Thursday 24 February 2011

ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -2

പാർട്ട് 1 ഇവിടെ

‘80 -90കളിലെ പൈങ്കിളി പരിപാടികളൊന്നും ഇപ്പോളത്തെ പെൺകുട്ടികളുടെയടുത്ത് ചിലവാകില്ലന്നും, ചില്ലറ ‘മോഡേൺ ആർട്സൊക്കെ’ ചെയ്താലേ അവര് ഇമ്പ്രസ്സ്ഡാകു എന്നുമൊക്കെ പറഞ്ഞ് ജയനെ കണ്വിൻസ് ചെയ്യിപ്പിക്കാൻ നോക്കിയെങ്കിലും, തനിക്ക് കിട്ടിയ പ്രൊഡക്ടിന്റെ ക്വാളിറ്റിയിൽ തീർത്തും അൺസാറ്റിസ്ഫൈഡായിരുന്ന ജയൻ, പ്രതിഫലത്തിൽ കാര്യമായ വെട്ടിക്കുറയ്ക്കലുകൾ വരുത്തി. - പൊറോട്ടയ്ക്കൊപ്പം ബീഫിനു പകരം വെറും മസാലക്കറിയും, കവിതയിലെ ബാൽക്കണി ടികറ്റിനുപകരം 12രൂപയുടെ സെകൻഡ് ക്ലാസ്സ് ടിക്കറ്റൂം.

ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ, ആകാംക്ഷയോടെ “മാഷെ / ലക്ഷ്മിയേടത്തീ, എനിക്കെന്തേലും കത്തുണ്ടോ” എന്ന ചോദ്യവുമായി ലക്ഷ്മി നിവാസിന്റെ വാതിലിൽ മുട്ടി കുറേ ദിവസം അവരെ ശല്ല്യപ്പെടുത്തികൊണ്ടിരുന്നു. ഒടുവിൽ, “തനിക്കെന്തേലും കത്ത് വന്നാൽ അങ്ങ് കൊണ്ട് തന്നേക്കാം, ഇവിടാരും അതെടുത്ത് തിന്നത്തൊന്നുമില്ല” എന്ന ലക്ഷ്മിയേടത്തിയുടെ പ്രസ്താവനയോടെ അത് അടങ്ങി. ആതിരയെയും പെൻഫ്രണ്ട്ഷിപ്പുമൊക്കെ പതുക്കെ റിസൈകിൾ ബിന്നിൽ നിന്ന് പോലും ഡിലിറ്റായി. ‘മോഹങ്ങൾ മുരടിച്ച’ എനിക്ക് സാന്ത്വനമായി വീണ്ടും പോളിയിലെ ജൂനിയേർസ് മാത്രം.

പതിവ്പോലൊരു ദിവസം പോളിയിലെയും എസ്.എൻ കോളേജിലെയും പെൺകുട്ടികളെ സുരക്ഷിതരായി ബസ്സ് കയറ്റി വിട്ട്, പുരുഷുവേട്ടന്റെ കടയിൽ നിന്ന് ചായയും പഴമ്പൊരിയും കഴിച്ച് Rs.3.5 അക്കൌണ്ടിൽ ആഡ് ചെയ്ത്, വായനശാലയിലുമൊന്ന് ഒപ്പ് വച്ച് ആറരയോടെ റൂമിലെത്തി. ഡ്രസ്സ് മാറി കുളിക്കാൻ കയറിയപ്പോളാണ് താഴെ നിന്നും കുഞ്ഞിക്കണ്ണൻ മാഷിന്റെ ശബ്ദം കേട്ടത്.
“ആ സിജോ അവിടെയുണ്ടോ ജയാ..?”

“അവൻ കുളിക്ക്വാ മാഷേ.”

കഴിഞ്ഞ മാസത്തെ വാടക കൊടുത്തിട്ടില്ല. അത് ചോദിക്കാനായിരിക്കും മാഷ് അന്വേഷിക്കുന്നതെന്നോർത്ത് കുളി കഴിഞ്ഞിട്ടും കുറേ നേരം വെറുതെ നിന്ന്, മാഷ് തിരിച്ച് പോയി എന്നുറപ്പായതിന് ശേഷം ഞാൻ ബാത്രൂമിൽ നിന്ന് പുറത്തിറങ്ങി.

“ഡാ‍ാ തെണ്ടീ..ദ്രോഹി..**&*^(@‌)##@.. നിന്നെ ഞാ‍ാൻ..” പുറത്ത് പതുങ്ങി നിൽക്കുകയായിരുന്ന ജയൻ അലറികൊണ്ട് എന്റെ നേരെ ചാടിവീണു.

“എന്തുവാടാ. നിനക്കെന്താ നാഗവല്ലി കൂടിയോ.?” കാര്യമെന്താന്നറിയാതെ ഞാൻ ജയനോട് ചോദിച്ചു.

“നാഗവല്ലിയല്ലടാ.. ആതിരവല്ലി. ചതിയാ.. മൈ.. മൈ ഡിയറേ.. ഞാൻ കണ്ട്പിടിച്ച പെൻഫ്രണ്ട് ആതിരയ്ക്ക് നീ കത്തയച്ചു..അല്ലേ..” അപ്പോളാണ് ജയന്റെ കൈയിലിരിക്കുന്ന പൊട്ടിച്ച കവർ ഞാൻ ശ്രദ്ധിച്ചത്. ആതിരയുടെ കത്ത്.! മനസ്സിലൊരു ലഡു പൊട്ടി. ‘ജയാ, ആ കത്തിങ്ങ് താടാ..’ എന്ന് പറയാൻ വാ പൊളിച്ചെങ്കിലും, കീരിക്കാടൻ ജോസിനേപ്പോലെ, കീലേരി അച്ചുവിനേപോലെ, ഗർജ്ജിച്ച്കൊണ്ട് നിൽക്കുന്ന ജയന്റെയടുത്ത് ഇനി നിന്നാൽ അവനെന്നെയെടുത്ത് സിക്സറടിക്കുമെന്ന് നല്ല ബോദ്ധ്യമുള്ള ഞാൻ ഒറ്റയോട്ടത്തിന് മുകളിൽ അനീഷിന്റെ റൂമിലെത്തി, അവിടെ അനീഷുമൊത്ത് പോളിയിലെ രാഷ്ട്രീയ തന്ത്രങ്ങളുടെ കരുക്കൾ നീക്കുകയായിരുന്ന ചെയർമാൻ മനോജ് മാത്യുവിന്റെ പിന്നിൽ അഭയം തേടി.

“ജയാ.. അമൈതി.. അമൈതി. അക്രമം ഒന്നിനുമൊരു പരിഹാരമല്ല, നമ്മുക്ക് പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം”. എന്റെ പിന്നാലെ റൂമിലെത്തിയ ജയനോട് മനോജേട്ടന്റെ മറവിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞു.

“ഒരു കോപ്പിലെ ചർച്ചയുമില്ല.. നിന്നെ ഞാൻ... മനോജേട്ടാ അവനെയിങ്ങ് വിട്ടേ.. ഈ ഡേഷ് മോൻ ചെയ്തത് ശരിയാണോ മനോജേട്ടാ..?”

“ശരിയും തെറ്റും ആപേക്ഷികമാണ് സഖാക്കളെ. ഗ്ലോബലൈസേഷന്റെയും, ലിബറൈസേഷന്റെയും ഈ കാലഘട്ടത്തിൽ, കമ്പോളവത്കരിക്കപ്പെട്ട ഒരൂ തലമുറയുടെ ശരിയും തെറ്റും നമ്മുക്ക്...”

“ഒന്ന് പോയേ മനോജേട്ടാ.. മനുഷ്യനിവിടെ വട്ടായിരിക്കുമ്പോളാ നിങ്ങടെ മറ്റേടത്തെ ക്ലോബൈലസേഷൻ..”. മനോജേട്ടനെ പൂർത്തിയാക്കാനനുവധിക്കാതെ ജയൻ എന്റെ നേരെ തിരിഞ്ഞെങ്കിലും, മനോജേട്ടന്റെ ഇടപെടൽ മൂലം ഒരു താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ജയൻ പിന്മാറി.

അന്ന് വൈകിട്ട് ലക്ഷ്മി ലോഡ്ജിലെ കാരണവന്മാരായ സുനിയേട്ടൻ, അഭിലാഷ്, മനോജ് തുടങ്ങിയവരുടെ മധ്യസ്ഥതയിൽ കൂടിയ അടിയന്തിര അനുരഞ്ജന യോഗത്തിൽ ചില കണ്ടീഷൻസോടെ ജയനും ഞാനും ‘മാഗ്നാ കാർട്ടയിൽ’ ഒപ്പ് വച്ചു.
കണ്ടീഷൻസ്:
1 - ജയന് ചിലവായ പൊറോട്ട,മസാലക്കറി, കവിതയിലെ സെകൻഡ്ക്ലാസ് ടികറ്റ്, ഞാൻ അതുപോലെ തിരിച്ചോ, അതിന്റെ പൈസയായിട്ടോ റീഫണ്ട് ചെയ്യണം.
2 - ആതിര എനിക്ക് റിപ്ലേ അയച്ച സ്ഥിതിക്ക്, ഇനി ആ ഫ്രണ്ട്ഷിപ് പുരോഗമിക്കുന്ന മുറയ്ക്ക്, ആതിരയുടെ ഫ്രണ്ട്സർക്കിളിലുള്ള മറ്റ് ഗേൾസിനെ, ഞാൻ ഇനിഷ്യേറ്റിവെടുത്ത് ജയന് പരിചയപ്പെടുത്തികൊടുക്കണം.

ഒന്നും, രണ്ടും കണ്ടീഷൻസ് 1മാസത്തിനുള്ളിൽ നിറവേറ്റാമെന്ന് സാക്ഷികളെ നിർത്തി സത്യം ചെയ്തതിനു ശേഷം, ജയൻ ആതിരയുടെ കത്ത് എനിക്ക് കൈമാറി. “നിന്നോടാരാ പെണ്ണേ ഫ്രം അഡ്രസ്സെഴുതാൻ പറഞ്ഞെ.. അത്കൊണ്ടല്ലേ ആ ജയന് മനസ്സിലായത്.” കത്തിൽ നോക്കി ആതിരയെ സ്നേഹപൂർവ്വമൊന്നു ശാസിച്ചിട്ട് വായിക്കാൻ തുടങ്ങി. .

