Thursday 24 February 2011

ഒരു പെൻ(ൺ) ഫ്രണ്ട് സ്റ്റോറി -2

പാർട്ട് 1 ഇവിടെ

‘80 -90കളിലെ പൈങ്കിളി പരിപാടികളൊന്നും ഇപ്പോളത്തെ പെൺകുട്ടികളുടെയടുത്ത് ചിലവാകില്ലന്നും, ചില്ലറ ‘മോഡേൺ ആർട്സൊക്കെ’ ചെയ്താലേ അവര് ഇമ്പ്രസ്സ്ഡാകു എന്നുമൊക്കെ പറഞ്ഞ് ജയനെ കണ്വിൻസ് ചെയ്യിപ്പിക്കാൻ നോക്കിയെങ്കിലും, തനിക്ക് കിട്ടിയ പ്രൊഡക്ടിന്റെ ക്വാളിറ്റിയിൽ തീർത്തും അൺസാറ്റിസ്ഫൈഡായിരുന്ന ജയൻ, പ്രതിഫലത്തിൽ കാര്യമായ വെട്ടിക്കുറയ്ക്കലുകൾ വരുത്തി. - പൊറോട്ടയ്ക്കൊപ്പം ബീഫിനു പകരം വെറും മസാലക്കറിയും, കവിതയിലെ ബാൽക്കണി ടികറ്റിനുപകരം 12രൂപയുടെ സെകൻഡ് ക്ലാസ്സ് ടിക്കറ്റൂം.

ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ, ആകാംക്ഷയോടെ “മാഷെ / ലക്ഷ്മിയേടത്തീ, എനിക്കെന്തേലും കത്തുണ്ടോ” എന്ന ചോദ്യവുമായി ലക്ഷ്മി നിവാസിന്റെ വാതിലിൽ മുട്ടി കുറേ ദിവസം അവരെ ശല്ല്യപ്പെടുത്തികൊണ്ടിരുന്നു. ഒടുവിൽ, “തനിക്കെന്തേലും കത്ത് വന്നാൽ അങ്ങ് കൊണ്ട് തന്നേക്കാം, ഇവിടാരും അതെടുത്ത് തിന്നത്തൊന്നുമില്ല” എന്ന ലക്ഷ്മിയേടത്തിയുടെ പ്രസ്താവനയോടെ അത് അടങ്ങി. ആതിരയെയും പെൻഫ്രണ്ട്ഷിപ്പുമൊക്കെ പതുക്കെ റിസൈകിൾ ബിന്നിൽ നിന്ന് പോലും ഡിലിറ്റായി. ‘മോഹങ്ങൾ മുരടിച്ച’ എനിക്ക് സാന്ത്വനമായി വീണ്ടും പോളിയിലെ ജൂനിയേർസ് മാത്രം.

പതിവ്പോലൊരു ദിവസം പോളിയിലെയും എസ്.എൻ കോളേജിലെയും പെൺകുട്ടികളെ സുരക്ഷിതരായി ബസ്സ് കയറ്റി വിട്ട്, പുരുഷുവേട്ടന്റെ കടയിൽ നിന്ന് ചായയും പഴമ്പൊരിയും കഴിച്ച് Rs.3.5 അക്കൌണ്ടിൽ ആഡ് ചെയ്ത്, വായനശാലയിലുമൊന്ന് ഒപ്പ് വച്ച് ആറരയോടെ റൂമിലെത്തി. ഡ്രസ്സ് മാറി കുളിക്കാൻ കയറിയപ്പോളാണ് താഴെ നിന്നും കുഞ്ഞിക്കണ്ണൻ മാഷിന്റെ ശബ്ദം കേട്ടത്.
“ആ സിജോ അവിടെയുണ്ടോ ജയാ..?”

“അവൻ കുളിക്ക്വാ മാഷേ.”

കഴിഞ്ഞ മാസത്തെ വാടക കൊടുത്തിട്ടില്ല. അത് ചോദിക്കാനായിരിക്കും മാഷ് അന്വേഷിക്കുന്നതെന്നോർത്ത് കുളി കഴിഞ്ഞിട്ടും കുറേ നേരം വെറുതെ നിന്ന്, മാഷ് തിരിച്ച് പോയി എന്നുറപ്പായതിന് ശേഷം ഞാൻ ബാത്രൂമിൽ നിന്ന് പുറത്തിറങ്ങി.

“ഡാ‍ാ തെണ്ടീ..ദ്രോഹി..**&*^(@‌)##@.. നിന്നെ ഞാ‍ാൻ..” പുറത്ത് പതുങ്ങി നിൽക്കുകയായിരുന്ന ജയൻ അലറികൊണ്ട് എന്റെ നേരെ ചാടിവീണു.

