പ് ലണ്ടൻ ഐ ആയിരുന്നു. ലണ്ടൻ ഐയുടെ ടികറ്റ് നേരത്തെ തന്നെ എടുത്തിരുന്നത് കൊണ്ട് ക്യൂ ഴിവാക്കാനായി. ലണ്ടൻ ഐയിലെ അര മണിക്കൂർ കറക്കവും കഴിഞ്ഞ്,തെംസ് നദിയിലൂടെയുള്ള ബോട്ട് യത്രയും, കഴിഞ്ഞപ്പോളേക്കും ആ ദിവസം കഴിഞ്ഞു. കറങ്ങി തിരിഞ്ഞ്, വിക്ടോറിയ സ്റ്റേഷനിലെ ഒരു പബ്ബിലിരുന്ന് ഒരു ബിയറും കഴിച്ച് ക്ഷീണം മാറ്റി വീണ്ടുമൊരു ലണ്ടൻ പര്യടനത്തിന് അങ്ങനെ സമാപനം കുറിച്ചു...

(നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്..:)





Thursday, 1 July 2010

ലണ്ടനിലേക്ക് - ‘ശിലായുഗത്തിലൂടെ’യൊരു യാത്ര -1

ലണ്ടനിലേക്കും, ലണ്ടനിലൂടെയുമുള്ള നിരവധി യാത്രാവിവരണങ്ങൾ സന്തോഷ് ജോർജ് കുളങ്ങര മുതൽ, ബൂലോക പ്രശസ്തരായ നിരക്ഷരൻ, കൊച്ച് ത്രേസ്യ, വിഷ്ണുലോകം, സിയ, പ്രദീപ് തുടങ്ങി ലണ്ടൻ മലയാളി ബ്ലോഗേർസിലെ കാരണവരായ ബിലാത്തിചേട്ടൻ വരെ നമ്മുക്ക് തന്നിട്ടുണ്ട്. ഒന്നര വർഷത്തോളം ലണ്ടൻ വാസിയായിരുന്നെങ്കിലും, അന്നൊന്നും ബ്ലോഗ് ലോകത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടുമുണ്ടായിരുന്നില്ല. ഇനിയുമൊരു യാത്രാവിവരണത്തിന് പ്രസക്തിയില്ല എങ്കിലും, ഈയടുത്ത് നടത്തിയ ഒരു ലണ്ടൻ യാത്രയിലെ ചില അനുഭവങ്ങളും, കൌതുകങ്ങളും...
--------------------------------------------------------------

അടുക്കളയിൽനിന്നും, ഹാളിൽ നിന്നുമുള്ള കലപില ശബ്ദങ്ങൾ കേട്ടാണ്, തലേന്ന് സുഹ്രത്തിന്റെ മകന്റെ ബർത്ത്ഡേ പാർട്ടിക്ക് അർമ്മാദിച്ചതിന്റെ ക്ഷീണത്തിൽ മൂടിപ്പുതച്ച് സുഖമായുറങ്ങുവായിരുന്ന ഞാൻ പതുക്കെ കണ്ണ് തുറന്നത്.

“ഇതെത്ര നേരമായി വിളിക്കുന്നെന്റെ കൊച്ചേ, സമയം ദേ ഏഴ് കഴിഞ്ഞു. ഏഴരക്ക് ഇവിടുന്നെറങ്ങണംന്ന് പറഞ്ഞ് കിടന്നതാ”..
അമ്മ വാതിൽക്കൽ വന്നു വിളിക്കുന്നുമുണ്ട്. അപ്പോഴാ ഓർമ്മ വന്നത് - ഇന്ന് എല്ലവരെയും ലണ്ടൻ കാണിക്കാൻ കൊണ്ട്പോകാമെന്നേറ്റിരിക്കുവാണല്ലോ. പതുക്കെ എണിറ്റു. പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം പൊതികെട്ടുന്ന തിരക്കിലാണ് അമ്മയും ഭാര്യയും. കഴിഞ്ഞ കുറേ യാത്രകളിൽ ഭാര്യയുടെ വക ഈ പൊതികെട്ട് പരീക്ഷിണം എനിക്കുമിഷ്ടപെട്ടത്കൊണ്ട്, എന്റെ പൊതിയിൽ ഒരു കഷണം വറുത്ത മീൻ കൂടുതലായെടുത്തിട്ട് ഞാനും അവരെ സഹായിച്ചു.