“Hey.. I simply liked the way you responded.. it was cute എന്ന് തുടങ്ങി 'സോറി, കൂടുതൽ ഡീറ്റൈത്സ് , ഫോൺ നമ്പർ ഒന്നും തൽകാലം ചോദികേണ്ട, ഒരു കൌതുകത്തിന് YES vibesലേക്കൊരു കാർഡ് അയച്ചതാണ്, വല്ലപ്പോളൂം ടൈം കിട്ടുമ്പോൾ മാത്രം എഴുതാമെന്നും’, ഒടുവിൽ 'Catch me if you can'..എന്ന ചലഞ്ചോടെ ഒരു രഞ്ജിനി ഹരിദാസ് സ്റ്റൈൽ മംഗ്ലീഷ് ലെറ്റർ.!

“പ്രതീക്ഷിച്ചപോലെ അത്ര പോസിറ്റിവ് ആയില്ലങ്കിലും, റിപ്ലേ കിട്ടിയ സ്ഥിതിക്ക് സംഭവം പാളിയിട്ടില്ല. സ്കോപ്പുണ്ട്.“
അടുത്ത ദിവസം, പോളി കാന്റീനിലിരുന്ന് ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ ഒന്നാം ഘട്ട റിസൽട്ട് വിലയിരുത്തികൊണ്ട് രഞ്ജിത് പറഞ്ഞു.

“ഛേ..എന്നാലും ഇവള് ശരിയല്ലട.. എഴുതീരിക്കണ കണ്ടില്ലേ.. catch me if you can എന്ന്. എന്ന്വച്ചാ, ധൈര്യുണ്ടേ അവളെ വന്ന് പിടിക്കാൻ..” നാലാം തവണയും ആ ലെറ്റർ വായിച്ച് അതിലെ നിഗൂഡാർത്ഥങ്ങൾ ഡീകോഡ് ചെയ്ത്കൊണ്ടിരുന്ന മറ്റൊരു ഗഡി - സുധീഷിന്റെ കമന്റ്.

“ഒന്ന് പോയേടാ..catch me if you can ന്ന് വച്ചാ, അവളെ കണ്ട് പിടിക്കാൻ പറ്റുങ്കിൽ കണ്ട് പിടിക്ക് എന്നാ. ഇനി സെകൻഡ് സ്റ്റേജിൽ നമ്മൾ കുറച്ചുകൂടെ തന്ത്രപരമായി നീങ്ങണം. ഉടനെ റിപ്ലേ ചെയ്യരുത്. അവൾടെ വെല്ലുവിളി ഏറ്റെടുത്ത്, അവൾടെ ഫുൾ ഡീറ്റൈത്സുമായി വേണം അടുത്ത ലെറ്റർ അയക്കാൻ. കഴിയുമെങ്കിൽ കത്ത് നേരിട്ട് അവൾടെ കൈയിൽ തന്നെ കൊടുക്കണം..” രഞ്ജിത്ത് സ്ട്രാറ്റജി വെളിപെടുത്തി.

“അളിയാ..അത്രേം വേണോ. റിസ്കല്ലേ അതൊക്കെ..?”

“ഡേ, റിസ്കെടുത്തവരേ ഈ ലോകത്ത് എന്തെങ്കിലും നേടിയിട്ടുള്ളു. ഓപറേഷൻ നാളെ തുടങ്ങും. ആദ്യം അവളെ കണ്ട് പിടിക്കണം, കൂടുതൽ ഡീറ്റൈത്സ് അറിയണം. നീ രാവിലെ ഏഴ് മണിയാവുമ്പോ സുനിയേട്ടനെ എങ്ങനേലും സോപ്പിട്ട് അയാൾടെ സ്കൂട്ടറുമെടുത്ത് അവൾടെ വീടിന്റെ മുന്നിലെത്തണം. അഡ്രസ്സറിയാവുന്നത്കൊണ്ട് കണ്ട്പിടിക്കാനീസിയാ. ഞാനും നേരത്തെ വീട്ടിന്നെറങ്ങി ഏഴരയാകുമ്പോ കണ്ണോത്തുംചാലിലെത്താം.”

അടുത്ത ദിവസം രാവിലെ തന്നെ മണിക്കുറിന് 5രൂപ വാടകയ്ക്ക് സുനിയേട്ടന്റെ സ്കൂട്ടറുമെടുത്ത് ആതിരയുടെ വീട് ലക്ഷ്യമാക്കി വിട്ടു. ആ ഏരിയ നന്നായി അറിയാമായിരുന്നത്കൊണ്ട് അധികം ചുറ്റാതെ തന്നെ ഗേറ്റിൽ സൌപർണ്ണിക’ എന്നെഴുതിയ വീട് കണ്ട്പിടിച്ചു. അടുത്ത് തന്നെ ഒരു ഹോസ്പിറ്റലുള്ളത്കൊണ്ട് അവിടെയിവിടെ ചുറ്റിനടന്നാലും ആരും ശ്രദ്ധിക്കില്ല. അടുത്തുള്ള ഒരു പെട്ടിക്കടയിൽനിന്നും ചായ വാങ്ങി കുടിച്ച്കൊണ്ട്, ‘സൌപർണ്ണിക’യുടെ ഗേറ്റിലേക്ക് കണ്ണും നട്ട് നില്പ് തുടങ്ങി. കുറച്ച്കഴിഞ്ഞപ്പോൾ രഞ്ജിത്തും സ്ഥലത്തെത്തി. അല്പസമയം കഴിഞ്ഞപ്പോൾ, ഗേറ്റ് തുറന്ന് ഒരു സ്കൂട്ടർ പ്രത്യക്ഷപ്പെട്ടു. മധ്യവയസ്കനായ ഒരാളും, പുറകിൽ സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടിയും.

“ഡാ ..ദേ ആതിര”. രഞ്ജിത്ത് എന്നെ തോണ്ടികൊണ്ട് പറഞ്ഞു.

“ഹെയ്..ഇത് ആതിരയാകാൻ വഴിയില്ല. ആറിലോ ഏഴിലോ പഠിക്കുന്ന ഈ കൊച്ചൊന്നും ലെറ്ററെഴുതാനായിട്ടില്ല.” ഞാൻ പറഞ്ഞു.

“ഹോ പിന്നെ.. അഞ്ചിൽ പഠിക്കുന്ന എന്റെയനിയന് ഇപ്പോ തന്നെ ക്ലാസ്സിൽ 2 ലൈനുണ്ട്..പിന്നെയാ..” രഞ്ജിത്ത് പറഞ്ഞു. എന്തായാലും കുറച്ച് സമയംകൂടി നിരീക്ഷണം തുടരാമെന്ന് തീരുമാനിച്ചു. അധികം വൈകിയില്ല, എട്ടരയായപ്പോൾ ഒരു അമ്മയും മകളും ഗേറ്റു തുറന്നിറങ്ങി വന്നു. മകൾ ചുരിദാറിട്ട ഒരു നാടൻ പെൺകുട്ടി.

“ഇത് തന്നെ കക്ഷി. ലക്ഷണം കണ്ടിട്ട് ലവൾ SN കോളേജിലെയാണന്ന് തോന്നുന്നു. അമ്മ ഏതോ സ്കൂളിലെ ടീച്ചറും.. ” രഞ്ജിത് പറഞ്ഞു.

അവർ ഗേറ്റ് പുറത്ത്നിന്ന് പൂട്ടി ബസ്റ്റോപ്പിലേക്ക് നടന്നു; രഞ്ജിത്തും ഞാനും പതുക്കെ സ്കൂട്ടറിലും. ആതിര കയറിയ ബസ്സിന്റെ പിന്നാലെ സ്കൂട്ടറിൽ ഞങ്ങളും ഫോളോ ചെയ്തു. ഒടുവിൽ ഞങ്ങളൂടെ ഊഹം ശരിവച്ച്കൊണ്ട്, അവൾ SN കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങി. SN കോളേജിലെ ഒന്ന് രണ്ട് സുഹ്രത്തുക്കളോട് തിരക്കി രഞ്ജിത്ത് കൂടുതൽ ഡീറ്റൈത്സുമെടുത്തു. പ്രീഡിഗ്രി സെകൻഡ് ഇയർ സ്റ്റുഡന്റ്. അന്ന് വൈകിട്ട് ടെലികോം ഓഫീസിൽ ജോലി ചെയ്യുന്ന സുനിയേട്ടൻ വഴി അവളൂടെ വീട്ടിലെ ഫോൺ നമ്പർ കൂടി കിട്ടിയതോടെ ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ സെകൻഡ് സ്റ്റേജും വിജയകരമായി പൂർത്തിയായി.

“ഇത്രേമായ സ്ഥിതിക്ക് ഇനി ഈസിയാ. നല്ലൊരു അടിപൊളി കത്ത് തയ്യാറാക്കുക. പ്രണയവും കോപ്പുമൊന്നും ഇപ്പോ വേണ്ട. അവൾ നല്ല ഫ്രണ്ടായി കഴിഞ്ഞിട്ട് നീ പതുക്കെ ട്രാക്ക് മാറ്റി വിട്ടാൽ മതി. ഈ കത്ത് അവളുടെ കൈയിൽ നേരിട്ടേല്പിക്കുന്നതോടെ അവൾ ശരിക്കും ഞെട്ടും.” അടുത്ത ദിവസം, ഫൈനൽ സ്ട്രാറ്റജീസ് വിശദീകരിച്ച്കൊണ്ട് രഞ്ജിത്ത് പറഞ്ഞു.

“എടാ, കത്ത് കൈയിൽ കൊണ്ട് കൊടുക്കുന്നതൊക്കെ ഒരു.. ഒരുമ്മതിരി പഴേ പൈങ്കിളി ഏർപ്പാടല്ലേ.. തന്നേമല്ല, അവള് മേടിച്ചില്ലേ ആകെ നാറും.” ഞാൻ രഞ്ജിത്തിനോട് പറഞ്ഞു.