“എന്തുവാടാ. നിനക്കെന്താ നാഗവല്ലി കൂടിയോ.?” കാര്യമെന്താന്നറിയാതെ ഞാൻ ജയനോട് ചോദിച്ചു.

“നാഗവല്ലിയല്ലടാ.. ആതിരവല്ലി. ചതിയാ.. മൈ.. മൈ ഡിയറേ.. ഞാൻ കണ്ട്പിടിച്ച പെൻഫ്രണ്ട് ആതിരയ്ക്ക് നീ കത്തയച്ചു..അല്ലേ..” അപ്പോളാണ് ജയന്റെ കൈയിലിരിക്കുന്ന പൊട്ടിച്ച കവർ ഞാൻ ശ്രദ്ധിച്ചത്. ആതിരയുടെ കത്ത്.! മനസ്സിലൊരു ലഡു പൊട്ടി. ‘ജയാ, ആ കത്തിങ്ങ് താടാ..’ എന്ന് പറയാൻ വാ പൊളിച്ചെങ്കിലും, കീരിക്കാടൻ ജോസിനേപ്പോലെ, കീലേരി അച്ചുവിനേപോലെ, ഗർജ്ജിച്ച്കൊണ്ട് നിൽക്കുന്ന ജയന്റെയടുത്ത് ഇനി നിന്നാൽ അവനെന്നെയെടുത്ത് സിക്സറടിക്കുമെന്ന് നല്ല ബോദ്ധ്യമുള്ള ഞാൻ ഒറ്റയോട്ടത്തിന് മുകളിൽ അനീഷിന്റെ റൂമിലെത്തി, അവിടെ അനീഷുമൊത്ത് പോളിയിലെ രാഷ്ട്രീയ തന്ത്രങ്ങളുടെ കരുക്കൾ നീക്കുകയായിരുന്ന ചെയർമാൻ മനോജ് മാത്യുവിന്റെ പിന്നിൽ അഭയം തേടി.

“ജയാ.. അമൈതി.. അമൈതി. അക്രമം ഒന്നിനുമൊരു പരിഹാരമല്ല, നമ്മുക്ക് പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം”. എന്റെ പിന്നാലെ റൂമിലെത്തിയ ജയനോട് മനോജേട്ടന്റെ മറവിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞു.

“ഒരു കോപ്പിലെ ചർച്ചയുമില്ല.. നിന്നെ ഞാൻ... മനോജേട്ടാ അവനെയിങ്ങ് വിട്ടേ.. ഈ ഡേഷ് മോൻ ചെയ്തത് ശരിയാണോ മനോജേട്ടാ..?”

“ശരിയും തെറ്റും ആപേക്ഷികമാണ് സഖാക്കളെ. ഗ്ലോബലൈസേഷന്റെയും, ലിബറൈസേഷന്റെയും ഈ കാലഘട്ടത്തിൽ, കമ്പോളവത്കരിക്കപ്പെട്ട ഒരൂ തലമുറയുടെ ശരിയും തെറ്റും നമ്മുക്ക്...”

“ഒന്ന് പോയേ മനോജേട്ടാ.. മനുഷ്യനിവിടെ വട്ടായിരിക്കുമ്പോളാ നിങ്ങടെ മറ്റേടത്തെ ക്ലോബൈലസേഷൻ..”. മനോജേട്ടനെ പൂർത്തിയാക്കാനനുവധിക്കാതെ ജയൻ എന്റെ നേരെ തിരിഞ്ഞെങ്കിലും, മനോജേട്ടന്റെ ഇടപെടൽ മൂലം ഒരു താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ജയൻ പിന്മാറി.

അന്ന് വൈകിട്ട് ലക്ഷ്മി ലോഡ്ജിലെ കാരണവന്മാരായ സുനിയേട്ടൻ, അഭിലാഷ്, മനോജ് തുടങ്ങിയവരുടെ മധ്യസ്ഥതയിൽ കൂടിയ അടിയന്തിര അനുരഞ്ജന യോഗത്തിൽ ചില കണ്ടീഷൻസോടെ ജയനും ഞാനും ‘മാഗ്നാ കാർട്ടയിൽ’ ഒപ്പ് വച്ചു.
കണ്ടീഷൻസ്:
1 - ജയന് ചിലവായ പൊറോട്ട,മസാലക്കറി, കവിതയിലെ സെകൻഡ്ക്ലാസ് ടികറ്റ്, ഞാൻ അതുപോലെ തിരിച്ചോ, അതിന്റെ പൈസയായിട്ടോ റീഫണ്ട് ചെയ്യണം.
2 - ആതിര എനിക്ക് റിപ്ലേ അയച്ച സ്ഥിതിക്ക്, ഇനി ആ ഫ്രണ്ട്ഷിപ് പുരോഗമിക്കുന്ന മുറയ്ക്ക്, ആതിരയുടെ ഫ്രണ്ട്സർക്കിളിലുള്ള മറ്റ് ഗേൾസിനെ, ഞാൻ ഇനിഷ്യേറ്റിവെടുത്ത് ജയന് പരിചയപ്പെടുത്തികൊടുക്കണം.