എട്ട് മണിക്കെങ്കിലും പുറപ്പെടണമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും, എല്ലാവരുടെയും ഒരുക്കമൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഒമ്പതര. ഏകദേശം കണ്ണൂർ പട്ടണം പോലെ പരിചയമുണ്ട് ലണ്ടൻ നഗരവുമായെങ്കിലും, ഇതാദ്യമായാണ് ലണ്ടനിലേക്കൊരു ഡ്രൈവിംഗ്. പുറമെ കാണിക്കുന്നില്ലങ്കിലും അതിന്റെ ടെൻഷനോടെ, രണ്ട് ദിവസത്തെ താമസം സ്പോൺസർ ചെയ്ത, സുഹ്രുത്ത് ജെറിയുടെ ലണ്ടനിലെ അഡ്രസ്സിലെ പോസ്റ്റ്കോഡ് പല തവണ നേവിഗേറ്ററിൽ സെറ്റ് ചെയ്ത് റൂട്ടൊക്കെ ഉറപ്പ് വരുത്തി.

ഡോളിഷിനടുത്തെ പ്രധാന പട്ടണമായ എക്സിറ്റർ കഴിഞ്ഞപ്പോഴെ, നേവിഗേറ്ററിൽ നിന്നുള്ള കിളിനാദം ശരിയായ വഴിയിലൂടെയല്ല എന്നെ നാവിഗേറ്റ് ചെയ്യുന്നതെന്ന് മനസിലായി. M5 എന്ന മോട്ടോർവേയാണ് എക്സിറ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രധാന പാത. പക്ഷെ, M5 യിലേക്ക് തിരിയേണ്ട ജംക്ഷൻ കഴിഞ്ഞിട്ടും നേവിഗേറ്റർ വീണ്ടും മുന്പോട്ട് തന്നെ നയിക്കുന്നു. ഒരു പന്തികേട് തോന്നിയത്കൊണ്ട്, ആദ്യം കണ്ട സൈഡ് റോഡിലേക്ക് കാറൊതുക്കി നേവിഗേറ്ററിൽ സെറ്റ് ചെയ്ത പോസ്റ്റ്കോഡും അഡ്രസ്സും വീണ്ടും നോക്കി. എല്ലാം ശരിയാണ്. ഒരു കുഴപ്പം മാത്രം- കഴിയൂന്നതും മോട്ടോർവേ ഒഴിവാക്കികൊണ്ടുള്ള വഴി തിരഞ്ഞെടുക്കാനാണ് നേവിഗേറ്റർ സെറ്റ് ചെയ്തിരുന്നത്!. വീണ്ടും M5 മോട്ടോർവേയിൽ എത്തണമെങ്കിൽ 13 മൈലോളം ദൂരം മുൻപോട്ട് പോയി,തിരിച്ച് വരണം!. വരുന്നിടത്ത് വച്ച് കാണമെന്നുള്ള വാശിയോടെ, കുറച്ച് കറങ്ങി തിരിഞ്ഞാണെങ്കിലും നേവിഗേറ്റർ ലക്ഷ്യ സ്ഥാനത്തെത്തിക്കുമെന്നുള്ള ഉറപ്പുള്ളത്കൊണ്ട്, M5 മോട്ടോർവേ ഉപേക്ഷിച്ച് വണ്ടി നേരെ വിട്ടു.