“എടാ.. അതിന് ‘ഓ പ്രിയേ.. ഞാനാണ് നിന്റെ പെൻഫ്രണ്ട്.. ഇതാ എന്റെ സ്നേഹസന്ദേശം‘ എന്നും പറഞ്ഞ് നീ നേരെ അവൾടെ മുന്നിൽ ചെന്ന് ലെറ്ററ് കൊടുക്കുവല്ല. ഇതിനൊക്കെ വേറെ ഐഡിയ ഉണ്ട്. അവള് ഞെട്ടുകയും ചെയ്യും.”

“എന്തോന്ന് ഐഡിയ.?”

“വീടിന്റെ സെറ്റപ്പ് നമ്മള് മനസ്സിലാക്കിയിടത്തോളം, അവൾടെ അച്ഛനും അമ്മേം ജോലിക്കാരാണ്. ഇനി അവളൊറ്റയ്ക്ക് വീട്ടിലുള്ള ഒരു ചാൻസ് വരുന്ന വരെ നമ്മൾ വെയ്റ്റ് ചെയ്യണം. അന്ന് നീ കൊറിയർ ബോയ് ആകും. ഓകേ?”

“നീയാടാ യഥാർത്ഥ സുഹ്രുത്ത്.” രഞ്ജിത്തിനെ തോളിൽ തട്ടി അഭിനന്ദിച്ചു.

അധികം കാത്തിരിക്കേണ്ടി വന്നില്ല; അടുത്ത ദിവസം തന്നെ ജില്ലാവ്യാപകമായി SFIയുടെ പഠിപ്പ്മുടക്ക് സമരം. സമരദിവസങ്ങളിൽ പെൺകുട്ടികൾ കാ‍മ്പസിൽ അധികം ചുറ്റി നടക്കാതെ നേരത്തെ വീട്ടിൽ പോവുകയാണ് പതിവ്. എങ്കിലും ഒന്നുറപ്പിക്കാനായി അടുത്തുള്ള ടെലിഫോൺ ബൂത്തിൽ പോയി 1രൂപയുടെ കോയിനിട്ട് ആതിരയുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. അങ്ങേതലക്കൽ ഒരു പെൺശബ്ദം ഹലോ പറഞ്ഞു.
“അച്ഛനോ അമ്മയോ ഉണ്ടോ മോളേ..?” എം.സ് ത്രിപ്പുണിത്തുറയുടെ ശബ്ദത്തിൽ ഞാൻ ചോദിച്ചു.
“ഇല്ലല്ലോ.. ജോലിക്ക് പോയിരിക്ക്വാ. ഇതാരാ.?”
“മോൾക്കിന്ന് ക്ലാസ്സില്ലായിരുന്നോ..?”
“ഇല്ല. സമരമായകൊണ്ട് നേരത്തേ വന്നു. ആരാന്ന് പറഞ്ഞില്ലല്ലോ?”
“ഞാൻ മോൾടെ അച്ചന്റെ പരിചയക്കാരനാ. സുധാകരൻ. പിന്നെ വിളിക്കാം.” ഫോൺ കട്ട് ചെയ്തു.

ഒരു ടു വീലർ ഒപ്പിക്കണം. സുനിയേട്ടൻ ജോലിക്ക് പോയത്കൊണ്ട് അത് നടക്കില്ല. ഒടുവിൽ, പോളിയിലെ അപൂർവ്വം ‘വാഹന ഓണേർസിലൊരാളായ’ ക്ലാസ്മേറ്റ് സുധീഷിന് അന്ന് മാറ്റിനിക്ക് ടികറ്റ് ഓഫർ ചെയ്ത്, അവന്റെ ‘സുസുകി സമുറായിലേറി’ ‘ആതിര നിവാസിലേക്ക്’ വിട്ടു. ഗേറ്റ് തുറന്നകത്ത് കയറി ബൈക്കിൽ നിന്നിറങ്ങി, നെഞ്ചിടിപ്പോടെ കോളിംഗ് ബെല്ലടിച്ചു. ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു.

“ആരാ.. എന്താ വേണ്ടെ.?”
അടുക്കളയിലെ എന്തോ ജോലിക്കിടയിൽ നിന്നും വന്നത്കൊണ്ടായിരിക്കണം, നനഞ്ഞ കൈ ചുരിദാറിൽ തുടച്ച്കൊണ്ട് അവൾ.. ആതിര.! കടിച്ചാപൊട്ടാത്ത ഇംഗ്ലീഷിൽ ഇൻഡ്യൻ എക്സ്പ്രസ് പെൻഫ്രണ്ട് കോളത്തിൽ പരസ്യം കൊടുത്തതും, അത്കഴിഞ്ഞ് catch me if you can എന്ന് ചലഞ്ച് ചെയ്ത് കത്തയച്ചതുമൊക്കെ, ‘അമ്പലത്തീന്ന് ദേ ഇപ്പ എത്ത്യേഉള്ളു’ എന്ന ഭാവത്തിൽ, കുറിയൊക്കെ തൊട്ട് നിൽക്കുന്ന ഈ പാവം പെണ്ണായിരുന്നോ..!

“ഹെയ്.. എന്താ കാര്യംന്ന്.?” ആതിര വീണ്ടും ചോദിച്ചു.
“ഞാൻ DTDC കൊറിയർ സർവീസിന്നാ. ആതിര വിശ്വനാഥന് ഒരു കൊറിയറുണ്ട്, . ദേ ഇവിടെ പേരെഴുതി സൈൻ ചെയ്യു.” ഞാൻ കൈയിലുണ്ടായിരുന്ന ഒരു നോട്ട്ബുക്കിന്റെ ബാക്പേജ് തുറന്ന് അവൾക്ക് നേരെ നീട്ടി. ഒട്ടൊരു സംശയത്തോടെ അല്പനേരം നോക്കി, പിന്നെ പതുക്കെ പേരെഴുതി ഒപ്പിട്ടു. ഞാൻ കവർ കൊടുത്തു.

ബൈക്കിൽ ഗേറ്റ് കടക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. കൈയിൽ ആ കവറുമായി സംശയത്തോടെ എന്നെ നോക്കി അവൾ സിറ്റൌട്ടിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് പോരുന്ന വഴിയിൽ,‘കൊറിയർ സർവീസിന്റെ’ ആഫ്ക്ടർ ഇഫക്ട് എന്താണന്നറിയാനായി ഒരു ടെലിഫോൺ ബൂത്തിൽ കയറി ആതിരയുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു.

“തന്റെ ഹാൻഡ് റൈറ്റിംഗ് കൊള്ളാം.. പക്ഷേ സിഗ്നേച്ചറൊരു രസമില്ല. ഒരുമ്മാതിരി കാക്ക അപ്പിയിട്ട് വച്ചപോലെ.” ആതിര ഫോണെടുത്തയുടനെ ഞാൻ പറഞ്ഞു.

“യൂ.. ചീറ്റ്.. ഇഡിയറ്റ്. എനിക്കപ്പോളേ സംശയമുണ്ടാരുന്നു. നിനക്കിട്ട് വച്ചിട്ടുണ്ട് ഞാൻ. നീ തന്നെയാ നേരത്തെ അച്ചനുണ്ടോന്ന് ചോദിച്ച് മിമിക്രി ശബ്ദത്തില് വിളിച്ചതും, അല്ലേ. പിന്നേ, എന്റെ ഒറിജിനൽ സിഗ്നേച്ചർ അതല്ല മോനെ. നീ മിസ് യൂസ് ചെയ്താലോന്നോർത്ത് വെറുതെ കോറി വരച്ചതാ അത്..” ഒരു പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.

-----------------------------------------------------------

വെറും ‘ലൈനടിക്കലും, പ്രണയവും, ഗേൾഫ്രണ്ടും’ മാത്രമല്ല സ്ത്രീയെന്നും, നല്ലൊരു സുഹ്രത്താകാനും ഒരു പെൺകുട്ടിയ്ക്ക് സാധിക്കുമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ആതിര എനിക്ക് ബോദ്ധ്യപെടുത്തി തന്നു. ആതിരയുടെ ക്ലാസ്മേറ്റ്സും,ഫ്രണ്ട്സും എന്റെയും ഫ്രണ്ട്സായി. എന്റെ സുഹ്രുത്തുക്കൾ - രഞ്ജിത്ത്,ജയൻ ഒക്കെ ആതിരയുടെയും ഫ്രണ്ട്സായി. സമര ദിവസങ്ങളിലും മറ്റും ഇടയ്ക്കിടെ പോയി SN കോളെജ് കാമ്പസിലും ഞങ്ങൾ പരിചിതമുഖങ്ങളായി. ജയനെ ‘ചതിച്ച കഥ പറഞ്ഞ്’ ഇടയ്യ്ക്കിടെ തല്ലുകൂടിയും, തമാശകളുമൊക്കെയുമായും, പിന്നെ ഇടയ്ക്കിടെ ആതിരയുടെ അമ്മയുണ്ടാക്കുന്ന ദോശയും സാമ്പാറും, തൈരു സാദവും കഴിക്കാനായി ‘സൌപർണികയിലേക്ക്’ സന്ദർശനം നടത്തിയും കാമ്പസ്ജീവിതം കഴിഞ്ഞ്പോയി..

ജീവിതത്തിന്റെ ഓരോ സ്റ്റേജിലും, ഓരോരോ വേർപെടലുകൾ. അത് ഒഴിവാക്കാൻ പറ്റാത്തതാണ്. ജീവിക്കാനും, ജീവിപ്പിക്കാനുമുള്ള പരക്കം പാച്ചിലിനിടയിൽ എല്ലാവരെയും പോലെ തന്നെ ഞാനും, മറന്നില്ലങ്കിലും ഓർത്തില്ല പല സുഹ്രത്തുക്കളയും, പല ബന്ധങ്ങളെയും.. നാട്ടിലെത്തിയ ഒരു അവധിക്കാലാത്ത്, ഒരു സുഹ്രുത്ത് പറഞ്ഞറിഞ്ഞു, ആതിരയുടെ കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്, ഏതോ ഗൽഫ് രാജ്യത്ത് കുടുംബമായി താമസിക്കുന്നു എന്ന്. ഓർകൂട്ടിന്റെയും ഫേസ്ബുക്കിന്റെയും യുഗമെത്തിയതോടെ, എവിടെയൊക്കെയോ, എങ്ങനെയൊക്കെയോ നഷ്ടപ്പെട്ട പല ബന്ധങ്ങളും വീണ്ടും കൂട്ടിയിണക്കപ്പെട്ടെങ്കിലും ചിലത് അവിടെയും കണ്ടെത്താനായുമില്ല.