ഒന്നും, രണ്ടും കണ്ടീഷൻസ് 1മാസത്തിനുള്ളിൽ നിറവേറ്റാമെന്ന് സാക്ഷികളെ നിർത്തി സത്യം ചെയ്തതിനു ശേഷം, ജയൻ ആതിരയുടെ കത്ത് എനിക്ക് കൈമാറി. “നിന്നോടാരാ പെണ്ണേ ഫ്രം അഡ്രസ്സെഴുതാൻ പറഞ്ഞെ.. അത്കൊണ്ടല്ലേ ആ ജയന് മനസ്സിലായത്.” കത്തിൽ നോക്കി ആതിരയെ സ്നേഹപൂർവ്വമൊന്നു ശാസിച്ചിട്ട് വായിക്കാൻ തുടങ്ങി. .

“Hey.. I simply liked the way you responded.. it was cute എന്ന് തുടങ്ങി 'സോറി, കൂടുതൽ ഡീറ്റൈത്സ് , ഫോൺ നമ്പർ ഒന്നും തൽകാലം ചോദികേണ്ട, ഒരു കൌതുകത്തിന് YES vibesലേക്കൊരു കാർഡ് അയച്ചതാണ്, വല്ലപ്പോളൂം ടൈം കിട്ടുമ്പോൾ മാത്രം എഴുതാമെന്നും’, ഒടുവിൽ 'Catch me if you can'..എന്ന ചലഞ്ചോടെ ഒരു രഞ്ജിനി ഹരിദാസ് സ്റ്റൈൽ മംഗ്ലീഷ് ലെറ്റർ.!

“പ്രതീക്ഷിച്ചപോലെ അത്ര പോസിറ്റിവ് ആയില്ലങ്കിലും, റിപ്ലേ കിട്ടിയ സ്ഥിതിക്ക് സംഭവം പാളിയിട്ടില്ല. സ്കോപ്പുണ്ട്.“
അടുത്ത ദിവസം, പോളി കാന്റീനിലിരുന്ന് ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ ഒന്നാം ഘട്ട റിസൽട്ട് വിലയിരുത്തികൊണ്ട് രഞ്ജിത് പറഞ്ഞു.

“ഛേ..എന്നാലും ഇവള് ശരിയല്ലട.. എഴുതീരിക്കണ കണ്ടില്ലേ.. catch me if you can എന്ന്. എന്ന്വച്ചാ, ധൈര്യുണ്ടേ അവളെ വന്ന് പിടിക്കാൻ..” നാലാം തവണയും ആ ലെറ്റർ വായിച്ച് അതിലെ നിഗൂഡാർത്ഥങ്ങൾ ഡീകോഡ് ചെയ്ത്കൊണ്ടിരുന്ന മറ്റൊരു ഗഡി - സുധീഷിന്റെ കമന്റ്.

“ഒന്ന് പോയേടാ..catch me if you can ന്ന് വച്ചാ, അവളെ കണ്ട് പിടിക്കാൻ പറ്റുങ്കിൽ കണ്ട് പിടിക്ക് എന്നാ. ഇനി സെകൻഡ് സ്റ്റേജിൽ നമ്മൾ കുറച്ചുകൂടെ തന്ത്രപരമായി നീങ്ങണം. ഉടനെ റിപ്ലേ ചെയ്യരുത്. അവൾടെ വെല്ലുവിളി ഏറ്റെടുത്ത്, അവൾടെ ഫുൾ ഡീറ്റൈത്സുമായി വേണം അടുത്ത ലെറ്റർ അയക്കാൻ. കഴിയുമെങ്കിൽ കത്ത് നേരിട്ട് അവൾടെ കൈയിൽ തന്നെ കൊടുക്കണം..” രഞ്ജിത്ത് സ്ട്രാറ്റജി വെളിപെടുത്തി.