“നാട്ടിലെ ഹൈവേ ദേ, ഇത്പോലിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി വരും. ഒരു ബ്ലോക്ക് വന്നാൽ, ഇത് പോലെ ക്ഷമ കാണിച്ച് ക്യൂവിൽ നിൽക്കത്തൊന്നുമില്ല്ല, ഒരു ഗാപ് കണ്ടാൽ തോന്നുന്നവൻ ഇടിച്ച് കേറ്റും. പിന്നെ അങ്ങോടുമില്ല, ഇങ്ങോടുമില്ല...”
ചെറിയൊരു നാട്ട് വഴിയിലൂടെ ഓടികൊണ്ടിരുന്നപ്പോൾ, ചില റോഡ് മെയിന്റൻസ് ജോലികൾ കാരണമുള്ള ട്രാഫിക് ബ്ലോക്കിൽ കുറച്ച് നേരം കിടന്നപ്പോൾ പപ്പയുടെ കമന്റ്. ഇവിടെ വന്നപ്പോൾ മുതൽ എന്തിനെയും നാടുമായി താരതമ്യപെടുത്തി പറയുകയാണ് പപ്പയൂടെ ഒരു ഹോബി.

“നൂറ് കോടിയിൽ കൂടുതൽ ജനങ്ങളും, പ്യൂൺ മുതൽ മന്ത്രിമാർ വരെയുള്ളവരിൽ അഴിമതിയില്ലാത്ത ഒരാളെ പോലുംകണ്ട് കിട്ടാൻ പ്രയാസവുമുള്ള നമ്മുടെ രാജ്യം, ഇത്രയെങ്കിലുമായല്ലോ, പപ്പാ. അതോർത്ത് സമാധാനിക്ക്”

എങ്കിലും, മറ്റു വാഹനങ്ങൾ നമ്മുക്ക് കയറി പോകാൻ ക്ഷമാപൂർവ്വം സിഗ്നൾ തരുന്നതും, ചിലപ്പോൾ മറ്റൊരു വാഹനത്തിന് നമ്മളായി വഴി കൊടുത്താൽ ഇൻഡികേറ്റർ ഫ്ലാഷ് ചെയ്തും, കൈ ഉയർത്തിയും നന്ദി പറഞ്ഞ് പോകുന്ന സംസ്കാരം പപ്പായ്ക്ക് വീണ്ടും അത്ഭുതം!. ഇരു വശവും പച്ച പുതച്ച കുന്നിൻ ചെരുവുകളും, താഴ്വരകളും നിറഞ്ഞ മനോഹരമായ ‘സോമർസെറ്റ്” കൌണ്ടിയിലൂടെ ഓടാൻ തുടങ്ങിയീട്ട് ഒരു മണിക്കുറോളമായി. ഇടക്കിടെ മഞ്ഞപട്ട് പുതച്ചപോലെയുള്ള Rapeseed പാടങ്ങളുടെയും, ഡാഫോഡിത്സ് പൂക്കളുടെയും, ഫാമുകളുടെയും നടുവിലൂടെയുള്ള രണ്ട് വരി പാതയിലൂടെ അതികം സ്പീഡിലല്ലാതെയുള്ള ഡ്രൈവിംഗ്, മനസ്സിൽ ചില ‘ദിൽ വാലെ ദുൽഹനിയ..’ സീനുകളെ ഓർമിപ്പിച്ചു. എന്തായാലും ഓർത്തതല്ലേ, ഒരു റിയൽ ഫീൽ വരട്ടെ എന്നോർത്ത് സിഡി മാറ്റിയിട്ടു.‘ഹോ ഗയ ഹെ തുജ്കോ തൊ പ്യാർ സജ്നാ...’ സ്റ്റീരിയോ പാടി തുടങ്ങി.

“ഏത് ‘സിമ്രാനെയാ’ ഇപ്പോളോർമ്മ വന്നത്?”..
പുറകിലെ സീറ്റിലിരുന്ന് അത് വരെ ഉറക്കം തൂങ്ങുകയായിരുന്ന ഭാര്യയാണ്.!
“കുറച്ച് വൈകിപോയി, അല്ലായിരുന്നെങ്കിൽ ‘തുജേ ദേഖാ തോയെയും, ‘കണ്ണോട് കാൺപതെല്ലാമും’ പാടി ചിലരുടെ കൂടെ ഇതിലെയൊക്കെ ഡ്രൈവ് ചെയ്യാമായിരുന്നു അല്ലേ?”
ഹ്ഹും.ഇവൾ വിടാൻ ഭാവമില്ല. മൌനം ബ്ലോഗർക്ക് ഭൂ‍ഷണം.