എങ്കിലും,

ഒരിക്കൽ ജീവിതത്തെ,മനസിനെ തൊട്ട് പോയവരെല്ലാവരും... അവരെവിടെയായാലും, എപ്പോഴുമോർത്തില്ലങ്കിലും, ആരെയും മറക്കാനാകുകയുമില്ല..

------------------------------------------------------------

Dedicated to:
പൊടിയും മാറാലയും പിടിച്ച് തുടങ്ങിയ ‘ഓർകുട്ടിൽ’ കുറെ കാലത്തിന് ശേഷം ലോഗിൻ ചെയ്തപ്പോൾ, റീസന്റ് വിസിറ്റേർസിൽ കണ്ട പരിചയമുള്ള ഒരു പേര്.. ‘വന്ന് എത്തി നോക്കിയിട്ടെന്തേ, ഒരു മെസേജ്, അല്ലേൽ ഫ്രണ്ട് റിക്വസ്റ്റ് പോലുമയക്കാത്തെ എന്ന ചോദ്യത്തിന്, “താനൊക്കെ എന്നെ എപ്പോളെ മറന്നിട്ടുണ്ടാകുമെന്നോർത്തു..’ എന്ന് മറുപടി പറഞ്ഞ ആ സുഹ്രുത്തിന്.

(ഇതിലെ പേരുകളെല്ലാം സാങ്കല്പികമാണ്.)

Thursday 17 February 2011

ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -1

“കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
ആകാശം താഴുന്നു നീഹാരം തൂവുന്നൂ‍ൂ‍ൂ‍ൂ‍ൂ...”

ചാർജ് തീർന്ന ബാറ്ററിയുടെ അവസാന തുള്ളി ഊർജവും ഊറ്റിയെടുത്ത്കൊണ്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഫുട്പാത്ത് കടയിൽ നിന്നും വാങ്ങിയ, റൂം മേറ്റ് പ്രസൂണിന്റെ 'മേഡ് ഇൻ കോയമ്പത്തൂർ' വാക്മാൻ ആസ്മരോഗിയെപോലെ പാടികൊണ്ടിരുന്നു.. ഉടുത്തിരുന്ന ലുങ്കിയും ബെഡ്ഷീറ്റും ചേർന്ന ഡബിൾ ലെയർ ബ്ലാങ്കറ്റ് ഞാൻ തലയിലേക്ക് മൂടി. ഊട്ടിയിലെ പൈൻ മരങ്ങൾ നിറഞ്ഞ മലഞ്ചെരുവിലൂടെ ലാലേട്ടനും കാർത്തികയ്ക്കും പകരം ഞാനും ‘ഫസ്റ്റ് ഇയർ സിവിലിലെ രേഖയും’ മരം ചുറ്റി നടന്നു. പക്ഷേ പുറത്തുനിന്നുള്ള കലപില ശബ്ദങ്ങളും, അടുത്ത റൂമിൽ അനീഷ് 7.30ന്റെ പ്രാദേശിക വാർത്തകളുടെ വോള്യം കൂട്ടിയതും പിന്നെ ‘നിറഞ്ഞ ബ്ലാഡർ എമ്പ്റ്റി ചെയ്യാ‍നുള്ള ഉൾവിളിയും‘ കാ‍രണം അധികം വൈകാതെ തന്നെ ഊട്ടിയിൽ നിന്ന് തൽകാലത്തേക്ക് മടങ്ങാൻ ഞാൻ നിർബന്ധിതനായി.

‘ലക്ഷ്മി ലോഡ്ജ്’ 1999ലെ മറ്റൊരു സുപ്രഭാതത്തിലേക്കുറക്കമുണർന്നു. 8 റൂമുകളിലെ 17 അന്തേവാസികൾക്കായുള്ള രണ്ട് ടോയ്ലെറ്റിന്റെയും, 3 ബാത്രൂമിന്റെയും മുന്നിൽ പതിവ് പോലെ ക്യു രൂപം പ്രാപിച്ച് വരുന്നു. എന്തായാലും ഇനി ഒരു മണിക്കുറത്തേക്കെങ്കിലും ആ സൈഡിലേക്ക് പോയിട്ട് കാര്യമില്ല. ഓപൺ എയറിൽ കാര്യം സാധിക്കാനായി ഞാൻ രണ്ടാം നിലയിലെ റൂമിൽ നിന്നും സ്റ്റെപ്പിറങ്ങി.

എസ്.എൻ കോളേജ്, ഗവ.പോളിടെക്നിക്, ഗവ. ഐ.ടി.ഐ, ജൂനിയർ ടെക്.സ്കൂൾ തുടങ്ങി അക്ഷര കേരളത്തിന്റെ തിലകക്കുറികളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരനിരയായി സ്ഥിതിചെയ്യുന്ന, കണ്ണുർ - തലശേരി ദേ.പാ.47നരികെ ‘തോട്ടട’യിലാണ് ചരിത്രപ്രസിദ്ധമായ ലക്ഷ്മി ലോഡ്ജ് ‘ബർജ്-അൽ അറബ്’ പോലെ രണ്ട് നിലകളിൽ തലയുയർത്തി നിൽക്കുന്നത്. ഐ.ടി.ഐയിൽ നിന്നും മെക്കാനിക്കൽ ഇൻസ്ട്രക്സ്ടറായി വിരമിച്ച കുഞ്ഞിക്കണ്ണൻ മാഷ്, തന്റെ റിട്ടയർമെന്റ് ജീവിതം എംഗേജ്ഡ് ആയി നിലനിർത്താനും, ഒപ്പം പെൻഷൻ കൂടാതെ ഒരു സൈഡ് വരുമാനവും എന്ന ലക്ഷ്യത്തോടെ, എസ്.എൻ കോളേജ്-പോളി-ഐടിഐ കളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് പഠിക്കുന്ന കുട്ടികളെ മുന്നിൽ കണ്ട് തുടങ്ങിയ ഒരു മഹദ് സ്ഥാപനമാണ് - നെരൂദയുടെയും,ഖലിൽ ജിബ്രാന്റെയും, രാജേഷിന്റെയും, ബിനുവിന്റെയും കവിതാ ശകലങ്ങൾ ചോക്കിലും കരിയിലും ആലേഖനം ചെയ്ത, പായൽ പിടിച്ച ചുവരുകളുള്ള - ‘ലക്ഷ്മി ലോഡ്ജ്’. മാഷിന്റെ ഔദ്യോഗിക വസതിയായ ‘ലക്ഷ്മി നിവാസിന്റെ’ കോമ്പൌണ്ടിനുള്ളിൽ തന്നെ ഒരു ഔട്ട് ഹൌസ് പോലെ സ്ഥിതി ചെയ്യുന്നത്കൊണ്ടാണ് ‘ലക്ഷ്മി ലോഡ്ജെന്ന്’ പേര് വീണത്.

പുറത്തിറങ്ങി പറമ്പിന്റെ മൂലയ്ക്ക് ഒരു വാഴയുടെ മറവിൽ ‘കാര്യം സാധിച്ച്’ തിരിഞ്ഞപ്പോളാണ്, മാഷിന്റെ പത്നി ലക്ഷ്മിയേടത്തി ഉണങ്ങാനായി അഴയിൽ വിരിച്ചിട്ടിരിക്കുന്ന സാരിയെ ഒരു മിനി മറപ്പുരയാക്കി മാറ്റി, അതിന്റെ പിന്നിൽ പുറത്തെ ടാപ്പിൽ നിന്ന് ബക്കറ്റിൽ വെള്ളം പിടിച്ച്, തോർത്ത്മുണ്ട് മാത്രമുടുത്ത് വിശാലമായി കുളിക്കുന്ന പോളി ചെയർമാനും, SFIയുടെ യൂണിറ്റ് സെക്രട്ടറിയും, കൂടാതെ ദാസ് കാപിറ്റലും, എം.എൻ വിജയൻ-അഴിക്കോട് തുടങ്ങിയവരുടെ പുസ്തകങ്ങളും വായിച്ചിട്ടുള്ള, പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ പോകാറുള്ള മനോജ് മാത്യു നിന്ന് കുളിക്കുന്നത് ഞാൻ കണ്ടത്.

“മനോജേട്ടാ, പബ്ലിക്കായി കുളി പാടില്ലന്ന് കുഞ്ഞിക്കണ്ണൻ മാഷിന്റെ വാണിംഗുള്ളതാ കേട്ടോ”. ഞാൻ പറഞ്ഞു.

“സുഹ്രത്തേ, മനുഷ്യന്റെ പ്രാധമിക-അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അവനെ വിലക്കാൻ ഒരു മുതലാളിത്ത-ബൂർഷ്വാ വ്യവസ്ഥിതിക്കും കഴിയില്ല.” മനോജേട്ടന്റെ മറുപടി കേട്ട് ഞെട്ടിയ ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു.

“എന്തോന്നാടേ.. ഗവണ്മെന്റാശുപത്രീന്ന് വന്ന പോലെ രാവിലെ തന്നെ ബക്കറ്റും പിടിച്ച് ടോയ്ലെറ്റിന്റെ മുന്നിൽ ക്യൂ നിൽക്കാൻ നിങ്ങൾക്കൊന്നും ലജ്ജയില്ലേ..?”
ബാത്രൂമിന്റെ മുന്നിൽ നിൽക്കുകയായിരുന്ന അടുത്ത റൂമുകളിലെ സിബിച്ചൻ, തോമസ്, ബിജു തുടങ്ങിയവരുടെ നേർക്ക് പൊതുവായൊരു ചോദ്യമുയർത്തിയിട്ട്, ടെലികോം ഓഫീസിലെ ജീവനക്കാരനും എന്റെ നാട്ടുകാരനുമായ സുനിലേട്ടന്റെ മുറിയിലേക്ക് കയറി. പടങ്ങളിൽ കാണുന്ന ശ്രീനാരയണ ഗുരുവിനേപ്പോലെ കട്ടിലിൽ കണ്ണടച്ച് ചമ്രം പടിഞ്ഞിരുന്ന് ‘പ്രാണയാമം’ ചെയ്യുകയാണ് കക്ഷി. അടുത്തിടെ ചെയ്ത ‘ആർട് ഓഫ് ലിവിങ്’ കോഴ്സിന്റെ ആഫ്റ്റർ ഇഫക്ട്. അടുത്ത കട്ടിലിൽ, ഈജിപ്റ്റിലെ ‘മമ്മിഫിക്കേഷൻ’ ചെയ്ത ഡെഡ്ബോഡി പോലെ പുതപ്പിൽ പൊതിഞ്ഞ് ഒരു രൂപം കിടക്കുന്നു. സുനിയേട്ടന്റെ സഹമുറിയനും, കമ്പനി വക 0.5kg വെയ്റ്റുള്ള അൽകാടെൽ മൊബൈൽ സ്വന്തമായുള്ള, എസ്കോടെൽ മൊബൈലിലെ മാർകറ്റിംഗ് എക്സിക്യുട്ടീവ് അഭിലാഷ് തോമസ്. ലക്ഷ്മി ലോഡ്ജിലെ താമസക്കാരിലെ രണ്ടേ രണ്ട് ‘ഉദ്യോഗസ്ഥർ’.