“അളിയാ..അത്രേം വേണോ. റിസ്കല്ലേ അതൊക്കെ..?”

“ഡേ, റിസ്കെടുത്തവരേ ഈ ലോകത്ത് എന്തെങ്കിലും നേടിയിട്ടുള്ളു. ഓപറേഷൻ നാളെ തുടങ്ങും. ആദ്യം അവളെ കണ്ട് പിടിക്കണം, കൂടുതൽ ഡീറ്റൈത്സ് അറിയണം. നീ രാവിലെ ഏഴ് മണിയാവുമ്പോ സുനിയേട്ടനെ എങ്ങനേലും സോപ്പിട്ട് അയാൾടെ സ്കൂട്ടറുമെടുത്ത് അവൾടെ വീടിന്റെ മുന്നിലെത്തണം. അഡ്രസ്സറിയാവുന്നത്കൊണ്ട് കണ്ട്പിടിക്കാനീസിയാ. ഞാനും നേരത്തെ വീട്ടിന്നെറങ്ങി ഏഴരയാകുമ്പോ കണ്ണോത്തുംചാലിലെത്താം.”

അടുത്ത ദിവസം രാവിലെ തന്നെ മണിക്കുറിന് 5രൂപ വാടകയ്ക്ക് സുനിയേട്ടന്റെ സ്കൂട്ടറുമെടുത്ത് ആതിരയുടെ വീട് ലക്ഷ്യമാക്കി വിട്ടു. ആ ഏരിയ നന്നായി അറിയാമായിരുന്നത്കൊണ്ട് അധികം ചുറ്റാതെ തന്നെ ഗേറ്റിൽ സൌപർണ്ണിക’ എന്നെഴുതിയ വീട് കണ്ട്പിടിച്ചു. അടുത്ത് തന്നെ ഒരു ഹോസ്പിറ്റലുള്ളത്കൊണ്ട് അവിടെയിവിടെ ചുറ്റിനടന്നാലും ആരും ശ്രദ്ധിക്കില്ല. അടുത്തുള്ള ഒരു പെട്ടിക്കടയിൽനിന്നും ചായ വാങ്ങി കുടിച്ച്കൊണ്ട്, ‘സൌപർണ്ണിക’യുടെ ഗേറ്റിലേക്ക് കണ്ണും നട്ട് നില്പ് തുടങ്ങി. കുറച്ച്കഴിഞ്ഞപ്പോൾ രഞ്ജിത്തും സ്ഥലത്തെത്തി. അല്പസമയം കഴിഞ്ഞപ്പോൾ, ഗേറ്റ് തുറന്ന് ഒരു സ്കൂട്ടർ പ്രത്യക്ഷപ്പെട്ടു. മധ്യവയസ്കനായ ഒരാളും, പുറകിൽ സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടിയും.

“ഡാ ..ദേ ആതിര”. രഞ്ജിത്ത് എന്നെ തോണ്ടികൊണ്ട് പറഞ്ഞു.

“ഹെയ്..ഇത് ആതിരയാകാൻ വഴിയില്ല. ആറിലോ ഏഴിലോ പഠിക്കുന്ന ഈ കൊച്ചൊന്നും ലെറ്ററെഴുതാനായിട്ടില്ല.” ഞാൻ പറഞ്ഞു.

“ഹോ പിന്നെ.. അഞ്ചിൽ പഠിക്കുന്ന എന്റെയനിയന് ഇപ്പോ തന്നെ ക്ലാസ്സിൽ 2 ലൈനുണ്ട്..പിന്നെയാ..” രഞ്ജിത്ത് പറഞ്ഞു. എന്തായാലും കുറച്ച് സമയംകൂടി നിരീക്ഷണം തുടരാമെന്ന് തീരുമാനിച്ചു. അധികം വൈകിയില്ല, എട്ടരയായപ്പോൾ ഒരു അമ്മയും മകളും ഗേറ്റു തുറന്നിറങ്ങി വന്നു. മകൾ ചുരിദാറിട്ട ഒരു നാടൻ പെൺകുട്ടി.

“ഇത് തന്നെ കക്ഷി. ലക്ഷണം കണ്ടിട്ട് ലവൾ SN കോളേജിലെയാണന്ന് തോന്നുന്നു. അമ്മ ഏതോ സ്കൂളിലെ ടീച്ചറും.. ” രഞ്ജിത് പറഞ്ഞു.

