Wednesday 12 September 2012

‘അരയന്നങ്ങളുടെ വീടിനോട്’ വിട..

...നഗരങ്ങളുടെ തിരക്കും, യാന്ത്രികതയും നിറഞ്ഞതായിരുന്നു അതുവരെയുള്ള ജീവിതം. അതുകൊണ്ടായിരിക്കണം, ശാന്തസുന്ദരമായ ഈ കൊച്ച് കടലോര ഗ്രാമവുമായി ഞാൻ ആദ്യ ദർശനത്തിൽ തന്നെ പ്രണയത്തിലായത്.  2008ലെ ഒരു തണുത്ത നവംബർ ദിവസത്തിൽ ആദ്യമായി ഇവിടെ വന്നിറങ്ങിയിട്ട് ഇപ്പോൾ നാലു വർഷമാകുന്നു. പുതിയൊരു സ്ഥലത്ത് വന്ന് സെറ്റിലാകുന്നത് വരെയുള്ള കുറച്ച് നാളത്തെ അസൌകര്യങ്ങളൊഴിച്ചാൽ ഈ ഗ്രാമം പോലെതന്നെ ശാന്തമായിരുന്നു പിന്നീടുള്ള ജീവിതവും.. കാര്യമായ തിരക്കുകളൊന്നുമില്ലാത്ത ജോലിക്കിടെയുള്ള ബോറടി മാറ്റാനായിരുന്നു അതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത മലയാളം ബ്ലോഗ് വായന തുടങ്ങിയത്. കൊടകരപുരാണം മുതല് എല്ലാ ഹിറ്റ് ബ്ലോഗുകളും കാണുന്നതും വായിക്കുന്നതുമെല്ലാം അതിനുശേഷം മാത്രം.. ബ്ലോഗിൽ കമന്റിടാൻ മാത്രമായിരുന്നു ആദ്യമായി മലയാളം ടൈപ്പ് ചെയ്യുന്ന കീമാൻ ഇൻസ്റ്റാൾ ചെയ്തത്. ബ്ലോഗ് വായന അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ, എല്ലാവരേയും പോലെ ഒരാവേശത്തിൽ സ്വന്തമായി ഒരു ബ്ലോഗും ക്രിയേറ്റ് ചെയ്തു. നിറയെ അരയന്നങ്ങളും, താറാവുകളുമുള്ള ഈ ടൌണിലെ റെയില്വേ സ്റ്റേഷനിലെ ബോർഡിൽ ‘വെൽകം ടു ദ് ഹോം ഓഫ് ബ്ലാക്ക് സ്വാൻസ്’ എന്ന് കണ്ടപ്പോൾ മനസിൽ പതിഞ്ഞ് പോയ ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമാപ്പേര് തന്നെ ബ്ലോഗിനുമിട്ടു. (ആദ്യമായി ബ്ലോഗിലിട്ട കുറിപ്പും ഈ സ്ഥലത്തേപറ്റിയായിരുന്നു.. http://sijogeorge.blogspot.co.uk/2010/03/blog-post.html   ഒരുപക്ഷേ,അവസാനത്തേതും ഇങ്ങനെയുമാകാം .:( ) ഒന്നൊരവർഷത്തോളം ഇടയ്ക്കിടെ പോസ്റ്റുകളിട്ട് ‘മലയാള സാഹിത്യത്തെ ധന്യുമാക്കിയതിലും’ സന്തോഷവും, നേട്ടവും ബ്ലോഗിൽ നിന്ന് കിട്ടിയ സൌഹൃദങ്ങളായിരുന്നു. മലയാളികളും, കൂട്ടുകാരും ഒട്ടുംതന്നെയില്ലാത്ത ഈ സ്ഥലത്തെ ഒറ്റപ്പെടലിൽനിന്നും, വിരസതയിൽനിന്നും ഏറ്റവും രക്ഷിച്ചത് ബ്ലോഗും, അതിലെ സൌഹൃദങ്ങളുമായിരുന്നു..

