Saturday 14 August 2010

ചരിത്രം ആവർത്തിക്കുമ്പോൾ..

നല്ല വെയിലുള്ളൊരു ദിവസമായിരുന്നത്കൊണ്ട് കുറേ നേരം ഞണ്ട് പിടിച്ചും, കടലിൽ പോയി ചാടി മറിഞ്ഞുമെന്നതൊഴിച്ചാൽ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വീകെൻഡ്. അതിന്റെ ക്ഷീണമകറ്റാൻ ഒരു ബീയറും, കപ്പേം, സ്രാവ് കറീമടിച്ച് 11മണിയായപ്പോളെ നിദ്ര പ്രാപിച്ചു. സൈലന്റ് മോഡിലിടാൻ മറന്ന് പോയ മൊബൈലിന്റെ വിളി കേട്ടാണ് ചാടിയെണീറ്റത്. സമയം നോക്കിയപ്പോൾ 12 കഴിഞ്ഞു.

ഇതേത് പിശാശാ ഈ പാതിരാക്ക്!

“ഡാ,നീയൊന്നിങ്ങോട്ട് പെട്ടന്ന് വരണം..”

സോബിനാണ്.

ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലേ പോലെ, കുടിയേറ്റക്കാരുടെ സാന്നിധ്യം കൊണ്ട് അത്രക്കങ്ങ്ട് ‘കളങ്കപ്പെടാതിരിക്കുന്ന’(നാലും മൂന്ന് ഏഴ് മലയാളികൾ മാത്രമായ ഞങ്ങളെപ്പോലെ ചിലരുടെ സാന്നിധ്യ്യമൊഴിച്ചാൽ) ഡോളിഷ് എന്ന ശുദ്ധ ഇംഗ്ല്ലീഷ് ഗ്രാമത്തിലും ഒരു മലയാളി അസ്സോസിയേഷനുള്ള സാദ്ധ്യതകളെ ഊന്നിപ്പറഞ്ഞ് കൊണ്ട് അടുത്തിടെ ലാൻഡ് ചെയ്ത മൂന്ന് യുവ ബാച്ച്ലേർസിലൊരുവൻ.

ഈ കൊശവനിതെന്തിനെ കേടാ പോലും..

“എന്താടാ..കിടന്നുറങ്ങുന്ന ആളെ വിളിച്ചെണീപ്പിച്ച്.. ഈ പാതിരാക്ക്..

“നീ വന്നേ പറ്റൂ..ഞാനൊരു പ്രശ്നത്തിലാ അളിയാ.”

“ഹും..ഈ ശനിയാഴ്ച പാതിരാക്കുള്ള നിന്റെ പ്രശ്നം എന്തായാലും പുലിവാലായിരിക്കും.. അതുകൊണ്ട് എന്നെ വിട്ട് പിടി മോനേ ”

“അതല്ല്ലളിയാ, നീയൊന്ന് വന്നേ പറ്റൂ, ഒരു അഞ്ച് മിനിറ്റിനുള്ളിൽ നീയിവിടെ വന്നില്ലേൽ, പോലീസ് സ്റ്റേഷനിലോ, ജയിലിലോ വച്ചേ നിനക്കിനിയെന്നെ കാണാൻ പറ്റൂ.”

ദൈവമേ.. ഇവനിതെന്ത് ഏടാകൂടത്തിലാണോ തലവച്ചത്! ഇങ്ങനെ കിടന്ന് കരയുമ്പോ പോകാതിരിക്കുന്നതെങ്ങനെ. കാര്യമൊരു ബിയറേ അടിച്ചിട്ടുള്ളൂവെങ്കിലും, ആരെയാ പൊക്കേണ്ടേന്ന് നോക്കി റോഡായ റോഡ് മുഴുവനും പോലീസ് കുറ്റിയടിച്ച് നിക്കുന്ന ഈ ശനിയാഴ്ച രാത്രിൽ പുറത്തിറങ്ങുന്നതെങ്ങനെ.! എന്തേലും പറഞ്ഞ് ഒഴിവാക്കെന്ന ഭാര്യയുടെ അഭിപ്രായത്തെ നിഷ്കരുണം അവഗണിച്ച്, ഒടുവിൽ അര മൈൽ അകലെ പാർക്ക് ചെയ്തിരിക്കുന്ന കാറുമെടുത്ത് സോബിന്റെ വീട്ടിലേക്ക് വിട്ടു. സുഹ്രത്തുക്കൾ എപ്പോളും അങ്ങനെയാണല്ലോ. പാരയായിട്ട് വന്നാലും ഉപേക്ഷിക്കാൻ പറ്റാതെ..