ചില വഴിയോരകാഴ്ചകൾ


സമയം 12 കഴിഞ്ഞിട്ടേയുള്ളുവെങ്കിലും, ഇടക്കിടെ കാണുന്ന ‘സർവീസസ്‘ എന്ന ബോർഡ് വയറ്റിലേക്ക് ചില സിഗ്നലൂകൾ തന്നു.(ദീർഘദൂര യാത്രകളിൽ എന്തെങ്കിലും ഭക്ഷണം, ഇന്ധനം, വിശ്രമം..ഇതിനുള്ള ഇടത്താവളമാണ് ‘സർവീസസ്’ എന്ന് ഹൈവേകളിൽ കാണുന്ന പ്രതിഭാസം.:)‘സർവീസ്’ സ്റ്റേഷനിൽ കേറിയാലും കിട്ടാൻ പോകുന്നത്, മടുപ്പിക്കുന്ന കെഫ്സി ചിക്കനോ, ബർഗ്ഗറോ ആയിരിക്കും. പുറകിലുള്ള പ്ലാസ്റ്റിക് ബാഗിലൊന്നിൽ ‘അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചോറും, കറികളുമിരിക്കുന്നുണ്ടന്നുള്ള ഓർമ്മ വിശപ്പ് കൂട്ടി. സുഖമായിരുന്ന് പൊതിച്ചോറഴിച്ച് കഴിക്കാനൊരു സ്ഥലമായിരുന്നു, ഡ്രൈവ് ചെയ്യുമ്പോൾ അടുത്ത ലക്ഷ്യം.

“ദേ..പന്നികളല്ലേ അത്..!” പപ്പയുടെ ചോദ്യം കേട്ടാണ് ഇടത് വശത്തേക്ക് നോക്കിയത്.! പശുക്കൾ, ആടുകൾ, കുതിരകൾ എല്ലാത്തിനെം വളർത്തുന്ന ഫാമുകൾ സാധാരണ കാഴ്ചകളാണങ്കിലും, ആദ്യമയിട്ടാണ് പന്നിയെ വളർത്തുന്ന ഒരു ഫാം റോഡരികിലായി കാണുന്നത്..

‘വിത്ഷൈർ’ കൌണ്ടിയിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് റോഡ്സൈനുകൾ പറഞ്ഞു തന്നു .ഭക്ഷണം കഴിക്കാനായി കാർ എവിടെയെങ്കീലുമൊന്ന പാർക്ക് ചെയ്യണം. സ്പീഡ് വളരെ കുറച്ച് ഓടിച്ചു. വിശ്വസിക്കാനായില്ല, ദൂരെ തെളിഞ്ഞ് വരുന്ന കാഴ്ച..!.



സ്ടോൺഹെൺജ്.. ചരിത്ര പുസ്തകങ്ങളിലും, Windox XP വാൾപേപ്പറായിട്ടും, ട്രാവൽ ഗൈഡുകളിലും, ഈയടുത്ത്, മോഹൻലാലിന്റെ “ആകാശഗോപുരം” സിനിമയിൽ പോലും കണ്ട അതേ സ്റ്റോൺഹെഞ്ജ്..! ഇംഗ്ലണ്ടിൽ വന്നപ്പോൾ മുതൽ കാണണമെന്നാഗ്രഹിച്ച സ്ഥലങ്ങളിലൊന്ന് അപ്രതീക്ഷിതമായി മുന്നിൽ കണ്ടതിന്റെ സന്തോഷത്തിൽ കാർ അങ്ങോട്ട് തന്നെ തിരിച്ച് വിട്ടു. നോക്കെത്താ ദൂരത്തോളം പച്ച പുതച്ച മൈതാനത്ത് BC3000 കാലഘട്ടത്തിൽ കൂറ്റൻ കല്ലുകളിൽ തീർത്ത ആദിമ മനുഷ്യന്റെ നിർമ്മിതി!. സ്കൂൾ -യൂണിവേർസ്റ്റി വിദ്യാർഥികളെ കൊണ്ട് വന്ന ബസുകളും, സാധാരണ ടൂറിസ്റ്റ്കളുടെ കോച്ചുകളും, കാറുകളും കൊണ്ട് പാർക്കിംഗ് ഏരിയ നിറഞ്ഞിരിക്കുന്നു. അല്ലങ്കിലും, 3പൌണ്ട് കൊടുത്ത് പർക്ക് ചെയ്യാനുള്ള പിശുക്ക് കാരണം, അല്പ ദൂരം മാറി പുറത്ത് റോഡ് സൈഡിൽ കാറൊതുക്കി എല്ലാവരും ഇറങ്ങി.