അവർ ഗേറ്റ് പുറത്ത്നിന്ന് പൂട്ടി ബസ്റ്റോപ്പിലേക്ക് നടന്നു; രഞ്ജിത്തും ഞാനും പതുക്കെ സ്കൂട്ടറിലും. ആതിര കയറിയ ബസ്സിന്റെ പിന്നാലെ സ്കൂട്ടറിൽ ഞങ്ങളും ഫോളോ ചെയ്തു. ഒടുവിൽ ഞങ്ങളൂടെ ഊഹം ശരിവച്ച്കൊണ്ട്, അവൾ SN കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങി. SN കോളേജിലെ ഒന്ന് രണ്ട് സുഹ്രത്തുക്കളോട് തിരക്കി രഞ്ജിത്ത് കൂടുതൽ ഡീറ്റൈത്സുമെടുത്തു. പ്രീഡിഗ്രി സെകൻഡ് ഇയർ സ്റ്റുഡന്റ്. അന്ന് വൈകിട്ട് ടെലികോം ഓഫീസിൽ ജോലി ചെയ്യുന്ന സുനിയേട്ടൻ വഴി അവളൂടെ വീട്ടിലെ ഫോൺ നമ്പർ കൂടി കിട്ടിയതോടെ ‘മിഷൻ പെൻഫ്രണ്ട്ഷിപ്’ സെകൻഡ് സ്റ്റേജും വിജയകരമായി പൂർത്തിയായി.

“ഇത്രേമായ സ്ഥിതിക്ക് ഇനി ഈസിയാ. നല്ലൊരു അടിപൊളി കത്ത് തയ്യാറാക്കുക. പ്രണയവും കോപ്പുമൊന്നും ഇപ്പോ വേണ്ട. അവൾ നല്ല ഫ്രണ്ടായി കഴിഞ്ഞിട്ട് നീ പതുക്കെ ട്രാക്ക് മാറ്റി വിട്ടാൽ മതി. ഈ കത്ത് അവളുടെ കൈയിൽ നേരിട്ടേല്പിക്കുന്നതോടെ അവൾ ശരിക്കും ഞെട്ടും.” അടുത്ത ദിവസം, ഫൈനൽ സ്ട്രാറ്റജീസ് വിശദീകരിച്ച്കൊണ്ട് രഞ്ജിത്ത് പറഞ്ഞു.

“എടാ, കത്ത് കൈയിൽ കൊണ്ട് കൊടുക്കുന്നതൊക്കെ ഒരു.. ഒരുമ്മതിരി പഴേ പൈങ്കിളി ഏർപ്പാടല്ലേ.. തന്നേമല്ല, അവള് മേടിച്ചില്ലേ ആകെ നാറും.” ഞാൻ രഞ്ജിത്തിനോട് പറഞ്ഞു.

“എടാ.. അതിന് ‘ഓ പ്രിയേ.. ഞാനാണ് നിന്റെ പെൻഫ്രണ്ട്.. ഇതാ എന്റെ സ്നേഹസന്ദേശം‘ എന്നും പറഞ്ഞ് നീ നേരെ അവൾടെ മുന്നിൽ ചെന്ന് ലെറ്ററ് കൊടുക്കുവല്ല. ഇതിനൊക്കെ വേറെ ഐഡിയ ഉണ്ട്. അവള് ഞെട്ടുകയും ചെയ്യും.”

“എന്തോന്ന് ഐഡിയ.?”

“വീടിന്റെ സെറ്റപ്പ് നമ്മള് മനസ്സിലാക്കിയിടത്തോളം, അവൾടെ അച്ഛനും അമ്മേം ജോലിക്കാരാണ്. ഇനി അവളൊറ്റയ്ക്ക് വീട്ടിലുള്ള ഒരു ചാൻസ് വരുന്ന വരെ നമ്മൾ വെയ്റ്റ് ചെയ്യണം. അന്ന് നീ കൊറിയർ ബോയ് ആകും. ഓകേ?”

“നീയാടാ യഥാർത്ഥ സുഹ്രുത്ത്.” രഞ്ജിത്തിനെ തോളിൽ തട്ടി അഭിനന്ദിച്ചു.