സോബിൻ താമസിക്കുന്ന ബിൽഡിംഗിന്റെ ഗേറ്റിലെത്തിയപ്പോളെ കണ്ടു - അങ്ങോടുമില്ല, ഇങ്ങോട്ടുമില്ല എന്ന നിലയിൽ ഒരു കാർ പകുതി ഗെയ്റ്റിനുള്ളിലായി കിടക്കുന്നു. അവന്റെ സഹ മുറിയനും, ഇൻഡ്യൻ ലൈസൻസ് ‘ഇന്റർനാഷണൽ’ ആക്കി കൊണ്ട് വന്ന, ആ കാറിന്റെ ഓണറുമായ ജെഫിനെ കാണാനുമില്ല.

എന്തോ കളഞ്ഞ അണ്ണാനേപ്പോലെ സോബിൻ കാറിനടുത്ത് നിൽക്കുന്നു. വണ്ടി റോഡ് സൈഡിലൊതുക്കി പുറത്തിറങ്ങി സോബിനോട് കാര്യം ചോദിച്ചു.

“അളിയാ എന്നെ തെറി പറയല്ല്. ഇന്ന് ഞങ്ങക്ക് രണ്ടാൾക്കും ഓഫാരുന്നു. കുറേ നാളായല്ലോന്നോർത്ത് ഞങ്ങളൊന്ന് കൂടാൻ തീരുമാനിച്ചു.’

“അതിന്”?

“അത്..അവൻ ... ജെഫിൻ..നേരത്തേ ഓഫായി പോയി. എനിക്കൊരു സിഗരറ്റ് വലിക്കാതെ ഉറങ്ങാനും പറ്റണില്ല.ആ ഡേഷ് മോനോട് കുറേ പറഞ്ഞ് നോക്കി. അവൻ മൈൻഡ് ചെയ്യണില്ലടാ. ഞാനൊരു സിഗരറ്റ് എങ്ങനേലുമൊപ്പിക്കാൻ നമ്മ്ടെ 24 അവറ് ടെസ്കോയിലേക്കൊന്ന് പോകാൻ നോക്കിയതാ. പക്ഷേ പണി കിട്ടി.. വിചാരിച്ച പോലെ വണ്ടി നീങ്ങണില്ലഡേ.. വണ്ടി അകത്തേക്ക് കേറ്റാൻ പറ്റാത്തോണ്ട് ഈ ബിൽഡിംഗില് താമസിക്കണ കൊറേ പേര് ഓൾ റെഡി വന്ന് എന്നെ തെറി വിളിച്ചിട്ട് റോഡിൽ വണ്ടിമീട്ട് കേറി പോയിട്ടുണ്ട്. ഇനിം നിന്നാ ആരേലും പോലീസില് വിളിച്ച് പറയും. അതാ നിന്നെ വിളിച്ചെ.. ”

“അതെന്തേ വണ്ടിക്കെന്തേലും പ്രശ്നമുണ്ടോ..”?

“ഇല്ലടാ. വണ്ടിയൊക്കെ കണ്ടീഷനല്ലേ. ഇന്നലെ സാർവീസിംഗ് കഴിഞ്ഞതല്ലേയുള്ളൂ. പക്ഷേ പ്രശ്നം എനിക്ക് ശരിക്കും ഡ്രൈവിംഗറിയില്ലന്നേ..”

എന്താ പറയണ്ടേ ഇവനോട്.. എനിക്ക് ചിരിക്കാതിരിക്കാനായില്ല. ചിരിച്ചു. പൊട്ടിചിരിച്ചു. എങ്ങനെ ചിരിക്കാതിരിക്കും..!