ഗൂഗിൾ ബസ്സ് വന്നതോടെ അതിലായി അടുത്ത അങ്കം.. ബ്ലോഗിലെ മിക്കവരും, പിന്നെ നിരവധി പുതിയമുഖങ്ങളും അവിടെയും. അതോടെ ബ്ലോഗിംഗിന്റെ ചൂട് കുറഞ്ഞു. കാലമുരുണ്ടു.. മഞ്ഞും, മഴയും, തണുപ്പും, വസന്തവും.. തുക്കൾ പലത് മാറിവന്നു. രാവിലെയെണീറ്റ് ഒരുമണിക്കൂറോളം ഡ്രൈവ് ചെയ്ത് ജോലിസ്ഥലത്തെത്തുന്നു.. കമ്പ്യുട്ടർ ഓൺ ചെയ്താൽ ആദ്യം തന്നെ ബ്ലോഗ്/ബസ്സ്/പ്ലസ് ഒന്നു നോക്കിയില്ലങ്കിൽ എന്തോ ഒരു പോരായ്മ. രാവിലത്തെ കട്ടങ്കാപ്പി പോലെ ഒരു ശീലമായി അതും. ജോലിക്കിടയിലും ഇടയ്ക്കിടെ പോസ്റ്റുകൾ നോക്കുന്നു, കമന്റുന്നു, ചിരിക്കുന്നു, അടികൂടുന്നു, അർമ്മാദിക്കുന്നു.. വൈകിട്ട് വീട്ടിലെത്തി ലൊട്ട്ലൊടുക്ക് പണികൾക്ക് ശേഷം വീണ്ടും ഇതിലെവന്നു നോക്കുന്നു..ഉറങ്ങുന്നു.. ഒരേ റൊട്ടീനിൽ ജീവിതം പൊയ്ക്കോണ്ടിരുന്നു.

ഇതിനിടയിൽ, മറന്ന് പോയ, അല്ലങ്കിൽ ശ്രദ്ധിക്കാതിരുന്ന ഒരു സംഗതി പക്ഷേ ഈയിടെയായി തലപൊക്കുന്നു ഇടയ്ക്കിടെ..  ഈ ഓൺലൈൻ - വർച്വൽ ലൈഫിലെ എഞ്ജോയ്മെന്റുകളല്ലാതെ, റിയൽ ലൈഫ് കൂടുതൽ ബോറടിക്കുന്നു. പ്രത്യേകിച്ച് ആക്ടിവിറ്റിസ്, സോഷ്യൽ ലൈഫ് ഒന്നുമില്ല. നാലുവർഷത്തിനിടയിൽ പലപ്പോഴായി ഈ കുഞ്ഞുഗ്രാമത്തിൽ വന്നുപെട്ട് സുഹൃത്തുക്കളായ കുറച്ച് മലയാളികൾ മിക്കവരും തന്നെ പലപല കാരണങ്ങൾകൊണ്ട് ഇവിടം വിട്ടു പോയതോടെ കൂടുതൽ മടുപ്പായി.. ഇനി പുതിയതായി ആരുമിങ്ങോട്ട് വരാനും സാധ്യതയില്ല.. ‘അരയന്നങ്ങളുടെ വീടിനോടുള്ള’ ആദ്യത്തെ പുതുമ, കൌതുകം, ഇഷ്ടം എല്ലാം കുറഞ്ഞ് തുടങ്ങി..  ഒരുതരം ‘സാച്വുറേഷൻ’ എന്നപോലൊരവസ്ഥ..   ഇതുവരെ ജോലിചെയ്തതിൽ ഏറ്റവും നീണ്ട കാലയളവും ഇവിടെതന്നെ. വലിയ ‘ഉത്തരവാദിത്വ ഭാരങ്ങളോ‘, ഭരിക്കാൻ മാനേജർമാരോ ഇല്ലാത്ത ജോലിയും ആദ്യകാലങ്ങളിലെ ‘ആസ്വദിക്കൽ’ കഴിഞ്ഞതോടെ മടുപ്പിക്കാൻ തുടങ്ങുന്നു. സ്വതവേ മടിയനായ ഞാൻ കുഴിമടിയനായി എന്ന അവസ്ഥ.. മനസ് ഒരു മാറ്റം ആഗ്രഹിച്ച് തുടങ്ങി.