അധികം കാത്തിരിക്കേണ്ടി വന്നില്ല; അടുത്ത ദിവസം തന്നെ ജില്ലാവ്യാപകമായി SFIയുടെ പഠിപ്പ്മുടക്ക് സമരം. സമരദിവസങ്ങളിൽ പെൺകുട്ടികൾ കാ‍മ്പസിൽ അധികം ചുറ്റി നടക്കാതെ നേരത്തെ വീട്ടിൽ പോവുകയാണ് പതിവ്. എങ്കിലും ഒന്നുറപ്പിക്കാനായി അടുത്തുള്ള ടെലിഫോൺ ബൂത്തിൽ പോയി 1രൂപയുടെ കോയിനിട്ട് ആതിരയുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. അങ്ങേതലക്കൽ ഒരു പെൺശബ്ദം ഹലോ പറഞ്ഞു.
“അച്ഛനോ അമ്മയോ ഉണ്ടോ മോളേ..?” എം.സ് ത്രിപ്പുണിത്തുറയുടെ ശബ്ദത്തിൽ ഞാൻ ചോദിച്ചു.
“ഇല്ലല്ലോ.. ജോലിക്ക് പോയിരിക്ക്വാ. ഇതാരാ.?”
“മോൾക്കിന്ന് ക്ലാസ്സില്ലായിരുന്നോ..?”
“ഇല്ല. സമരമായകൊണ്ട് നേരത്തേ വന്നു. ആരാന്ന് പറഞ്ഞില്ലല്ലോ?”
“ഞാൻ മോൾടെ അച്ചന്റെ പരിചയക്കാരനാ. സുധാകരൻ. പിന്നെ വിളിക്കാം.” ഫോൺ കട്ട് ചെയ്തു.

ഒരു ടു വീലർ ഒപ്പിക്കണം. സുനിയേട്ടൻ ജോലിക്ക് പോയത്കൊണ്ട് അത് നടക്കില്ല. ഒടുവിൽ, പോളിയിലെ അപൂർവ്വം ‘വാഹന ഓണേർസിലൊരാളായ’ ക്ലാസ്മേറ്റ് സുധീഷിന് അന്ന് മാറ്റിനിക്ക് ടികറ്റ് ഓഫർ ചെയ്ത്, അവന്റെ ‘സുസുകി സമുറായിലേറി’ ‘ആതിര നിവാസിലേക്ക്’ വിട്ടു. ഗേറ്റ് തുറന്നകത്ത് കയറി ബൈക്കിൽ നിന്നിറങ്ങി, നെഞ്ചിടിപ്പോടെ കോളിംഗ് ബെല്ലടിച്ചു. ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു.

“ആരാ.. എന്താ വേണ്ടെ.?”
അടുക്കളയിലെ എന്തോ ജോലിക്കിടയിൽ നിന്നും വന്നത്കൊണ്ടായിരിക്കണം, നനഞ്ഞ കൈ ചുരിദാറിൽ തുടച്ച്കൊണ്ട് അവൾ.. ആതിര.! കടിച്ചാപൊട്ടാത്ത ഇംഗ്ലീഷിൽ ഇൻഡ്യൻ എക്സ്പ്രസ് പെൻഫ്രണ്ട് കോളത്തിൽ പരസ്യം കൊടുത്തതും, അത്കഴിഞ്ഞ് catch me if you can എന്ന് ചലഞ്ച് ചെയ്ത് കത്തയച്ചതുമൊക്കെ, ‘അമ്പലത്തീന്ന് ദേ ഇപ്പ എത്ത്യേഉള്ളു’ എന്ന ഭാവത്തിൽ, കുറിയൊക്കെ തൊട്ട് നിൽക്കുന്ന ഈ പാവം പെണ്ണായിരുന്നോ..!

“ഹെയ്.. എന്താ കാര്യംന്ന്.?” ആതിര വീണ്ടും ചോദിച്ചു.
“ഞാൻ DTDC കൊറിയർ സർവീസിന്നാ. ആതിര വിശ്വനാഥന് ഒരു കൊറിയറുണ്ട്, . ദേ ഇവിടെ പേരെഴുതി സൈൻ ചെയ്യു.” ഞാൻ കൈയിലുണ്ടായിരുന്ന ഒരു നോട്ട്ബുക്കിന്റെ ബാക്പേജ് തുറന്ന് അവൾക്ക് നേരെ നീട്ടി. ഒട്ടൊരു സംശയത്തോടെ അല്പനേരം നോക്കി, പിന്നെ പതുക്കെ പേരെഴുതി ഒപ്പിട്ടു. ഞാൻ കവർ കൊടുത്തു.

ബൈക്കിൽ ഗേറ്റ് കടക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. കൈയിൽ ആ കവറുമായി സംശയത്തോടെ എന്നെ നോക്കി അവൾ സിറ്റൌട്ടിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരിച്ച് പോരുന്ന വഴിയിൽ,‘കൊറിയർ സർവീസിന്റെ’ ആഫ്ക്ടർ ഇഫക്ട് എന്താണന്നറിയാനായി ഒരു ടെലിഫോൺ ബൂത്തിൽ കയറി ആതിരയുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു.