കാരണം..
-----------------------------
വർഷങ്ങൾക്ക് മുൻപ്, രണ്ടായിരത്തി ഏഴ് മാർച്ച് മാസത്തിൽ.. ഒരു വ്യാഴാഴ്ച രാത്രി. മസ്കറ്റിൽ.

പതിവ് പോലെ വീകെൻഡ് സദസിൽ, സ്ഥിരം കുറ്റികളായ പ്രേം ജിത്ത്, സത്യേട്ടൻ, മനോഹരേട്ടൻ എല്ലാവരുമുണ്ട്.

“രാമ..രഘുരാമാ.. നാമിനിയും നടക്കാം..
രാവിന്നു മുൻപേ കനൽ കാട് താണ്ടാം...”
എന്ന് തുടങ്ങി...
“ഒടുവിൽ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ..”
എന്ന് പ്രേംജിത്ത് പാടിയെത്തിയപ്പോഴേക്കും എല്ലാവരും തന്നെ, എന്റെ കൈപ്പുണ്യത്തിൽ വിരിഞ്ഞ കപ്പയും ബീഫും കഴിച്ച് ഒരു സൈഡായി കഴിഞ്ഞിരുന്നു.

“ഇവിടെ ഒരു ഡേഷുമില്ല്ല.. മതിയാക്ക് “

ഞാൻ പാത്രങ്ങളൊക്കെ എടുത്ത് കിച്ചണിൽ വച്ച്, സോഫയിൽ ചുരുണ്ട് കൂടാനുള്ള ഒരുക്കങ്ങൾ നടത്തി.
ഒരു കുറ്റിയെങ്കിലും കിട്ടുമോന്ന് നോക്കി പ്രേംജിത്ത് ഒഴിഞ്ഞ സിഗരറ്റ് കൂടുകളൊക്കെ തപ്പി നോക്കികൊണ്ടിരിക്കുന്നു.

“ഡാ,നിന്റെ പർട്ടിക്ക് വിളിച്ച് വരുത്തീട്ടവസാനം ഒരു പൊക എടുക്കാനൊരു സിഗരറ്റ് കുറ്റി പോലുമില്ല. എങ്ങനേലുമൊരു സിഗരൊറ്റൊപ്പിച്ചില്ലേ നീയെന്റെ തനി സ്വഭാവമറിയും..”

സിഗരറ്റ് കിട്ടാത്തത് കൊണ്ട് പ്രേംജിത്ത് ഉടക്കിലാണ്. അത് കിട്ടാതെ ഇവനുറങ്ങില്ലന്ന് എനിക്കുമറിയാം. പക്ഷേ ഈ പാതിരാക്ക് എവിടെ പോയി സിഗരറ്റൊപ്പിക്കാൻ..

“ഡാ, മജാൻ ഹോട്ടലിലെ ഡാൻസ് ബാർ അടച്ചിട്ടുണ്ടാവില്ല. അവിടെ സിഗരറ്റ് കിട്ടും. നീ പോയെരെണ്ണം മേടിച്ചിട്ട് വാടാ..അപ്പോളേക്കും ഞാനിവളെയൊന്ന് സെറ്റപ്പാക്കാം”
പ്രേംജിത്ത് ഇന്റെർ നെറ്റിലേക്ക് കേറി കഴിഞ്ഞു.

“പത്ത് പതിനഞ്ച് മിനിറ്റ് ഇനി ഈ രാത്രില് മജാൻ ഹോട്ടല് വരെ നടക്കാനോ.. പോയേ അവ്ടെന്ന്..” ഞാനൊഴിവാക്കനുള്ള അവസാന ശ്രമവും നടത്തി നോക്കി.

“നീ നടക്ക്ണ്ട.. മോഹനേട്ടന്റെ വണ്ടിയെടുത്ത് വിട്. ഇന്നാ കീ.”

എനിക്ക് നേരെ ചൊവ്വേ ഡ്രൈവിംഗ് അറിയില്ലന്ന് എനിക്ക് മാത്രമല്ലേ അറിയു. എങ്കിലും, നേരത്തെ കഴിച്ച ‘നെപ്പോളിയൻ’ തന്ന ആത്മവിശ്വാസത്തിൽ, രണ്ടും കല്പിച്ച് കീ‍യുമെടുത്തിറങ്ങി.