2002ൽ എറണാകുളത്ത് ഒരു വെബ് ഡിസൈനിംഗ് കമ്പനിയിൽ തുടങ്ങിയ ‘ജോലി ജീവിതത്തിൽ’,  പത്തുവർഷങ്ങൾക്കിടയിൽ നിരവധി കമ്പനികളും, രാജ്യങ്ങളും മാറി. ചിലതെല്ലാം നിസ്സാരകാരണങ്ങളുടെ പേരിൽ ‘പോട്ട് പുല്ലെന്ന’ മനോഭാവത്തോടെ..(അഹങ്കാരമെന്നും പറയാം). പക്ഷേ, ഇപ്പോൾ അങ്ങനെ എടുത്ത് ചാടാനൊരു ധൈര്യക്കുറവ്.. കൂടുതൽ ഉത്തരവാദിത്വങ്ങൾ, കുടുംബം..  എങ്കിലും മാറിയേ പറ്റു എന്ന ചിന്ത കൂടുതൽ ശക്തമായി. ഒരിക്കലൊരു സാധാരണ സംഭാഷണത്തിനിടക്ക്, അല്പം ‘ദയനീയത, സെന്റി’ കലർത്തി മാറാനുള്ള ആഗ്രഹം ബോസിനോട് സൂചിപ്പിച്ചു. പ്രതിക്ഷിച്ചതിലും അപ്പുറമായിരുന്നു ‘ദയാനിധിമാരനായ’ ആ മനുഷ്യന്റെ പ്രതികരണം. ഇപ്പോൾ ചെയ്യുന്ന ജോലിയുടെ പകുതിമുക്കാലും, സ്ഥലം മാറിയാലും വീട്ടിലിരുന്നും ചെയ്യാം. ബിസിനസിൽ കാര്യമായ പുരോഗതിയൊന്നുമില്ലാത്തത്കൊണ്ട് പുതിയ സ്റ്റാഫിനെ എടുക്കുന്നതിലും നല്ലത് ദൂരെന്നായാലും  ഉള്ളവനെവച്ച് തന്നെ ഒപ്പിക്കാമെന്ന് ആൾക്ക് തോന്നിയിട്ടുണ്ടാവും. അങ്ങനെ, സ്ഥലം മാറിയാലും’വർകിംഗ് ഫ്രം ഹോം’ എന്നൊരു സെറ്റപ്പ് സമ്മതിച്ചതോടെ ബാക്കിയെല്ലാം വളരെ പെട്ടന്നായിരുന്നു. എങ്ങോട്ട് മാറണം എന്ന കാര്യത്തിൽ നേരത്തേ തന്നെ തീരുമാനമാക്കിയിരുന്നു. ബന്ധുക്കൾ, സുഹൃത്തുക്കളൊക്കെയടുത്തുള്ള, കുറച്ചൂടെ ലൈവ്ലിയായ,  ലണ്ടനോടടുത്ത് മറ്റൊരു കൊച്ച് കടലോരപട്ടണം.. ഇവിടുന്ന് മുന്നുറ്കിലോമീറ്ററോളം അകലെ..

ജോലിക്ക് പോകുമ്പോളും, വരുമ്പോളും പലപ്പോഴും അടുത്ത കുറ്റിക്കാട്ടിൽ നിന്ന് വണ്ടിക്ക് കുറുകെ ചാടുന്ന കുസൃതിക്കാരായാ മാൻ - മുയൽ കുട്ടന്മാർ.. സമ്മറിൽ മാത്രം തന്റെ ചെറുബോട്ട്കൊണ്ട് കടലിൽ പോയി മീൻ പിടിച്ച് വരുന്ന ജോണങ്കിളിനെ സോപ്പിട്ട് വിലപേശി മേടിക്കുന്ന മുട്ടൻ ഫ്രഷ് സ്രാവുകളും, അയലകളും..  രാവിലെ വാതിൽ തുറന്നാൽ എന്നും ആദ്യം കാണുന്ന, റോഡിൽ പോകുന്ന സകലവാഹനങ്ങൾക്കും കൈവീശി കാണിക്കുന്ന അടുത്ത വീട്ടിലെ ഇതുവരെ പേരറിയാത്ത അപ്പൂപ്പൻ.. ജില്ലമ്മായി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന, ഇടയ്കിടെ ഫ്രൈഡ് റൈസും, ബിരിയാണിയും ഞങ്ങൾ ഉണ്ടാക്കികൊടുക്കാറുണ്ടായിരുന്ന ഇന്ത്യൻ ഫുഡ് കൊതിച്ചിയായ, അപ്പുറത്തെ വീട്ടിലെ ജിൽ അമ്മുമ്മ.. എല്ലാത്തിനുമുപരിയായി, ഇവിടെ വന്ന് ആദ്യനാളുകളിൽ സ്ഥിരമായി നടക്കാൻ പോകാറുണ്ടായിരുന്ന ടൌണിന് നടുക്കൂടെയൊഴുകുന്ന കൊച്ചരവിക്കരയും അതിലെ അരയന്നങ്ങളും, കടൽ തീരവും.. എല്ലാം ഓർമ്മകൾ മാത്രമാകുന്നു. അതങ്ങനെ തന്നെയാവണം.. ഒന്നും സ്വന്തമല്ല, ഒന്നും സ്ഥിരവുമല്ല. മാറ്റമില്ലാത്തതായി ഉള്ളത് മാറ്റങ്ങൾ മാത്രം. നാലുവർഷങ്ങൾക്കിടയിൽ ഒരുപാട് അനുഭവങ്ങൾ, ഓർമ്മകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ..എല്ലാം തന്ന ഈ ‘അരയന്നങ്ങളുടെ വീടിനോട്’ തൽക്കാലം വിട...





















