Friday 14 February 2014

ഒരു ക്രോസ് ബോർഡർ പ്രണയകഥ...

ജീവിതം യവ്വന തീക്ഷ്ണവും പ്രണയസുരഭിലവുമായിരുന്ന കാലം.. പ്രായം 22. ആറുമാസത്തെ സൗദി അറേബ്യൻ 'അഗ്നിപരീക്ഷണത്തെ' അതിജീവിച്ച്, 'ദി കിംഗ്ഡം ഓഫ് ബഹറൈനിൽ' ജീവിതം അർമ്മാദിച്ച് തകർത്ത് വാരുന്ന സമയം.. കൂട്ടിനു തൃശൂർക്കാരായ ഷിഹാബുദ്ദിൻ, താജുദീൻ, ഷൈൻ എക്സ്റ്റട്രാ ഗഡീസും. അഞ്ചരയാകുമ്പോ ജോലികഴിയും. പിന്നെ ഷിബുവും (ഷിഹാബുദ്ദിൻ) താജുവുമൊക്കെ ജോലി ചെയ്യുന്ന, താജുന്റെ ഇക്കയുടെ സ്ഥപനമായ ക്വീൻ കമ്പയുട്ടേർസിൽ വന്നിരുന്ന്, അവരു കട അടക്കുന്ന എട്ട് മണിവരെ ഇന്റർനാഷണൽ ലെവൽ ചാറ്റിംഗ്. 
ഒരു ദിവസം പതിവ് പോലെ ചാറ്റിങ്ങിൽ വ്യാപ്രുതനായിരിക്കുംപോൾ ഷിബു വന്ന് മുട്ടി. 
'ഡേ, നീയിങ്ങനെ ഡൈലി  ഓസിനു ചാറ്റി അർമ്മാദിക്കുന്നത് അത്ര ശരിയല്ല, ഒരു പണിയുണ്ട്, ചെയ്യാമോ?' 
എന്തൂട്ട് പണി? എനിക്കങ്ങനെ നിന്റെ ഔദാര്യമൊന്നും വേണ്ട, പറ, കാശെത്ര വേണം?'
ഞാൻ പേഴ്സ് തുറന്നു ഒരു ദിനാറെടുത്ത് വീശി. 
'നിന്റെ പിച്ച ദിനാറെടുത്ത്...കോണാത്തി വക്ക്. നിനക്കീ ക്ടാവിനെ കമ്പ്യൂട്ടർ പഠിപ്പിക്കാമോ?. നിനക്ക് അത്യാവശം ചില്ലറ തടയേം ചെയ്യും. ഹിന്ദിക്കാരിയാന്ന് തോന്നുന്നു'. 
അപ്പോളാണു ഷിബുവിന്റെ പുറകിൽ നിൽക്കുന്ന പെൺകിടാവിനെ ഞാൻ ശ്രദ്ധിച്ചത്.. 
സുന്ദരി.. തരുണീമണി. അപ്സരസ്..! 
'ഞാം... ഞാൻ പഠിപ്പിക്കാം. വേണേ പൈസ അങ്ങോട്ട് തരാം.'
ഷർമ്മിള.. നേപ്പാളി.. സുന്ദരി. മനീഷ കൊയ്രാളയുടെ അനിയത്തി. (അദ്ദേന്ന്..:)  വയസ് ഏകദേശം 17. അങ്ങനെ കമ്പ്യൂട്ടർ പഠിപ്പിക്കൽ ആരംഭിച്ചു, അന്ന് തന്നെ. കമ്പ്യൂട്ടറിന്റെ ബേസിക്സ്, എമ്മെസ് ഓഫിസ്, പറ്റുങ്കിൽ ഇച്ചിരെ ഫോട്ടോഷോപ്പ്, ഇതൊക്കെയാണു ഷർമ്മിയുടെ (സ്നേഹപൂർവ്വം അങ്ങനെയേ വിളിക്കാൻ എനിക്കായുള്ളു) ആവശ്യം.
പിന്നീടുള്ള ദിവസങ്ങൾ ഓഫിസിലിരുന്നാൽ ഇരിപ്പുറക്കാതായി.. അഞ്ചരയാകാൻ കാത്തിരിക്കും. ഓടി ക്വീൻസിലെത്തും.. ഷർമ്മിയെങ്ങാനും ലേറ്റായാൽ ആകെ അസ്വസ്ഥനാകും.. കൈരളി പീപ്പിളുകാരൻ സുനന്ദ പുഷ്കർ മരിച്ച വാർത്തയിൽ ഹിന്ദി പറയുന്നപോലെ ഞാൻ ഹിന്ദിയിലും മുറി ഇംഗ്ലീഷിലും ഷർമ്മിയ്ക്ക് വേഡും, പവർപോയിന്റുമൊക്കെ പറഞ്ഞ് കൊടുക്കും. ഞാൻ കമ്പ്യുട്ടർ പഠിച്ചത് തന്നെ ഷർമ്മിയെ പഠിപ്പിക്കാനുള്ള ഈ നിയോഗത്തിനാണന്ന് തോന്നിതുടങ്ങി. ഷർമ്മി ആദ്യമൊക്കെ സർ എന്നു വിളിക്കുമായിരുന്നു. ഇനിയെങ്ങാനും എന്നെ 'ഗുരുതുല്യനായി' കാണുമോ എന്ന പേടിയിൽ സ്നേഹപൂർവ്വം ശാസിച്ച് പേരു വിളിപ്പിച്ചു. രാത്രിയിൽ കിടന്നാൽ ഉറക്കമില്ലാതായി.. നേപ്പാളിലെ മഞ്ഞണിഞ്ഞ മലനിരകളിലൂടെ ഞാനും ഷർമ്മിയും 'താരകമലരുകൾ വിടരും പാടവും, ഉയിരേ..യുമൊക്കെ' പാടി പറന്ന് നടന്നു. ഒരേയൊരു ടെൻഷൻ, ഭാവിയിൽ വീട്ടിൽ അമ്മയും, പപ്പയുമൊക്കെ എങ്ങനെ മരുമോളോട് ഹിന്ദി പറയും എന്നതാരുന്നു. 