ഒന്നരമണി കഴിഞ്ഞിരിക്കുന്നു. കുറേ നേരത്തെ ശ്രമത്തിനൊടുവിൽ മോഹനേട്ടന്റെ ‘കൊറോള’ സ്റ്റാർട്ട് ചെയ്തു. പക്ഷേ പാർക്ക് ചെയ്തിരിക്കുന്ന വേറെ വണ്ടികളുടേയിടയിലൂടെ പുറത്ത് റോഡിലിറക്കണം. ഫസ്റ്റ് ഗിയറിലിട്ട് എടുക്കാൻ തുടങ്ങുമ്പോ‍ളെ വണ്ടി ഓഫായി പോകുന്നു. കുറേ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു വിധം ഗേറ്റ് വരെ വണ്ടി എത്തിച്ചപ്പോൾ... പെട്ടന്ന് ഒരു വെളിച്ചം കണ്ണിലേക്കടിച്ചു, ഒപ്പം നീണ്ട ഹോണടിയും. ഒരു കാർ ഗേറ്റിനുള്ളിലേക്ക് വരുന്നതാണ്. അപ്പോളാണോർമ്മ വന്നത് - ഞാൻ ഈ കാറിന്റെ ലൈറ്റ് പോലുമിട്ടിട്ടില്ല. എവിടെയാ ലൈറ്റിന്റെ സ്വിച്ചെന്നറിഞ്ഞാലല്ലേ ഓൺ ചെയ്യാൻ പറ്റു.

‘നെപ്പോളിയന്റെ’ ധൈര്യമെല്ലാം പതുക്കെ ആവിയായി . ഞാൻ വിയർത്തും തുടങ്ങി. റിവേർസ് എടൂക്കാൻ നോക്കുമ്പോളൊക്കെ വണ്ടി ഓഫായി പോകുന്നു. അത് വരെ അറിയാമായിരുന്ന ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പോലും അപ്പോൾ മറന്നു. ഒന്നും ചെയ്യാനാകുന്നില്ല. പ്രേംജിത്തിനെയോ, മോഹനേട്ടനെയോ വിളിക്കാമെന്നോർത്ത് നോക്കിയപ്പോൾ, ഫോൺ പോലുമെടൂത്തിട്ടില്ല. എതിരെ കിടക്കുന്ന കാറിന്റെ ഡ്രൈവർ അക്ഷമനായി കൈ വെളിയിലിട്ട് അറബിയിൽ എന്തൊക്കെയോ പറയുന്നുമുണ്ട്. ഒന്നാമതേ മദ്യപിച്ചിട്ടുണ്ട്. പിന്നെ ലൈസൻസ് പോലുമില്ലാതെ, ഡ്രൈവിംഗറിയാതെ, ഒരു അറബിയുടെ മുന്നിൽ.. ഈ രാത്രിയീൽ.. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി. പോലീസിനെ അയാൾ വിളിക്കണ്ട കാര്യം പോലുമില്ല, എപ്പോൾ വേണമെങ്കിലും അല്ലാതെയുമെത്താം, കാരണം അയാളൂടെ അര കിലോമിറ്റർ നീളമുള്ള ബീഎംഡബ്ല്യ്യു കാറ് പകുതി റോഡ് ബ്ലോക്ക് ചെയ്താണ് കിടക്കുന്നത്.

എന്തും വരട്ടേയെന്ന് കരുതി ഞാൻ പുറത്തിറങ്ങി. അറിയാവുന്ന അറബിയും, ഇംഗ്ലീഷും വച്ച് അയാൾടെ കാറിനടുത്ത് ചെന്ന് ക്ഷമ പറഞ്ഞൂ.

“യൂ ദ്രിങ്ക്?” എന്റെ ശ്വാസമടിച്ചപ്പോളെ അയാൾ ചോദിച്ചു.

“ഒൺലി വൺ ബിയർ. ബട്ട് മൈ ഫ്രണ്ട് വാണ്ട് സിഗരറ്റ്. ഐ ഗോ ഷോപ്പ്. ബട്ട് കാർ കമ്പ്ലയന്റ്.”
ഞാനും അയാൾക്ക് മനസിലാകുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.