സ്റ്റോൺഹെഞ്ജിനെപറ്റിയുള്ള വിവരണങ്ങളടങ്ങിയ ബൂക്കുകൾ, ലീഫ്ലെറ്റുകൾ, ഗൈഡിന്റെ സേവനം എല്ലാം ലഭ്യമാണന്ന് മനസിലായി, ഇൻഫൊർമേഷൻ കൌണ്ടറിൽ ചെന്നപ്പോൾ. ഒരാൾക്ക് 5 പൌണ്ടിന്റെ ടിക്കറ്റും വേണം മുൾവേലി കെട്ടി തിരിച്ചിരിക്കുന്ന ‘ബ്രിട്ടീഷ് ഹെറിറ്റേജിന്റെ’ നിയന്ത്രണത്തിലുള്ള ഗ്രൌണ്ടിനുള്ളിൽ കയറാൻ. റിസപ്ഷൻ കൌണ്ടറിൽ നിന്നു തുടങ്ങുന്ന ഭൂമിക്കടിയിലൂടെയുള്ള ചെറിയ ഇടനാഴിയിലൂടെയാണ് റോഡിനെതിർവശത്തുള്ള മുൾവേലിക്കുള്ളിൽ ചെല്ലുക. ഉള്ളിൽ കയറിയാലും, സ്ടോൺഹെഞ്ജ് പാറകൾക്ക് അടുത്ത് വരെ പോയി കാണാമെന്നല്ലാതെ, അതിൽ തൊടാനോ, ഉള്ളിലേക്ക് കയറാനോ സാധിക്കുകയുമില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സ്ടോൺഹെഞ്ജ് പൂർണ്ണമായും ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്. Summer Solstice എന്നറിയപ്പെടുന്ന,വർഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം (സാധാരണയായി ജൂൺ പകുതിയിലൊരു ദിവസം) സൂര്യോദയം കാണാൻ വരുന്ന ആയിരകണക്കിനായ ‘പേഗൻസ്’എന്ന പ്രാചീന മത വിഭാഗത്തിന്റെ ആരാധനക്ക്. മന്ത്രോച്ചാരണങ്ങളും, സ്ടോൺഹെഞ്ജിന് ചുറ്റുമുള്ള പ്രദിക്ഷണവുമായി സൂര്യരാധന നടത്തുന്ന ഒരു സമൂഹം ഇപ്പോളും ഇംഗ്ലണ്ട് പോലൊരു രാജ്യത്തുണ്ടന്നുള്ളത് പുതിയൊരറിവായിരുന്നു എനിക്ക്!

“പത്ത് മൂപ്പത് പൌണ്ട് കൊടുത്ത് ഈ കല്ലുംകൂട്ടം കാണാനോ. വേറെ പണിയൊന്നുമില്ലേടാ നിനക്ക്.. നമ്മ്ടെ രാജഗിരിലെ കമ്മാളി കല്ല്ല് ഇതിനേക്കാൾ പത്തിരട്ടിയുണ്ട്. നയാ പൈസേം കൊടുക്കണ്ട.” ടിക്കറ്റെടുക്കണമെന്നറിഞ്ഞപ്പോൾ പപ്പയുടെ പ്രതികരണം!