Saturday 23 June 2012

എന്നൊടൊത്തുണരുന്ന പുലരികളേ...

ചില പാട്ടുകൾ അങ്ങനെയാണ്.. വരികളും, സംഗീതത്തേക്കാളുമുപരിയായി മനസ്സിനെ തൊടുന്ന ചില ഓർമ്മകളിലൂടെയാണ് പ്രിയപ്പെട്ടതാകുന്നത്. 

യുട്യുബിനും, എമ്പിത്രിക്കും മുൻപുള്ള യുഗം. രണ്ടാഴ്ചയോളം നീണ്ട ആശുപത്രിവാസത്തിനിടയിൽ, ഫുട്പാത്ത് കച്ചവടക്കാരനിൽ നിന്നും വാങ്ങിയ കോയമ്പത്തൂർ മെയ്ഡ് വാക്ക്മാൻ സെറ്റിൽ ആവർത്തിച്ച് കേട്ടിരുന്ന ഒരു പാട്ട്.. മരുന്നുകളുടേയും ഡെറ്റോളിന്റെയും മണം.. ഫ്ലാസ്കിലെ ചായ പകർന്ന് മുക്കികഴിക്കുന്ന റെസ്കിന്റെ മടുപ്പിക്കുന്ന രുചി. ഇടയ്ക്കിടെയുള്ള മയക്കത്തിൽ കണ്ട വിചിത്ര സ്വപ്നങ്ങൾ. നീല കരയുള്ള ഷീറ്റ് വിരിച്ച ബെഡിൽ കിടന്നുകൊണ്ട് കണ്ട ജാലകപ്പുറ കാഴ്ചകൾ. ഗേറ്റ് മുതൽ ആശുപത്രി കോമ്പൌണ്ട് വരെ നിര നിരയായി നിൽക്കുന്ന കാറ്റാടി മരങ്ങൾ. അഡ്മിറ്റായ അന്നു മുതൽ, ‘പെട്ടന്ന് സുഖായി വീട്ടിൽ പോകാം‘ എന്ന് ആ‍ശ്വസിപ്പിച്ച്കൊണ്ട് ഒരു പുഞ്ചിരിയോടെ ഇടയ്ക്കിടെ മരുന്നും, ഇഞ്ചക്ഷനുമായി വരുന്ന നഴ്സ് സി. ആനി, 'പടം വരക്കാനിഷ്ടമല്ലേ, ബോറടിക്കുമ്പോൾ എന്തെങ്കിലും വരക്കൂ' എന്ന് പറഞ്ഞ് നോട്ട്പാടും പേനയും തന്നത്.. വരക്ക് പകരം എന്തൊക്കെയോ അതിൽ കുത്തിക്കുറിച്ച് എഴുതിയത് പിന്നീട് മാത്രഭൂമി ബാലപംക്തിയിലേക്ക് അയച്ച് കൊടുത്ത് പ്രസിദ്ധീകരിക്കപ്പെടാനിടയാക്കിയ കൂട്ടുകാരൻ രഞ്ജിത്ത്.. 
വല്ലാത്തൊരു സൂതിംഗ് ഇഫക്ട് ഉണ്ടായിരുന്നു ഈ പാട്ടിന്.