“യൂ ലൈയർ. യൂ ദോണ്ട് നോ ദ്രൈവിംഗ്.” പക്ഷേ അയാൾക്ക് സത്യം മനസിലായി.

എങ്കിലും, ഇടക്കെപ്പോളൊക്കെയോ ഞങ്ങളെ കണ്ടിട്ടൂള്ള, ആ ബിൽഡിംഗിലെ തന്നെ അന്തേവാസിയായ, ആ നല്ല അയൽക്കാരൻ ഒടുവിൽ ദയ തോന്നി ഇറങ്ങി വന്ന് എന്റെ കയിൽ നിന്ന് കീ മേടിച്ച് കാർ റിവേർസെടുത്ത് പഴയ സ്ഥിതിയിലാക്കി. എന്റെ ശ്വാസം നേരെ വീണു. അറബിയിലും, ഇംഗ്ലീഷിലും, മലായാളത്തിലുമെല്ലാം ഒരു നൂറ് നന്ദി ഞാൻ പറഞ്ഞു.

“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?” കീ എന്റെ കൈയിൽ തന്നുകൊണ്ട് അയാൾ പറഞ്ഞു.

“നോ.. നെവർ. ഐ സ്റ്റോപ്പ്ട് ഡ്രിംങ്കിങ് കമ്പ്ലിറ്റലി.”
ജീവൻ തിരിച്ച് കിട്ടിയ ഞാൻ, ബാക്കി തെറി മൊത്തം പ്രേംജിത്തിനെ വിളിക്കാനായി ഓടി ഫ്ല്ലാറ്റിനുള്ളിലേക്ക് കേറി.
-------------

“എന്തുവാടേ . നീ കുറേ നേരായല്ലോ കെടന്ന് ചിരിക്കണെ.. നിനക്കീ വണ്ടിയെട്ത്തൊന്ന് മാറ്റിയിടാൻ പറ്റ്വോ?.. അതിനാ നിന്നെ ഞാൻ വിളിച്ചത്..അല്ലാതെ നിന്റെ ഇളി കാണാനല്ല“

സോബിന് ക്ഷമ നശിച്ചു. അതിനിടയിൽ തന്നെ, വേറൊരു കാർ ഗേറ്റിലെത്തി അകത്ത് കയറാനാകാതെ ഹോണടിക്കാൻ തുടങ്ങിയിരുന്നു. സോബിന്റെ കയിൽ നിന്നും കീ മേടിച്ച് ഞാൻ കാർ റിവേർസെടുത്ത് പഴയ പാർക്കിംഗ് സ്ഥലത്തിട്ടു.
“ഇഫ് യൂ ദ്രിങ്ക്, യു നോ ഡ്രൈവ് . ഓക്കെ?”
സോബിനൊരു വാണിംഗ് കൊടുത്ത് ഞാൻ കാറുമെടുത്ത് വീട്ടിലേക്ക് മടങ്ങി.

Monday 2 August 2010

ചില ലണ്ടൻ കാഴ്ചകൾ..

ജെറിയുടെ വീട്ടിലെ അല്പനേരത്തെ വിശ്രമത്തിനു ശേഷം അതികം വൈകാതെ തന്നെ പുറത്ത് പോകാൻ തീരുമാനിച്ചു. പക്ഷേ, കാലാവസ്ഥ പെട്ടന്ന് മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. തണുപ്പ് കൂടി വരുന്നു, ഒപ്പം ചാറ്റൽ മഴയും. ഭാര്യ അതോടെ ‘റിവേർസ് ഗിയറിട്ടു’. “ഈ തണുപ്പത്തും മഴയത്തും ഞാനെങ്ങോട്ടുമില്ല. ഞാനും കൊച്ചുമിവിടെയിരുന്നോളാം, നിങ്ങൾ പോയിട്ട് വാ..”
പക്ഷേ, ‘ജോയ് ആലുക്കാസുൾപ്പടെ‘ ഒരുപാട് ഇൻഡ്യൻ ജ്വല്ലറികളും, ടെക്സ്റ്റൈത്സുകളും, ഇൻഡ്യൻ റെസ്റ്റോറന്റുകളുമുള്ള ഈസ്റ്റ് ലണ്ടനിലൂടെയൊരു ചുറ്റിയടിക്കൽ മിസ്സാക്കണോ എന്ന ജെറിയുടെ ചോദ്യത്തിൽ കക്ഷി വീണു. ജെറിയുടെ കാറിലായിരുന്നു പിന്നീട് യാത്ര.