റൂമിന്റെ പിന്നിലായുള്ള ചെറിയ കിച്ചണിലേക്ക് ചെന്ന് ഞാൻ പാത്രങ്ങൾ പൊക്കി നോക്കി. ചീനചട്ടിയിൽ കുറച്ച് ഉപ്പ്മാവിരിക്കുന്നു. അഭിലാഷിന്റെ വിഹിതമായിരിക്കും. സ്റ്റീൽ കപ്പിലെ കട്ടൻ കാപ്പി ഒരു ഗ്ലാ‍സ്സിലൊഴിച്ച് സിപ്പെടുത്തു. മധുരം നഹി.
“പഞ്ചാരയില്ലേ സുനിയേട്ടാ..?”

“വേണേ എട്ത്ത് മോന്തീട്ട് പോടാ. ഓസിന് കിട്ടുന്ന കാപ്പിയല്ലേ.” പ്രാണയാമം തടസപ്പെട്ടതിന്റെ അരിശത്തിൽ സുനിലേട്ടൻ.

“ഇന്നെന്ത് പറ്റി.. ജൂനിയേർസ് പെമ്പിള്ളേരെ ബസ്റ്റോപ്പ് മുതൽ സ്വീകരിച്ചാനയിക്കാൻ പോണില്ലേ.? അല്ലേ രാവിലെ തന്നെ കുളിച്ച് കുറിതൊട്ട് എഴുന്നുള്ളുന്നതാണല്ലോ.?” പാന്റ്സിന്റെ സിബ്ബ് വലിച്ചിട്ട്കൊണ്ട് സുനിലേട്ടൻ ചോദിച്ചു.

“ഇന്നൊരു 30റുപീസ് തടയുന്ന പണിയൊത്തിട്ടുണ്ട് സുനിയേട്ടാ. മെക്കാനിക്കലിലെ സുരേഷിന്റെ റെക്കോഡ് വരച്ച് കൊടുക്കണം. സോ, ഉച്ച വരെ കാഷ് ലീവെടുത്തു.” ഞാൻ പറഞ്ഞു.

ലഞ്ച് ബോക്സ് ബാഗിലെടുത്ത് വച്ചതിന് ശേഷം പോകാനായൊരുങ്ങിയ സുനിയേട്ടൻ, റൂമിലെ മേശയിലിരുന്ന ബ്രഡ് കൂടിലേക്കും രണ്ട് നേന്ത്രപ്പഴത്തിലേക്കും, പിന്നെ എന്റെ മുഖത്തേക്കും മാറി മാറി സംശയത്തോടെ നോക്കി. പിന്നെ മുകളിലെ ഷെൽഫിലിരിക്കുന്ന വലിയ സ്യൂട്കേസ് പെട്ടി തുറന്ന് ബ്രെഡും, പഴവുമെടുത്ത് അതിനുള്ളിൽ സുരക്ഷിതമായി വച്ച്, നമ്പർ ലോക്കിട്ട് പെട്ടി പൂട്ടി. “ഒരുത്തനേം വിശ്വസിക്കാൻ പറ്റാത്ത കാലമാണേ.. നമ്മള് സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ.”

“വിശന്നിരുന്ന ഒരു ദുർബല നിമിഷത്തിൽ, ആ ജയൻ സുനിയേട്ടന്റെ ഒരു പഴമെടുത്ത് തിന്നതിന്റെ പേരിൽ ലക്ഷ്മി ലോഡ്ജ് നിവാസികളെ ഒന്നടങ്കം അപമാനിക്കുന്ന സുനിയേട്ടന്റെ പെരുമാറ്റം അങ്ങേയറ്റം ക്രൂരവും പൈശാചികവും, അപലപനീയവുമാണ്.” ഞാൻ പ്രതിഷേധമറിയിച്ച്കൊണ്ട് കാപ്പിയുമെടുത്ത് റൂമിൽ നിന്നിറങ്ങി; ബജാജ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് സുനിയേട്ടൻ ഓഫീസിലേക്കും.

സ്റ്റെപ്പ് കയറി മുകളിലെത്തി. വരാന്തയിലൊരു കസേരയിൽ, പോളിടെക്നികിലെ രണ്ടാംവർഷ മെക്.എഞ്ചി. സ്റ്റുഡന്റ്, വയനാട് സ്വദേശി - അടുത്ത റൂമിൽ താമസിക്കുന്ന ജയൻ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ യൂത്ത് സ്പെഷ്യൽ സപ്ലിമെന്റിൽ ആകാംക്ഷയോടെ മുഖം പൂഴ്ത്തിയിരിക്കുന്നു. ഒരു കസേര വലിച്ചിട്ട് അരമതിലിൽ കാലും കേറ്റി വച്ച് ഞാനുമിരുന്നു. ജയന്റെ മടിയിൽ നിന്ന് പത്രത്തിന്റെ ഒരു ഷീറ്റ് വലിച്ചെടുത്തു.

“വയ്ക്കടാ അവിടെ.. തൊട്ട് പോകല്ല്.”
ജയൻ ഗർജ്ജിച്ചു. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ജയന്റെ നേത്രുത്വത്തിൽ തുടങ്ങിയ ഇൻഡ്യൻ എക്സ്പ്രസ് സബ്സ്ക്രിപ്ഷൻ - തങ്ങളെല്ലാം ആൾറെഡി ഇംഗ്ലീഷിൽ നല്ല എക്സ്പെർട്സ് ആണന്ന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവർക്കും ബോദ്ധ്യപ്പെട്ടത്കൊണ്ടും, പടങ്ങൾ കാണാൻ നാന, ചിത്രഭൂമി തുടങ്ങിയ ധാരാളം മാസികകളുള്ളത്കൊണ്ടും - ഒരു വൻപരാജയമായി മാറുകയും, പത്രത്തിന്റെ ഒരു മാസത്തെ ബില്ല് ജയൻ തന്നെ അടയ്കേണ്ടി വരികയും ചെയ്തതാണ് ഈ ഗർജ്ജനത്തിന് കാരണം. ഇപ്പോൾ, പത്രത്തിന്റെ കൂടെ കിട്ടുന്ന 'YES' എന്ന യൂത്ത് സപ്ലിമെന്റ് വായിക്കാൻ ബുധനാഴ്ചകളിൽ മാത്രം ജയൻ പത്രം വാങ്ങും.

മുന്നിലെ ടീപോയിൽ റെക്കോഡ് ബുക്ക് തുറന്ന് വച്ച്, ഇടയ്ക്കിടെ കാപ്പിയും സിപ്പ് ചെയ്ത് ഞാൻ സുരേഷിന്റെ റെക്കോഡ് വരയ്ക്കാനാരംഭിച്ചു.

“ഡേയ്, കുഞ്ഞാ, ഇങ്ങോട്ട് നോക്കിക്കേ.. എനിക്ക് നിന്റെയൊരു ഹെല്പ് വേണം.” പത്രത്തിൽ നിന്നും മുഖമുയർത്തികൊണ്ട് ജയൻ പറഞ്ഞു.

“ഒന്ന് പോടാവ്ടുന്ന്. ആ പത്രത്തേലൊന്ന് തൊട്ടപ്പോ എന്താരുന്നു ബഹളം.എന്നിട്ടിപ്പോ അവന് ഹെല്പ് വേണം പോലും.” ഞാൻ രോഷത്തോടെ പ്രതികരിച്ചു.

“എന്റളിയാ, നീയീ പത്രം മുഴോനോടെയെടുത്തോ. ഇത് സംതിംഗ് വെരി ഇമ്പോർട്ടന്റ് ആൻഡ് അർജന്റ്. എടാ കഴിഞ്ഞ ഒന്നൊന്നര മാസമായിട്ട് ഞാനീ 'YES vibes'ൽ വരുന്ന കമ്പ്ലീറ്റ് പെൻ ഫ്രണ്ട് റിക്വസ്റ്റിനും ലെറ്ററെഴുതാറുണ്ട്. ഒരൊറ്റ ലവളുമാരും ഇത് വരെ എനിക്കൊരു റിപ്ലേ അയച്ചിട്ടില്ല. കൂടുതലും കോഴിക്കോട്,കൊച്ചിൻ സൈഡിന്നായകൊണ്ട് അതൊക്കെ പോട്ടേന്ന് വയ്ക്കാം. പക്ഷേ ദേ ഇത് നോക്ക്, ഇവിടെ കണ്ണോത്തുംചാലിന്ന് ഒരു കൊച്ചിന്റെ പരസ്യം. ആതിര വിശ്വനാഥൻ.ഇത് മിസ്സാവാൻ പാടില്ല.” ജയൻ ഒറ്റശ്വാസത്തിൽ പറഞ്ഞ് നിർത്തി.

“അതിന് ഞാനെന്ത് വേണം.? ആതിരയെ പോയി കണ്ട് നിനക്ക് വേണ്ടി സംസാരിക്കണോ.?” ഞാൻ ചോദിച്ചു.