കമ്പ്യുട്ടർ പഠിപ്പിക്കലിനിടക്ക് 'യോദ്ധ'യുടെ സിഡി ഇട്ട് കാണിച്ച് ചരിത്രാതീത കാലം മുതൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തെപറ്റിയൊക്കെ ഷർമ്മിയെ കണ്വിൻസ് ചെയ്യിപ്പിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ കഴിഞ്ഞ് പോകും തോറും ടെൻഷൻ കൂടി.. വേഡ്, എക്സൽ, എല്ലാം ഷർമ്മി പട പടേന്ന് പഠിച്ചു.. ഇനി ക്ലാസ് കഴിഞ്ഞാൽ..? എങ്ങനെ പ്രണയം തുറന്ന് പറയും..? ഷിബു & ടീംസ് ഒരു ഐഡിയ ഇട്ടു. കമ്പ്യുട്ടർ ക്ലാസിൽ വച്ച് എന്തായാലും പറയണ്ട.. എങ്ങാനും അവൾ നേപ്പാളി ഗുർഖയായി പ്രതികരിച്ചാൽ പണിയാകും. ഐസ്ക്രീം ഷർമ്മിക്കൊരു വീക്നെസാണന്ന് ഷിബു കണ്ടുപിടിച്ചു. (പലപ്പോഴും ക്ലാസിനു വരുമ്പോൾ ഐസ്ക്രിം നുണഞ്ഞ് നടന്നാണു വരുന്നത്). ഒരു ദിവസം ക്ലാസ് കഴിഞ്ഞ് പതുക്കെ ഞാനും ഷർമ്മിയുടെ ഒപ്പം പുറത്തേക്ക് പോവുക.. ഏതെങ്കിലും ഐസ്ക്രിം പാർലറിലേക്ക് വിളിക്കുക.. അവിടെ വച്ച് പ്രണയം വെളിപ്പെടുത്തുക. ഇതാരുന്നു ഐഡിയ. 
അങ്ങനെ.. അന്ന് ക്ലാസ് കഴിഞ്ഞു. ബൈ പറഞ്ഞ് ഷർമ്മി പുറത്തേക്കിറങ്ങി. ടെൻഷനിൽ ഹൃദയം പ്രകമ്പനം കൊള്ളുന്നു.. 'പുറകെ ചെല്ലഡാ ഡേഷേ' എന്നും പറഞ്ഞ് ഷിബു എന്നെ തള്ളിവിട്ടു. പക്ഷേ, പുറത്തേക്കിറങ്ങിയ ഷർമ്മി പെട്ടന്ന് വാതിൽ തുറന്ന് അകത്തേക്ക് വന്നു ഷിബുവിന്റെ ഓഫിസിലേക്ക് കയറി. എന്താ സംഭവമെന്നറിയാതെ കൺഫുഷനടിച്ച് നിന്ന എന്നെ ഷിബു അകത്തേക്ക് വിളിച്ചു. ഷർമ്മി ഒരു ചെറു ചിരിയോടെ നിൽക്കുന്നു. ഒരു കവറെടുത്ത് എന്റെ നേരെ നീട്ടി. 'എന്റെ വെഡിങ്ങിന്റെ എംഗേജ്മെന്റ് ആണു അടുത്തയാഴ്ച. ഒരു പാർട്ടിയുണ്ട്, സർ തീർച്ചയായും വരണം. ഞാൻ ഈ ആഴ്ച കൂടെയെ ക്ലാസിനു വരുന്നുള്ളു.' 
ടിം. 
കാട്മൺടുവിലെ മലനിരകളിൽ നിന്ന് താഴെക്കുള്ള വീഴ്ച്ച.. കഠിനമായിരുന്നു.. 

3 comments:

  1. ഒരു ബഹറിന്‍ പ്രണയകഥ തകര്‍ന്നടിഞ്ഞ വിധം!!!

    ReplyDelete
  2. അത് നന്നായി! പ്രണയമഭ്യര്ത്ഥന നടത്തി ബുദ്ധിമുട്ടിയില്ലല്ലോ

    ReplyDelete
  3. ആ പ്രണയമെങ്ങാൻ അന്ന്
    പൂവണിഞ്ഞിരുന്നുവെങ്കിൽ ഈ യു.കെ
    ബോർഡർ കട്ട പൊകയായേനെ അല്ലേ

    ReplyDelete