ഇൽഫോർഡ് മുതൽ തന്നെ ഒരു ‘മിനി-ഇൻഡ്യ’ യുടെ ലക്ഷണമാണ് എവിടേയും. റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ, ജ്വല്ലറികൾ, മറ്റു കടകൾ..എല്ലാം കൊണ്ടും മുംബൈയിലെയോ, മദ്രാസിലെയോ തെരുവുകളിൽ ചെന്ന പ്രതീതി! റോഡിലെങ്ങും കാണുന്നതും ഏഷ്യൻ മുഖങ്ങൾ മാത്രം. അനധിക്രതമായി കുടിയേറിയവരും, വിസ കാലാവധി കഴിഞ്ഞവരും, നിരവധി മലയാളികളുൾപ്പടെ സ്റ്റുഡന്റ് വിസയിലെത്തിയ വിദ്യാർഥികളും, പിന്നെ ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നൊക്കെ അഭയാർത്ഥികളായെത്തിയവരുമാണ് കൂടുതലും. ഇടക്കിടെ നടക്കുന്ന ഇമിഗ്രേഷൻ റെയ്ഡ്കളിൽ കുറേപേരെയൊക്കെ പിടികൂടുന്നുണ്ടങ്കിലും, ഗവണ്മെന്റിനും ഇല്ലിഗൽ ഇമിഗ്രന്റ്സിന്റെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനാകുന്നില്ല ഇവിടെ.
കുറച്ച് വൈകി ബ്ലോഗ്ഗ് ലോകത്തെത്തിയ ആളായതുകൊണ്ട്, ഈയിടെ വായിച്ച കുറുമാന്റെ യുറോപ്പ് സ്വപ്നങ്ങളെപറ്റി പെട്ടന്നോർത്തു. അന്ന് ,പാരീസിനു പകരം ലണ്ടനിലായിരുന്നു കുറുമാൻ ഇറങ്ങിയിരുന്നതെങ്കിൽ, ചിലപ്പോൾ കൂറുമാന്റെ ബാക്കി ജീവിതം തന്നെ മാറി പോകുമായിരുന്നല്ലോ എന്നൊരു ചിന്ത, ഈസ്റ്റ് ലണ്ടൻ തെരുവുകളിലൂടെ പോകുമ്പോൾ മനസിൽ വരാതിരുന്നില്ല.

നേരത്തെ പറഞ്ഞ് പ്രലോഭിപ്പിച്ചതല്ലേയെന്നു കരുതി, ആദ്യം തന്നെ ഭാര്യയെ ‘ജോയ് ആലുക്കാസിന്റെ’ ലണ്ടൻ ഷോറൂമിൽ കൊണ്ട്പോകാമെന്ന് കരുതി ‘ഈസ്റ്റ് ഹാമിനടുത്ത’ ‘അപ്ടൺ പാർക്കിലേക്ക് പോയി. പ്രശസ്തമായ ‘ന്യുഹാം ഫുട്ബോൾ ക്ലബിന്റെ’ ഹോം സ്റ്റേഡിയം പോകൂന്ന വഴിയിൽ കാണാമായിരുന്നു. 10-15 മിനിറ്റ് കറങ്ങി നടന്ന് കണ്ട് പിടിച്ച പാർക്കിംഗിൽ കാർ നിർത്തി ‘world's No.1 Jweller‘ ന്റെ ലണ്ടൻ ഷോറും കണ്ടപ്പോളാണ് ഇതിത്രയൊക്കേയുള്ളു എന്നു മനസിലായത്. എന്തായലും, അവിടെ ചിലവഴിച്ച പത്തിരുപത് മിനുറ്റിന്റെ ക്ഷീണം തീർക്കാൻ തൊട്ടടുത്ത് കണ്ട നോർത്ത് ഇൻഡ്യൻ റെസ്റ്റോറന്റിൽ കയറി പാനി പൂരിയും, ഭേൽ പൂരിയുമൊക്കെയടിച്ച് പുറത്തിറങ്ങിയപ്പോളാണ് ‘ബിലാത്തി പട്ടണം മുരളിയേട്ടന്റെ’ വിളി വന്നത്. വൈകിട്ട് കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, ആൾക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയമായിരിക്കുന്നു. പറ്റിയാൽ എങ്കിൽ അടുത്ത ദിവസം കണാമെന്ന്പറഞ്ഞ് ഫോൺ വച്ചു.