“എടാ കോപ്പേ, അതല്ല. ഞാൻ പുതിയൊരൈഡിയ പരീക്ഷിക്കാൻ തീരുമാനിച്ചു. നീയെനിക്കൊരു കത്തും കവറും നിന്റെ വാട്ടർകളറുപയോഗിച്ച് നല്ല കലാപരമായി അലങ്കരിച്ച് ചെയ്ത് തരണം. അവൾക്ക് കിട്ടുന്ന നൂറുകണക്കിന് കത്തുകളിൽ നിന്ന് ഇത് സ്റ്റാൻഡൌട്ട് ചെയ്ത് നിൽക്കണം. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ് ബെസ്റ്റ് ഇമ്പ്രഷൻ.”

“നിനക്ക് കത്ത് ഡിസൈൻ ചെയ്ത് തന്നിട്ട് എനിക്കെന്ത് ഗുണം..?” ഞാനൊരു ചൂണ്ടയിട്ടു.

“ടോപ് സ്റ്റാർ ഹോട്ടലിന്ന് പൊറോട്ടേം ബീഫും, പിന്നെ ക്രിഷ്ണാ ടാക്കിസില് ഫസ്റ്റ് ഷോയ്ക്കൊരു ടികറ്റും. പോരെ.?”

“പൊറോട്ടേം ബീഫും ഓകെ. പക്ഷെ, ക്രിഷ്ണാ ടാക്കിസില് ‘ആദിപാപമാ’ പടം. അത് ഞാൻ കണ്ടതാ. അടുത്തയാഴ്ച കവിതയിൽ നരസിംഹം റിലീസുണ്ട്. പകരം അതിന്റെ ബാൽക്കണി ടികറ്റ് മതി.”

“ഡേ, കവിതയില് ബാൽക്കണി ടിക്കറ്റിന് 25രൂപയാ. ഒന്നഡ്ജസ്റ്റ് ചെയ്യടാ..പ്ലീസ്.” ജയൻ ബാർഗൈനിംഗ് തുടങ്ങി.
“ഒരു രക്ഷയുമില്ല മോനേ. നിനക്ക് നഷ്ടപെടുന്നത് വെറും 25രൂപ. പക്ഷേ നിന്നെ കാത്തിരിക്കുന്നത് ആതിരയുമൊത്തുള്ള പ്രണയസുരഭിലമായ നാളുകളാണ്.”

ഒടുവിൽ ജയൻ സമ്മതിച്ചു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് വരുമ്പോഴേയ്ക്കും ലെറ്ററും കവറും കളർഫുള്ളായി ഡിസൈൻ ചെയ്ത് വച്ചേക്കണമെന്ന് പറഞ്ഞ് ജയൻ ഡ്രസ്സ് ചെയ്ത് പോളിയിലേക്ക് പോയി.

ഞാൻ വെറുതെ പത്രത്തിലെ പെൻ ഫ്രണ്ട്ഷിപ് കോളമെടുത്ത് നോക്കി. Hey pals.. എന്ന് തുടങ്ങി,കേംബ്രിഡ്ജ് ഇംഗ്ലീഷിൽ മുന്നാല് ലൈൻ പരസ്യം. ‘ആതിര വിശ്വനാഥൻ, സൌപർണ്ണിക (ഹൌസ്), കെ.കെ. റോഡ്, കണ്ണോത്തുംചാൽ പി.ഓ., കണ്ണുർ’. പേരും, പിന്നെ ഇംഗ്ലീഷിന്റെ ലെവലുമൊക്കെ വച്ച് നോക്കുമ്പോ ഇതേതോ കൂടിയ ഇനമാ. മനസിലോർത്തു.

പ്രണയം വിഷയമായിട്ടുള്ള എന്ത് കാര്യങ്ങളിലും ഭയങ്കരമായ ഡെഡിക്കേഷനും ആത്മാർത്ഥതയുമുള്ളത് കൊണ്ട് ഒരു മണിക്കുറിനുള്ളിൽ, ഒരു A4 വെള്ളകടലാസിൽ ‘കാല്പനിക പ്രണയത്തിന്റെ സിംബത്സായാ' ഇലകൾ പൊഴിഞ്ഞ് കിടക്കുന്ന, നേർത്ത മഴ ചാറുന്ന വഴിയും ഒരു പെൺകുട്ടി കുടചൂടി നടക്കുന്നതിന്റെ ബാക് വ്യൂവും, പിന്നെ സൈഡിലൊരു റോസപ്പൂവുമൊക്കെ വാട്ടർകളറിൽ ചെയ്തൊപ്പിച്ചു. കവറിലും അതുപോലെന്തൊക്കെയോ ചെയ്ത്, കൂടെ, ഏതോ സിനിമ പോസ്റ്ററിൽ കണ്ട 'Friendship is a blessing..'എന്ന വാചകവുമെഴുതി. ഒന്നുടെയൊന്നു നോക്കി. ഇനി ജയൻ മെയിൻ കണ്ടന്റ് കൂടി എഴുതിയാൽ മതി. ആകെമൊത്തം സംഭവം കൊള്ളാം..


പക്ഷേ..

ഒരു നിമിഷം എന്നിലെ ‘ചതിയൻ ചന്തു’ ഉണർന്നു. എന്ത്കൊണ്ട് എന്റെ പേരിൽ ഈ ലെറ്റർ ആതിരയ്ക്ക് അയച്ച്കൂടാ..? 5പായ്ക് മസിലുള്ള (അന്ന് 6പായ്ക് മാർകറ്റിലെത്തിയിട്ടില്ലായിരുന്നു), പോളി ക്രികറ്റ് ടീമിന്റെ കാപ്റ്റനായ, സൈനിക് സ്കൂളിൽ പഠിച്ചത്കൊണ്ട് മണിമണിപോലെ ഇംഗ്ലീഷ് പറയുന്ന ജയന്, വേണമെന്ന് വച്ചാ 10 ആതിരമാരെ ഈസിയായി വളയ്ക്കാം. ടോട്ടൽ പോപുലേഷന്റെ 30%ൽ താഴെമാത്രം നാരീമണികളുള്ള ഒരു പോളിടെക്നികിൽ, ഇന്ദ്രൻസിനെ വെല്ലുന്ന ബോഡി സ്ട്രക്ചറും വച്ച്, അല്പസ്വല്പം വരയുടെയും നാക്കിന്റെയും ബലത്തിൽ പിടിച്ച് നിൽക്കുന്ന എനിക്കല്ലേ ജയാ ശരിക്കുമൊരു ‘തൂലികാ സുഹ്രുത്തിന്റെ’ ആവശ്യം..? എന്റെ മനസ് പലവിധ ചിന്തകളാൽ പ്രക്ഷുബ്ധമായി.

ആരോ സ്റ്റെപ് കയറി മുകളിലേക്ക് വരുന്ന ശബ്ദം എന്നെ ചിന്തകളിൽനിന്നുണർത്തി. ക്ലാസ്മേറ്റും, കോളേജിലെ ‘അറിയപ്പെടുന്ന സാഹിത്യകാരനും’, ലവ് ലെറ്ററെഴുത്തിൽ അഗാത പാണ്ഡിത്യവുമുള്ള സോൾഗഡി രഞ്ജിത്താണ്. ഇത്പോലുള്ള സന്ദർഭങ്ങളിൽ അഡ്വൈസ് തരാൻ ഇവനാണ് ബെസ്റ്റ്.

“എന്തുവാടേ, ക്ലാസും കട്ട് ചെയ്ത് നീയിവിടെ പടംവരേം കൊണ്ടിരിക്കുവാണോ.” രഞ്ജിത് ചോദിച്ചു.

“കറക്ട് സമയത്താ അണ്ണാ നിന്റെ വരവ്...” രഞ്ജിതിന് ഞാൻ കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.

“ഇതിലിപ്പോ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. കിട്ടിയ അവസരങ്ങൾ ഉപയോഗിച്ചവരാണ് ഈ ലോകത്ത് മഹാന്മാരായവരെല്ലാം തന്നെ. ടോൾസ്റ്റോയി, നെഹ്രു, ഗാന്ധിജി, കെ മുരളീധരൻ, ഈ ഞാൻ..അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.! എന്തിനേറെ, യേശുദാസിന് തൊണ്ടവേദനായത്കൊണ്ട് കിട്ടിയ ഒരവസരത്തിൽ പാടിയിട്ടാണ് എം.ജി ശ്രീകുമാറിന് ദേശീയ അവാർഡ് വരെ കിട്ടിയത്. സോ, നോ സെകൻഡ് ഒപീനിയൻ, ലെറ്ററെഴുതാൻ ഞാനും സഹായിക്കാം. ഇന്ന് തന്നെ പോസ്റ്റ് ചെയ്താൽ അവൾക്ക് കിട്ടുന്ന ആദ്യത്തെ കത്തുകളിലൊന്ന് നിന്റെയായിരിക്കും. ജയന് നീ ഒരു തട്ടികൂട്ട് ഡിസൈൻ ചെയ്ത് കൊടുക്ക്. ചങ്ങായി ഇതറിയുകേ വേണ്ട.”

“എന്നാലും.. ഇതിച്ചിരി കൂടിയ കേസല്ലേടെ. ഒടുക്കത്തെ ഇംഗ്ലീഷും. മലയാളത്തിൽ മാത്രമെഴുതിയാൽ നമ്മള് വെറും ലോക്കലാണന്ന് അവൾ വിചാരിച്ചാലോ.. ?” എനിക്ക് കോൺഫിഡൻസ് പോര.

“ഒന്ന് പോടേ.. ഇവൾക്കുള്ള ഇംഗ്ലീഷൊക്കെ എന്റെ കയിലുണ്ട്. എഴുതിക്കോ നീ.
For no reason, for a moment, i wished if you were my friend..“

“കൊള്ളാലോടാ. ഇത്രപെട്ടന്ന് എവിടുന്ന് വരുന്ന് ഇതൊക്കെ.?” ഞാൻ രഞ്ജിതിന്റെ കഴിവിൽ അത്ഭുതപ്പെട്ടു.