“തന്റെ ഹാൻഡ് റൈറ്റിംഗ് കൊള്ളാം.. പക്ഷേ സിഗ്നേച്ചറൊരു രസമില്ല. ഒരുമ്മാതിരി കാക്ക അപ്പിയിട്ട് വച്ചപോലെ.” ആതിര ഫോണെടുത്തയുടനെ ഞാൻ പറഞ്ഞു.

“യൂ.. ചീറ്റ്.. ഇഡിയറ്റ്. എനിക്കപ്പോളേ സംശയമുണ്ടാരുന്നു. നിനക്കിട്ട് വച്ചിട്ടുണ്ട് ഞാൻ. നീ തന്നെയാ നേരത്തെ അച്ചനുണ്ടോന്ന് ചോദിച്ച് മിമിക്രി ശബ്ദത്തില് വിളിച്ചതും, അല്ലേ. പിന്നേ, എന്റെ ഒറിജിനൽ സിഗ്നേച്ചർ അതല്ല മോനെ. നീ മിസ് യൂസ് ചെയ്താലോന്നോർത്ത് വെറുതെ കോറി വരച്ചതാ അത്..” ഒരു പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.

-----------------------------------------------------------

വെറും ‘ലൈനടിക്കലും, പ്രണയവും, ഗേൾഫ്രണ്ടും’ മാത്രമല്ല സ്ത്രീയെന്നും, നല്ലൊരു സുഹ്രത്താകാനും ഒരു പെൺകുട്ടിയ്ക്ക് സാധിക്കുമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ആതിര എനിക്ക് ബോദ്ധ്യപെടുത്തി തന്നു. ആതിരയുടെ ക്ലാസ്മേറ്റ്സും,ഫ്രണ്ട്സും എന്റെയും ഫ്രണ്ട്സായി. എന്റെ സുഹ്രുത്തുക്കൾ - രഞ്ജിത്ത്,ജയൻ ഒക്കെ ആതിരയുടെയും ഫ്രണ്ട്സായി. സമര ദിവസങ്ങളിലും മറ്റും ഇടയ്ക്കിടെ പോയി SN കോളെജ് കാമ്പസിലും ഞങ്ങൾ പരിചിതമുഖങ്ങളായി. ജയനെ ‘ചതിച്ച കഥ പറഞ്ഞ്’ ഇടയ്യ്ക്കിടെ തല്ലുകൂടിയും, തമാശകളുമൊക്കെയുമായും, പിന്നെ ഇടയ്ക്കിടെ ആതിരയുടെ അമ്മയുണ്ടാക്കുന്ന ദോശയും സാമ്പാറും, തൈരു സാദവും കഴിക്കാനായി ‘സൌപർണികയിലേക്ക്’ സന്ദർശനം നടത്തിയും കാമ്പസ്ജീവിതം കഴിഞ്ഞ്പോയി..

ജീവിതത്തിന്റെ ഓരോ സ്റ്റേജിലും, ഓരോരോ വേർപെടലുകൾ. അത് ഒഴിവാക്കാൻ പറ്റാത്തതാണ്. ജീവിക്കാനും, ജീവിപ്പിക്കാനുമുള്ള പരക്കം പാച്ചിലിനിടയിൽ എല്ലാവരെയും പോലെ തന്നെ ഞാനും, മറന്നില്ലങ്കിലും ഓർത്തില്ല പല സുഹ്രത്തുക്കളയും, പല ബന്ധങ്ങളെയും.. നാട്ടിലെത്തിയ ഒരു അവധിക്കാലാത്ത്, ഒരു സുഹ്രുത്ത് പറഞ്ഞറിഞ്ഞു, ആതിരയുടെ കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്, ഏതോ ഗൽഫ് രാജ്യത്ത് കുടുംബമായി താമസിക്കുന്നു എന്ന്. ഓർകൂട്ടിന്റെയും ഫേസ്ബുക്കിന്റെയും യുഗമെത്തിയതോടെ, എവിടെയൊക്കെയോ, എങ്ങനെയൊക്കെയോ നഷ്ടപ്പെട്ട പല ബന്ധങ്ങളും വീണ്ടും കൂട്ടിയിണക്കപ്പെട്ടെങ്കിലും ചിലത് അവിടെയും കണ്ടെത്താനായുമില്ല.

എങ്കിലും,

ഒരിക്കൽ ജീവിതത്തെ,മനസിനെ തൊട്ട് പോയവരെല്ലാവരും... അവരെവിടെയായാലും, എപ്പോഴുമോർത്തില്ലങ്കിലും, ആരെയും മറക്കാനാകുകയുമില്ല..