ഇത്രേം പൈസ് മുടക്കി അകത്ത് കയറിയാലും, അത് പ്രയോജനപ്പെടുത്താൻ മാത്രം ചരിത്രത്തിലും, പൌരാണികതയിലും താല്പര്യമുള്ളവരല്ല കൂടെയുള്ളതെന്നറിയാവുന്നതിനാൽ ഞാൻ ആ പരിപാടി ഉപേക്ഷിച്ചു. മുള്ള് വേലിക്കരികിലൂടെ അല്പദൂരം നടന്നപ്പോൾ സ്റ്റോൺഹെഞ്ജിനെ കുറച്ച് കൂടെ അടുത്ത് കാണാൻ സാധിച്ചു. ടൺ കണക്കിന് ഭാരമുള്ള കൂറ്റൻ പാറകൾ വ്രത്താക്രതിയിൽ കുത്തി നിർത്തി, ഒന്നിനു മുകളിൽ മറ്റൊന്നായുള്ള ചരിത്രാതീത കാലത്തെ ഈ നിർമ്മിതി ഇന്നും പുരാവസ്തു ഗവേഷകർക്കൊരു ചോദ്യചിഹ്നമാണ്. ‘നിയോലതിക് കാലഘട്ടത്തിൽ’ ജീവിച്ചിരുന്ന മനുഷ്യരുടെ സൂര്യാരാധനക്കുള്ള ക്ഷേത്രമോ, ശവപ്പറമ്പോ (burial site)ആയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ. സംഗതി എന്ത് തന്നെയായാലും, പ്രാചീന മനുഷ്യർ നൂറ്കണക്കിന് മൈലുകൾക്കകലെ നിന്ന് എങ്ങനെ, എന്തിന് ഈ കൂറ്റൻ കല്ലുകൾ ഇവിടെ കൊണ്ട് വന്ന് ഇത് നിർമ്മിച്ചു എന്നത് ഇന്നും എല്ലാവരെയും വിസ്മയിപ്പിക്കുന്നു.




മുൾ വേലിക്കരികിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന് കുറേ ഫോട്ടോകൾ എടുത്ത് തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരെയൊന്നും കാണുന്നില്ല. പപ്പയും, അമ്മയുമൊക്കെ അവർക്ക് കൌതുകമുണർത്തുന്ന കാഴ്ച അതിനകം കണ്ടെത്തി കഴിഞ്ഞിരുന്നു. സ്ടോൺഹെൺജിനെതിർവശത്തായി, അല്പദൂരം മാറിയുള്ള പുൽമൈതാനത്ത് മേഞ്ഞ് നടക്കുന്ന നൂറുകണക്കിന് പശുക്കൾ. വേലിക്കരികിലേക്ക് വന്ന ചിലതിനെ തൊട്ടും തലോടിയും പപ്പയിലെ കർഷകൻ സ്നേഹം പ്രകടിപ്പിച്ചു.



പ്ലാൻ ചെയ്തിരുന്നതിൽ നിന്നൊക്കെ ഒത്തിരി വൈകിയിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടുമില്ല. വഴിതെറ്റിച്ചാണങ്കിലൂം അപ്രതീക്ഷിതമായി സ്ടോൺഹെഞ്ജ് കാണിക്കാനിടയാക്കിയ നേവിഗേറ്ററിനോട് നന്ദി പറഞ്ഞ് ഞങ്ങൾ സ്ടോൺഹെൺജിനോട് വിട പറഞ്ഞു. നാട്ടിലെ റോഡരികിൽ കരിക്ക് വിൽക്കുന്നത്പോലെ, സന്ദർശകർക്ക് ലോക്കൽ ഫാമുകളിൽ നിന്നുള്ള സ്റ്റ്ട്രോബറി വില്ക്കുന്നവരെ കാണാമായിരുന്നു വഴിയരികിൽ. 2-3 മൈലോളം വീണ്ടും പോയപ്പോളാണ്, വിജനമായ ഒരു പുൽമൈതാനം കണ്ടത്. വണ്ടി നിർത്തി, എല്ലാവരും പായ വിരിച്ച് ഇരുന്നു. അലുമിനിയം ഫോയിൽ പൊതി തുറന്നപ്പോൾ, സ്കൂളരികിലെ തോട്ടിൻ കരയിലിരുന്ന് കൂട്ടുകാരൊപ്പം ഉച്ചക്ക് വാഴയിലപൊതി അഴിക്കുന്ന സ്കൂൾ ദിനങ്ങൾ ഓർമ്മ വന്നു.