“ഇതൊക്കെ വെറും സാമ്പിള്. പിന്നെ നിന്നോടായത്കൊണ്ട് സത്യം പറയാം. കോളേജ് മാഗസിനിൽ ഒരു ഇംഗ്ലീഷ് കവിതകൊടുത്ത് എന്റെ റേഞ്ചൊന്ന് കൂട്ടാൻ വേണ്ടി, നാട്ടിലെയൊരു ചങ്ങായിനെകൊണ്ട്, “അരികിൽ നീയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ..ഒരുമാത്ര വെറുതെ നിനച്ച്പോയി” എന്ന പാട്ട് ട്രാൻസ്ലേറ്റ് ചെയ്യിപ്പിച്ചതാഷ്ട. പക്ഷേ, അത് ചീറ്റിപോയി. ഇതിപ്പോ അതില് ചെറിയൊരു മാറ്റം വരുത്തി ഫ്രണ്ടാക്കിന്നേയുള്ളു.”

രഞ്ജിത്തിന്റെ സാഹിത്യത്തിന്റെ ബാക്ക്പ്പിൽ - ആതിരയുടെ മോർ ഡിറ്റൈത്സ്, വിത് ഫോൺ നമ്പറുമായി റിപ്ലേ ചെയ്യണമെന്ന അപേക്ഷയോടെ- മുന്നാല് പാരഗ്രാഫിൽ ലെറ്റർ പൂർത്തിയാക്കി. ജയന് വേണ്ടി ‘മോഡേൺ ആർട്ട് പെയിന്റിംഗ്’പോലെ ഒരു പേപ്പറിൽ കളറ് വാരിപൂശി വച്ച് ഞങ്ങൾ ലെറ്ററുമായി ഇറങ്ങി.

“....കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ.. പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി..”

ബസ്റ്റോപ്പിനടുത്തുള്ള പോസ്റ്റ് ബോക്സിൽ കത്ത് പോസ്റ്റ് ചെയ്ത് തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ ഊട്ടിയിലെ പൈൻ മരങ്ങൾക്കിടയിലൂടെ എന്റെകൂടെ ഡ്യയറ്റ് പാടാൻ രേഖയ്ക്ക് പകരം ആതിരയായിരുന്നു. കണ്ണോത്തുംചാലിലെ ‘സൌപർണ്ണിക’യിലേക്ക്, ആതിരയ്ക്കായുള്ള എന്റെ ‘സ്നേഹസന്ദേശം’ അങ്ങനെ പ്രയാണമാരംഭിച്ചു..

(ബാക്കി തുടരുമായിരിക്കും..)

Tuesday 8 February 2011

അച്ഛനും, അമ്മയ്ക്കും.. പിന്നെ മകൾക്കും.

രാത്രിയേറെ വൈകിയിരുന്നു. അവന് വൈകിട്ട് മുതൽ തുടങ്ങിയ പനി ഒട്ടും കുറഞ്ഞിട്ടില്ല, നിർത്താതെയുള്ള കരച്ചിലും. പെട്ടന്നെപ്പോളോ കരച്ചിലിന്റെ ശക്തി കൂടിയ ഒരു നിമിഷത്തിൽ ശ്വാസം കിട്ടാതെ അവൻ വിഷമിച്ചു. തുണി നനച്ച് നെറ്റിയിലിട്ടും, മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി, താരാട്ട് പാടിയും അവനെ ഉറക്കി എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാൻ പാട്പെട്ടിരിക്കുന്ന ആ അച്ഛന്റെയും അമ്മയുടെയും നെഞ്ച് ഒന്ന് കാളി. പിന്നെയൊന്നുമാലോചിച്ചില്ല. 10ഉം, 6ഉം വയസ്സായ അവന്റെ ചേട്ടനെയും, ചേച്ചിയേയും, 15 വയസ്സായ,ദൂരെയുള്ള വല്ല്യചന്റെ വീട്ടിൽ നിന്ന് പഠിച്ച്, പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് അവധിക്ക് വീട്ടിലെത്തിയ മൂത്ത മകളുടെ കൈയിലേല്പിച്ച്, ഒന്നര വയസ്സായ അവനെയുമെടുത്ത്കൊണ്ട് ആ അച്ഛനും അമ്മയും പാതിരാത്രിക്ക് മലയിറങ്ങി.

കൂരിരുട്ടിൽ,രണ്ട് ബാറ്ററിയിട്ട ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ പാമ്പും പഴുതാരയുമുള്ള കാട്ട് വഴിയിലൂടെ അവർ അവനെയുമെടുത്ത്കൊണ്ടോടി. 2 കിലോമീറ്ററോളമെങ്കിലും കാട്ട് വഴിയിലൂടെ നടന്നാലെ ടാറിട്ട റോഡിലെത്തു. പ്രാഥമികാരോഗ്യ കേന്ദ്രം’ വീണ്ടും ഒരു 4 കിലോമീറ്റർ അകലെയുണ്ട്. പക്ഷേ, ഈ രാത്രിയിൽ അതൊന്നും തുറന്നിട്ടുണ്ടാവില്ല. പിന്നെയുള്ളത് 15 കിലോമീറ്റർ അകലെയുള്ള കൊച്ച് ടൌണിലെ ഒരു സ്വകാര്യ ആശുപത്രിയാണ്. അത് മാത്രമാണ് ലക്ഷ്യം. കൈയിൽ കരുതിയിരുന്ന സ്റ്റീൽ കപ്പിലെ ചൂട് വെള്ളം അവന്റെ ചുണ്ടിൽ നനച്ച് കൊടുക്കാൻ മാത്രം അവർ കുറച്ച് സമയം വഴിയരികിലെ കല്ലിലിരുന്നു. വീണ്ടും അവനെ തോളിലേറ്റി നടത്തം - അഥവാ ഓട്ടം. മെയിൻ റോഡിലെത്തി.പക്ഷേ എങ്ങും കൂരിരുട്ട് മാത്രം. ഒരു വാഹനത്തിന്റെയും ശബ്ദം പോലും കേൾക്കുന്നില്ല. ആലോചിച്ച് നിൽക്കാനുള്ള സമയമില്ല. വീണ്ടും അവനെയുംകൊണ്ട് അവർ നടന്നു. പെട്ടന്നൊരു വാഹനത്തിന്റെ ശബ്ദം എവിടെയോ കേട്ടു. ദൂരെയെവിടെ നിന്നോ ഒരുവെളിച്ചം പതുക്കെ മലയിറങ്ങി വരുന്നു. അടുത്തെത്താറയപ്പോൾ അതൊരു ലോറിയാണന്ന് മനസ്സിലായി. കുഞ്ഞിനെയുമെടുത്ത് പിടിച്ച്കൊണ്ട് ആ അച്ഛൻ കൈ കാണിച്ചു. പക്ഷേ, നിർദാക്ഷിണ്യം അവർ നിർത്താതെ പോയി. അമ്മ തളർന്ന്, ഒരു ഒരു വിതുമ്പലോടെ റോഡ്സൈഡിൽ കുത്തിയിരുന്നു.

‘കർത്താവിനിവനെ വേണംന്നാരിക്കും.. കൊണ്ട് പോട്ടെ..”

പക്ഷേ, ‘കർത്താവിനവനെ അപ്പോൾ വേണ്ടായിരുന്നു.’

മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ നിന്ന്, തിരുവിതാംകൂർ ദേശത്തേക്ക് എത്തിപെടാനുള്ള ആകെയുള്ള ഒരാശ്രയമായിരുന്ന KSRTC യുടെ രാത്രി സർവീസ് കോട്ടയം ബസ്, കണ്ണൂരിന്റെ മലയോരമെല്ലാം കറങ്ങി തിരിഞ്ഞ് വന്ന്കൊണ്ടിരുന്ന സമയമായിരുന്നു അത്. വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാകതെ ആ അച്ഛൻ, റോഡിന്റെ നടുക്ക് തന്നെയിറങ്ങി നിന്ന് ആ ബസ്സിന് കൈ കാണിച്ചു. ആ ബസിന്റെ റൂട്ടിലല്ലങ്കിൽ പോലും, ആ നല്ലവനായ ഡ്രൈവർ അവരെ ടൌണിലെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഇറക്കി.

അങ്ങനെ ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നു.

കാലം കടന്നുപോയി. എത്ര കഷ്ടപെട്ടാണ് മക്കളെ വളർത്തിയതെന്ന് പപ്പയും അമ്മയും ഈ കഥ പലവട്ടം പറഞ്ഞോർമ്മിപ്പിച്ചു.

‘ഹോ, അതൊക്കെ എല്ലാ കാർന്നോമ്മാരും ചെയ്യുന്നതാ. ആശുപത്രീം വണ്ടി സൌകര്യോമൊന്നുമില്ലാത്ത കാട്ടിൽ പോയി താമസിക്കാൻ നിങ്ങളോടാരാ പറഞ്ഞെ’ എന്ന് തമാശയ്ക്കാണേലും പറഞ്ഞ് ഈ കാര്യങ്ങളെ നിസ്സാരമാക്കാറുണ്ടായിരുന്നെങ്കിലും, മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ, പ്രശ്നങ്ങൾ എല്ലാം കണ്ട് മനസിലാക്കി, വല്ലപ്പോളുമൊക്കെ (ഇഷ്ടത്തോടെയല്ലങ്കിൽ കൂടി) - പുലർച്ചെ നാലുമണിക്കെണീറ്റ്, ചിരട്ടയിൽ മെഴുക് തിരി കത്തിച്ച് വച്ച് പപ്പയെ റബ്ബർ ടാപ്പിംഗിൽ സഹായിച്ചും, സ്കൂളവധി ദിവസങ്ങളിൽ 8 മണിക്ക് റബ്ബർപാലെടുത്ത് കൊടുത്തും, മിൽമ ബൂത്തിൽ പാല് കൊണ്ട്പോയി കൊടുത്തും, പിന്നെ ഇടയ്ക്ക് കിട്ടുന്ന വൈകുന്നേരങ്ങളിൽ അയൽക്കാരും സോൾ ഗഡീസുമായ സനു, മനോജ്, സതീഷ് തുടങ്ങിയവരുടെയൊപ്പം തോർത്ത്മുണ്ട് കൊണ്ട് മീൻ പിടിച്ചും, തോട്ടിൽ പോയി ചാടി മറിഞ്ഞും ഞാൻ കൌമാരത്തിലേക്ക് പ്രവേശിച്ചു.

വീണ്ടും കാലചക്രമുരുണ്ടു. 35mm ബ്ലാക് & വൈറ്റിൽ നിന്നും ജീവിതം 70mm കളറിലേക്ക് മാറി.

ഞാനുമൊരു അച്ഛനായി.