------------------------------------------------------------

Dedicated to:
പൊടിയും മാറാലയും പിടിച്ച് തുടങ്ങിയ ‘ഓർകുട്ടിൽ’ കുറെ കാലത്തിന് ശേഷം ലോഗിൻ ചെയ്തപ്പോൾ, റീസന്റ് വിസിറ്റേർസിൽ കണ്ട പരിചയമുള്ള ഒരു പേര്.. ‘വന്ന് എത്തി നോക്കിയിട്ടെന്തേ, ഒരു മെസേജ്, അല്ലേൽ ഫ്രണ്ട് റിക്വസ്റ്റ് പോലുമയക്കാത്തെ എന്ന ചോദ്യത്തിന്, “താനൊക്കെ എന്നെ എപ്പോളെ മറന്നിട്ടുണ്ടാകുമെന്നോർത്തു..’ എന്ന് മറുപടി പറഞ്ഞ ആ സുഹ്രുത്തിന്.

(ഇതിലെ പേരുകളെല്ലാം സാങ്കല്പികമാണ്.)

13 comments:

  1. “അച്ഛനോ അമ്മയോ ഉണ്ടോ മോളേ..?” എം.സ് ത്രിപ്പുണിത്തുറയുടെ ശബ്ദത്തിൽ ഞാൻ ചോദിച്ചു.

    എന്താ പ്രയോഗം സിജോ...

    ReplyDelete
  2. ശുഭപര്യവസായി ആയല്ലോ!! നന്നായി സിജോ!! ആശംസകള്‍!!

    ReplyDelete
  3. പേരുകള്‍ സാങ്കല്‍പ്പികമാണല്ലോ അല്ലേ!!! അല്ലെങ്കീ ഒരു കുടുംബം കുളം തോണ്ടുവേ!!!
    വെറുതെ പറഞ്ഞതാ മാഷേ...നന്നായി എഴുതി....അഭിനന്ദനങ്ങള്‍....

    ReplyDelete
  4. സിജോ... ഇത് അടിപൊളി ആയിട്ടോ....നന്നായി എഴുതിയിട്ടുണ്ട്....

    ReplyDelete
  5. ഞാന്‍ വീണ്ടും പറയുന്നു.... ആഹാ എത്ര മനോഹരം. നിങ്ങള്‍ നല്ലൊരു എഴുത്തുകാരനാണ് മച്ചാ... സംശയമില്ലാ..
    പിന്നേയ്, ഓര്‍ക്കുട്ടില്‍ വന്ന ആ ഫ്രണ്ട്‌ തന്നെയല്ലേ ഈ ആതിര..?
    രസായി.

    ReplyDelete
  6. സിജോ...നന്നായി എഴുതി...
    യഥാര്‍ത്ഥ സൗഹൃദം ഒരിക്കലും മരിക്കില്ല...അത് സത്യമാണ്.
    അതിനൊരു ഉദാഹരണം ദേ ഇവിടെയുണ്ട്...

    ReplyDelete
  7. രക്ഷപ്പെട്ടു ,ആ പേരിന് ഒരു അവകാശി വന്നല്ലോ ...അതും ചാണ്ടി പറഞ്ഞപോലെ ''അവന്‍ ''ആയാല്‍ പിന്നെ ഈ ഭൂലോകത്തില്‍ ആ പെന്‍ ഫ്രണ്ട് എന്ന വാക്ക് മിണ്ടിയാല്‍ ആളുകള്‍ ഓടിക്കും ...

    വിചാരിച്ചതിലും വളരെ നല്ല തായി പെന്‍ ഫ്രണ്ട് നെ അവസാനിപ്പിച്ചു.

    ReplyDelete
  8. പ്രണയവല്ലഭനായ ഒരു സിജോയുടെ കളിവിളയാട്ടങ്ങൾ പ്രതീക്ഷിച്ച എല്ലാവായന്നക്കാർക്കുമുമ്പിലും ...
    നല്ലോരുകൂട്ടുകാരനിലേക്കുള്ള ഈ കൂടുമാറ്റം കമനീയമായി ചിത്രീകരിച്ച് ഈ പെൺ മിത്രക്കഥ ഇത്ര മനോഹരമാക്കിയതിൽ അഭിനന്ദനം കേട്ടൊ ഭായ്

    ReplyDelete
  9. കോള്ളാലോ പോളി കഥകള്‍

    ReplyDelete
  10. ഒരുപാട് ഇഷ്ടപ്പെട്ടു. നന്നായി എഴുതി. അഭിനന്ദനങ്ങൾ.!

    ReplyDelete