,

തിരിച്ച് ഈസ്റ്റ് ഹാം വഴി പോകുമ്പോളാണ് പെട്ടന്ന് അത് കണ്ടത്! അതേ, അത് തന്നെ. ‘ചരിത്ര പ്രസിദ്ധമായ ലണ്ടൻ ബ്ലോഗ് മീറ്റ്’ നടന്ന ആശൈദോശൈ റെസ്സ്റ്റോറന്റ്.! വൈകിട്ടത്തെ ഭക്ഷണം എങ്കിൽ അവിടുന്നായാലോ എന്ന് ആലോചിച്ചപ്പോൾ, അവിടെ അത്ര പോരായെന്നും, പുതിയതായി തുടങ്ങിയ ‘ട്രാവങ്കൂർ ഹൌസ്‘ പരീക്ഷീക്കാമെന്നുമുള്ള ജെറിയുടെ അഭിപ്രായം പരിഗണിച്ച് അങ്ങോട്ട് വിട്ടു. രാത്രി ഭക്ഷണം കഴിക്കാറായില്ലാത്തത് കൊണ്ടും, കുറെ കാലത്തിനു ശേഷം കണ്ട്മുട്ടിയ വേറെയും ഒന്നു രണ്ട് ലണ്ടൻ സുഹ്രുത്തുക്കളുടെ കൂടെ ഒരു ‘സ്മാൾ കൂടൽ’ ഉണ്ടാകാൻ സാധ്യതയൂള്ളതിനാലും, പിന്നീട് വന്ന് കളക്ട് ചെയ്യാമെന്ന് പറഞ്ഞ് 'ട്രാവങ്കൂർ ഹൌസിൽ’ ഭക്ഷണം ഓർഡർ ചെയ്ത്, കുടുംബത്തെ ജെറിയുടെ വീട്ടിൽ തിരിച്ച് കൊണ്ട് ചെന്നാക്കി. ഈസ്റ്റ് ഹാമിലെ സുഹ്രുത്തുക്കളുടെ കൂടെ ‘ജാക്ക് ഡാനിയലുമൊത്ത്’ ചിലവഴിച്ച വൈകുന്നേരത്തിനു ശേഷം, രാത്രി വൈകി ഭക്ഷണവും കഴിഞ്ഞ് അടുത്ത ദിവസത്തെ സെന്റ്രൽ ലണ്ടൻ യാത്രക്കായി എല്ലാവരും ഉറങ്ങി.


ഏകദേശം കേരളത്തിലെ ഒരു ജില്ലയുടെ അത്രയും ഏരിയയിലുള്ള ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും, സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ കയറിയാൽ, പ്രധാനപെട്ട സ്ഥലങ്ങളിലൂടെയെങ്കിലും ഒന്നു പോയി വരാം. തലേന്നെ ഇന്റെർനെറ്റിൽ ‘ലണ്ടൻ സൈറ്റ് സീയിംഗ് ബസിൽ ' ടികറ്റ് ബുക്ക് ചെയ്തിരുന്നു. ജെറിയുടെ വീടിനടുത്ത ‘ന്യുബറി പാർക്ക്’ സ്റ്റേഷനിൽ നിന്നും, ട്യൂബ്’ എന്നറിയപ്പെടുന്ന ലണ്ടനിലെ പ്രധാന യത്രാ മാർഗമായ അണ്ടർഗ്രൌണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റിൽ ഇറങ്ങി.