“ഉറക്കം കൺകളിൽ ഊഞ്ഞാല്കെട്ടുമ്പോൾ ഉദിക്കും നിൻ മുഖം ഞെഞ്ചത്തിൽ...”
വയറ് നിറയെ കഴിച്ചതിന്റെ ക്ഷീണത്തിൽ ഇടക്കിടെ കൂമ്പിപ്പോകാൻ തുടങ്ങിയ കണ്ണുകളെ ഉണർത്താൻ ഉച്ചത്തിൽ പാടിക്കൊണ്ട് (കരഞ്ഞ്കൊണ്ട് എന്നും പറയാം) ഞാൻ ഡ്രൈവ് ചെയ്തു.

“ഇങ്ങനെ പാടിയാൽ ഇത് കേൾക്കുന്ന ആരും പിന്നെ ഒരാഴ്ചത്തേക്ക് ഉറങ്ങില്ല”.
ഭാര്യയുടെ കമന്റ് കേട്ടതോടെ ക്ഷീണമൊക്കെ മാറി.

ഇനിയും 120 മൈലോളമുണ്ട് ലണ്ടനിലേക്ക്. നാലു മണിക്കെങ്കിലും ജെറിയുടെ വീട്ടിലെത്തിയാലേ, ഇന്നത്തെ ബാക്കി പ്രോഗ്രാമായ ഈസ്റ്റ് ലണ്ടൻ കാണൽ നടക്കുകയുള്ളു. പറ്റിയാൽ ബിലാത്തിപട്ടണം മുരളിചേട്ടനെ കാണുകയും വേണം. മണിക്കൂറുകൾ നീളുന്ന ഡ്രൈവിംഗിനിടക്ക് വീണ്ടും ക്ഷീണം തോന്നിയെങ്കിലും, എവിടെയെങ്കിലും നിർത്തിയാൽ വീണ്ടും വൈകുമെന്നുള്ളത്കൊണ്ട് ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ഫ്ലാസ്കിലെ കട്ടൻ കാപ്പി കുടിച്ചു.

ലണ്ടൻ നഗരത്തെ സമീപിക്കും തോറും, ഒരു ദിശയിലേക്ക് തന്നെ 4ഉം 5ഉം ട്രാ‍ക്കുകളിൽ നിറഞ്ഞോടുന്ന വാഹനങ്ങൾക്കിടയിലൂടെ കാറോടിക്കുമ്പോൾ അല്പം ഭയം തോന്നാതിരുന്നില്ല. ഇടക്കിടെ ട്രാഫിക് സിഗ്നലുകളിൽ കുരുങ്ങിയെങ്കിലും, ലണ്ടൻ സിറ്റിക്കുള്ളിൽ കയറാതെ തന്നെ ‘വെംബ്ലിയിൽ’ നിന്നും നോർത്ത് സർകുലർ റോഡിലൂടെ ജെറിയുടെ വീടിരിക്കുന്ന ‘ഇൽഫോർഡിലേക്ക്’ നാവിഗേറ്റർ ക്രിത്യമായി എത്തിച്ചു. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. സ്ടോൺഹെഞ്ചിലും, ഭക്ഷണം കഴിക്കാനമായി ചിലവഴിച്ച ഒന്നര മണിക്കൂറുൾ‌പ്പടെ, ആറു മണിക്കൂർ കൊണ്ട് ഏകദേശം കണ്ണൂർ മുതൽ എറണാകുളം വരെ പോകുന്ന ദൂരം പോന്നിരിക്കുന്നു.! ഇനി അല്പം നേരം വിശ്രമം ജെറിയുടെ വീട്ടിൽ.
(തുടരും..?)