ഇന്നലെ മോൾക്ക് ചെറിയ പനിയായിരുന്നു. സാധാരണ ജലദോഷം -പനി-ചുമയ്കെല്ലാമുള്ള അത്യാവശ്യ മരുന്നുകൾ വീട്ടിൽ സ്റ്റോക്ക് ഉണ്ട്. ഇനിയല്പം കൂടുതലാണേൽ പോലും വണ്ടിയെടുത്ത് പോയാൽ 10 മിനിറ്റിനുള്ളിലെത്തിചേരാവുന്ന ഹോസ്പിറ്റലുണ്ട്. അതിലും എമർജൻസി കേസാണേൽ 999 എന്ന നമ്പർ വിളിച്ചാൽ ആംബുലൻസ്, ഡോക്ടർ എല്ലാം മിനിറ്റുകൾക്കുള്ളിൽ എത്തും.

ഞാനോർക്കുകയായിരുന്നു - എന്റെ അപ്പനുമമ്മയും പറഞ്ഞത് കഥകൾ മാത്രമായിരുന്നില്ല, ഞാൻ വളർന്ന ജീവിതവും അത് തന്നെയായിരുന്നു.

പക്ഷേ,
‘മകളേ, നിനക്ക് പറഞ്ഞ് തരാൻ നിനക്ക് ഭാവനയിൽ പോലും കാണാൻ പറ്റാത്ത, വളരെ കുറച്ച് അനുഭവങ്ങളല്ലേ എനിക്കുള്ളു.

ചെറുപ്പത്തിൽ, പെരുന്നാൾ ദിവസങ്ങളിൽ പള്ളിപ്പറമ്പിൽ വന്ന കടകളൊന്നിൽ ഞാൻ കണ്ട് ഇഷ്ടപെട്ട കീ കൊടുത്താലോടുന്ന ഒരു കാറ് 15 രൂപ കൊടുത്ത് മേടിച്ച് തരാൻ പപ്പായ്ക്കാവില്ലന്നറിഞ്ഞ് കൊണ്ട്, പെരുന്നാളിന്റെ 3 ദിവസങ്ങളിലും കൊതിയോടെ അത് ഞാൻ നോക്കി നിന്ന കഥ, എങ്ങനെ പറഞ്ഞാലും, ഒന്നോ രണ്ടോ തവണ പരീക്ഷിച്ച് നീ തന്നെ മടുത്ത നിന്റെ കളിപ്പാട്ടങ്ങൾ കാണുമ്പോൾ നിനക്ക് മനസ്സിലാകുമോ..?

സ്കൂൾ വിട്ടോടി വന്ന് കട്ടൻ ചായയും കുടിച്ച് - ചിലപ്പോൾ അമ്മയുണ്ടാക്ക്കി വയ്കുന്ന ഇലയടയും കഴിച്ച്, സനുവിന്റെയും, മനോജിന്റെയുമൊപ്പം ‘ഏറുപന്ത് കളിക്കാനും, ചപ്പ് ചവറുകൾ കൂട്ടിയുരുട്ടി പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞ ‘ഫുട്ബോൾ’ കളിക്കാനും പോയിരുന്ന കഥകൾ കേൾക്കുമ്പോൾ ‘ടോയ് സ്റ്റോറി 3യും, ഹാരിപോർട്ടറും’ കണ്ട് വീറ്റബിക്സും, മറ്റ് ബേബി ടിൻ ഫുഡ്സും മനസില്ലാമനസ്സോടെ കഴിക്കുന്ന നിനക്കെന്തെങ്കിലും തോന്നുമോ?

അടുത്ത വീടുകളിലെ സമ പ്രായക്കാരൊത്ത് അവരുടേതേയ ലോകത്ത് തുമ്പിയെ പിടിച്ചും, പൂ പറിച്ചും, പിന്നെ ഞങ്ങൾ ഉറുമ്പ് കടി കൊണ്ട് മാവിൽ വലിഞ്ഞ് കേറി പറിച്ചെടുക്കുന്ന നാട്ടുമാമ്പഴത്തിന്റെ ഷെയറിനായി വരുന്ന എന്റെ ചേച്ചിയടക്കമുള്ള അന്നത്തെ‘ഗേൾസ് സെറ്റിനെ’പറ്റി പറഞ്ഞാൽ നിനക്കൊരുപക്ഷേ ചിരിക്കാൻ പോലും തോന്നില്ലായിരിക്കും.

അയൽക്കാരായ ഞങ്ങൾ അഞ്ച് കൂട്ടുകാർ, ഓരോ ലക്കവും ഓരോരുത്തർ എന്ന കണ്ടീഷനിൽ മേടിച്ച് അത്ഭുതത്തോടെ വായിച്ച് സ്വപ്നം കണ്ടിരുന്ന ‘പൂമ്പാറ്റയിലെയും,ബാലരമയിലെയും, അമർ ചിത്ര കഥകളിലെയും’ ആ അത്ഭുത ലോകം, നീ എപ്പോളേ, യൂറ്റ്യൂബ്-മഞ്ചാടി വീഡിയോകളിലും, മറ്റ് കാർട്ടൂൺ ചാനലുകളിലും കണ്ട് മടുത്തിട്ടുണ്ടാവും. പണ്ട് മഴക്കാലത്ത് മാത്രം വരുന്ന കുത്തൊഴുക്കിൽ, തോട്ടിലെ പാറപ്പുറത്ത് കവുങ്ങിന്റെ പാളയിട്ട് ഊർന്ന് വരുന്ന സുഖം കിട്ടില്ലങ്കിൽ കൂടെ, നിനക്കാസ്വദിക്കാനായി വാട്ടർ തീം പാർക്കുകൾ നാട്ടിലെങ്ങുമുണ്ട്, ഡിസ്നി ലാൻഡ് മുതൽ വീഗാലാൻഡ് വരെ നിനക്ക് ചോയ്സുമുണ്ട്..

ജൂൺ-ജൂലൈ മാസങ്ങളിൽ, സ്കൂൾ വിട്ട് വരുമ്പോൾ, അത്യാവശം തുന്നൽ പണിയുള്ളതെങ്കിലും നനയാതിരിക്കാൻ പാകത്തിൽ ഒരു കുടയുണ്ടായിരുന്നിട്ടും, മറ്റ് ‘കന്നാലി ചെക്കന്മാരോട് വഴക്കുണ്ടാക്കിയും, കളിച്ചും, ആകെയുള്ള ഒരു യൂണിഫോം ചെളിവെള്ളം തെറിപിച്ച് നാശമാക്കി‘ എന്ന പേരിൽ അമ്മയുടെ വഴക്കൊന്നും നിനക്ക് കേൾക്കേണ്ടി വരില്ല, കാരണം, നിന്നെ സ്കൂളിൽ കൊണ്ടെ വിടാനും, തിരിച്ച് കൊണ്ടുവരാനും ഈ അച്ചനുണ്ടാവും. ഒരു മഴത്തുള്ളിയുടെ കുളിരു പോലും നിന്റെ ദേഹത്തേൽക്കേണ്ടിയും വരില്ല, നിനക്ക് പനി പിടിച്ചാലോ എന്ന് പേടിച്ച് നിന്നെ ഒരു കുഞ്ഞു തണുപ്പിൽ പോലും ജാകറ്റില്ലാതെ പുറത്തിറക്കാറില്ലല്ലോ..

നിനക്കൊരു ഹോം വർക്ക് ചെയ്യാൻ, അല്ലങ്കിൽ പഠിക്കുന്ന ഒരു വിഷയത്തിലൊരു സംശയമുണ്ടായാൽ തന്നെ ‘മാഷോട് ചോദിക്കാനാവാതെ പേടിയോടെ നിന്ന’ നിന്റെ അച്ചന്റെ അവസ്ഥ നിനക്കുണ്ടാവില്ല. ഒരു മൌസ് ക്ലിക്കിനപ്പുറം ഈ ലോകത്തിൽ ലഭ്യമായ എല്ലാ വിവരവും, വിവരണങ്ങളുമുള്ള ഇന്റർനെറ്റ് നിനക്കായുണ്ട്. പത്താം ക്ലാസിന് ശേഷവും, പിന്നീട് കലാലയജീവിതത്തിന്റെ ഓരോ ‘ടേണിംഗ് പോയന്റുകളിലും‘ അതുവരെയുണ്ടായിരുന്ന കൂട്ടുകാരെ പിരിയുന്നത് എനിക്ക് വല്ലാത്ത വേദനയായിരുന്നു. പക്ഷേ, പല രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് കൂട്ടുകരെ ‘ഫേസ്ബുക്കിൽ’ കിട്ടിയേക്കാവുന്ന നിനക്ക് , പിന്നീടൊരിക്കലും കണ്ടെത്താനാവാതെ എനിക്ക് നഷ്ടപ്പെട്ട സുഹുത്തക്കളേക്കുറിച്ച് പറഞ്ഞാൽ നീ ചിരിക്കുമോ..?

രാവിലെയെഴുന്നേറ്റ്, ആകാശവാണി കേട്ടുകൊണ്ട് മുറ്റമടിച്ച്, പിന്നെ അല്പനേരം പാഠപുസ്തകത്തിൽ പൂണ്ടിരുന്ന് തല പെരുത്ത്, ഉത്തരം തെറ്റുമോ എന്ന് പേടിയോടെ കണക്ക് ഹോം വർക്ക് ചെയ്തും, അലക്കി വെളുപ്പിച്ചതെങ്കിലും, ഇസ്തിരിയൊന്നുമിടാത്ത ചുളിവുള്ള യുണിഫോമിട്ട്, വഴിയിൽ കാണുന്ന അപ്പൂപ്പൻ താടിയുടെ പുറകേയോടിയും, കൂട്ടുകാരോടൊപ്പം കളി തമാശകൾ പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന ആ ഒരു ബാല്യം നിനക്കില്ല.

നിനക്ക് ‘കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമില്ലാത്ത’ ഒരു ജീവിതം മാത്രമേ തരാൻ എനിക്കാവുന്നുള്ളു. പക്ഷേ നിനക്ക് നഷ്ടപെടുന്ന പലതും അതിനേക്കാൾ വലുതാണെങ്കിലും, അതൊന്നും തരാനെനിക്കാവുന്നുമില്ലല്ലോ..