ഷെർലക് ഹോംസ് @ 221 ബേക്കർ സ്ട്രീറ്റ്

ഷെർലക് ഹോംസ് കഥകളിൽ, ഷെർലക് ഹോംസിന്റെ അഡ്രസ്സായി പറയുന്ന 221ബേക്കർ സ്ട്രീറ്റ്. സ്റ്റേഷന് പുറത്തിറങ്ങുമ്പോളെ കാണുന്നത് ഷെർലക് ഹോംസിന്റെ പ്രതിമയും, ഒരു ചെറു വിവരണവുമാണ്. ലോക പ്രശസ്തമായ ലണ്ടൻ വാക്സ് മ്യൂസിയം- 'madame tussauds', London Zoo എല്ലാം അവിടെ അടുത്താണ്. സമ്മർ ടൂറിസ്റ്റ് സീസണായത് കൊണ്ട് എങ്ങും സഞ്ചാരികളൂം, തിരക്കുമാണ്. വരുന്ന സൈറ്റ് സീയിംഗ് ബസുകളുടെയെല്ലാം ഓപ്പൺ ടോപ്പ് ഫ്ലോർ ഫുള്ളാണ്. 20മിനിറ്റോളം നീണ്ട കാത്തിരിപ്പിനോടുവിലാണ് ഒരു ‘സൈറ്റ് സീയിംഗ് ബസിൽ തുറന്ന രണ്ടാംനിലയിൽ എല്ലാവർക്കും സീറ്റ് കിട്ടിയത്. ലണ്ടനിലെ ഏറ്റവും തീരക്കേറിയതും,ചിലവേറിയതുമായ ഓക്സ്ഫോർഡ് സട്രീറ്റ്, സെന്റ് പോൾസ് കതീഡ്രൽ, ബക്കിംഹാം പാലസ്, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൈണിംഗ് സ്ട്രീറ്റ്, ലോക സിനിമകളുടെ പ്രീമിയർ ഷോകളിലൂടെ പ്രശസ്തമായ ലസ്റ്റർ സ്കയർ (രാവണൻ സിനിമയുടെ ഉൾപ്പടെ) തുടങ്ങി ലണ്ടൻ നഗരത്തിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും സൈറ്റ് സീയിംഗ് ബസ് കടന്ന് പോകും. ഓരോ പ്രധാന പോയന്റിലും സ്റ്റോപ്പ് ഉണ്ടാകും, അവിടെ ഇറങ്ങി നമ്മുടെ സൌകര്യം പോലെ കറങ്ങി നടന്ന് അടുത്ത ബസിൽ അതേ ടികറ്റ് ഉപയോഗിച്ച് വീണ്ടും കയറാം. ഓരോ സ്റ്റോപ്പിലും ഇറങ്ങി നടന്ന് എല്ലാം കണ്ട് പോകണമെങ്കിൽ 2 ദിവസത്തെയെങ്കിലും ടികറ്റ് എടുക്കണം.



ഒരു ദിവസത്തെ സഞ്ചാരത്തിനായി പുറപ്പെട്ട ഞങ്ങൾ ഇറങ്ങാൻ പ്ലാ‍ൻ ചെയ്ത ഒരേ ഒരു സ്റ്റോപ്പ് ലണ്ടൻ ഐ ആയിരുന്നു. ലണ്ടൻ ഐയുടെ ടികറ്റ് നേരത്തെ തന്നെ എടുത്തിരുന്നത് കൊണ്ട് ക്യൂ ഴിവാക്കാനായി. ലണ്ടൻ ഐയിലെ അര മണിക്കൂർ കറക്കവും കഴിഞ്ഞ്,തെംസ് നദിയിലൂടെയുള്ള ബോട്ട് യത്രയും, കഴിഞ്ഞപ്പോളേക്കും ആ ദിവസം കഴിഞ്ഞു. കറങ്ങി തിരിഞ്ഞ്, വിക്ടോറിയ സ്റ്റേഷനിലെ ഒരു പബ്ബിലിരുന്ന് ഒരു ബിയറും കഴിച്ച് ക്ഷീണം മാറ്റി വീണ്ടുമൊരു ലണ്ടൻ പര്യടനത്തിന് അങ്ങനെ സമാപനം കുറിച്ചു...

(നേരത്തെ തുടരും എന്നെഴുതി പോയത് കൊണ്ട് തീർക്കാൻ മാത്രമായൊരുപോസ്റ്റ്..:)