Friday 20 April 2012

ഡ്യുപ്ലികേറ്റ് ബർത്ത്ഡേ

രാവിലെ ജോലിക്ക് പോകാൻ റെഡിയാകുന്നതിനിടയിൽ പതിവ് പോലെ വീട്ടിലേക്ക് വിളിച്ച് കത്തിവയ്ക്കുന്നതിനിടയിലാണ് പപ്പ പറഞ്ഞത്, ‘ഡാ, നിനക്ക് ഹാപ്പി ബർത്ത്ഡേ ആശംസിച്ചുകൊണ്ട് എച്ച്ഡി.എഫ്സി ബാങ്കിന്ന് എന്റെ ഫോണിലൊരു മെസ്സേജ് വന്നല്ലോ’ന്ന്. നാട്ടിലെ കോണ്ടാക്ട് നമ്പറായി എച്ച്ഡി.എഫ്സി അകൌണ്ടിൽ കൊടുത്തിരിക്കുന്നത് പപ്പയുടെ നമ്പറാണ്. ആ.. എന്തൂട്ടേലുമാകട്ടെ, ഇന്നല്ലല്ലോ എന്റെ ബർത്ത്ഡേന്നറിയാവുന്നത്കൊണ്ട് കാര്യമായി എടുത്തില്ല. ഓഫീസിലേക്കുള്ള യാത്രമധ്യേ ഫോണിലും ഒന്ന് രണ്ട് ഹാപ്പി ബർത്ത്ഡേ സ്കൈപ്പ് മെസ്സേജുകൾ വന്നപ്പോൾ ഇതെന്തൂട്ടാന്ന് കലുങ്കുഷമായി ചിന്തിച്ചപ്പോളാണോർമ്മ വന്നത് - ഏപ്രിൽ 20. ഇന്നാണ് എന്റെ ഡ്യൂപ്ലികേറ്റ് ബർത്ത്ഡേ. ഒറിജിനലി 1982 ജൂൺ 30ന് ഭൂജാതനായ എന്നെ സ്കൂളിൽ ചേർത്ത സമയത്ത്, ഫോർ സം റീസൺസ്, ജനനതീയതി ഏപ്രിൽ 20 ആയി മാറി. അങ്ങനെ അന്നു മുതൽ എല്ലാ ഒഫീഷ്യൽ രേഖകളിലും എന്റേതല്ലാത്ത കുറ്റത്താൽ, എന്റേതല്ലാത്ത ജനനതീ‍യതിയും പേറി ജീവിക്കുകയാണ്. 

ഓഫീസിലെത്തി വാതിൽ തുറന്ന് അകത്ത് കേറി - റിസപ്ഷനിസ്റ്റ് മദാമ്മ വന്ന് ആലിംഗനം ചെയ്ത് ഹാപ്പി ബെർത്ത്ഡേ വിഷ് ചെയ്തപ്പോൾ ഒന്ന് ഞെട്ടി. പിന്നാലെ സഹപ്രവർത്തകർ ഹാപ്പി ബർത്ത്ഡേയും പാടി വന്നു. മാനേജർടെ വക ഒരു ഒരു കുപ്പി ഷാമ്പൈൻ മേശപ്പുറത്ത്, പുറമേ കുറേ ആശംസാ കാർഡുകളും. ഉച്ചക്ക് ലഞ്ച് സഹപ്രവർത്തകർ വക ഒരു പബ്ബിൽ. ആരുടെയടുത്തും ‘ഇന്നല്ല എന്റെ ബർത്ത്ഡേ, ഇങ്ങനല്ല എന്റെ ബർത്ത്ഡേന്നൊന്നും’ എക്സ്പ്ലെയിൻ ചെയ്യാൻ പോയില്ല. (ഭാഗ്യം, വീകെൻഡായത്കൊണ്ട് വൈകിട്ട് തിരിച്ച് പാർട്ടി വേണംന്ന് ആരും പറഞ്ഞില്ല, എല്ലാത്തിനും അവരുടേതായ അർമ്മാദങ്ങളുണ്ടാകും.). 

അങ്ങനെ ഡ്യുപ്ലികേറ്റ് ബർത്ത്ഡേ ഒറിജിനലിനേക്കാൾ ഗംഭീരമായി ആഘോഷിച്ച് നിർവ്രതിയടയുന്നു. :)

(ഇങ്ങനൊരു ബ്ലോഗുണ്ടാരുന്നു എന്ന് മറന്ന് പോകാതിരിക്കാൻ ചുമ്മാ പോസ്റ്റുന്നത്. :(