Wednesday 3 November 2010

പാരീസ് ഡ്രീംസ് 1

യാ‍ത്രകൾ ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക എന്നത് മറ്റെല്ലാവരെയും പോലെ എനിക്കും ചെറുപ്പം മുതൽ തന്നെ ‘അതി ഭയങ്കരമായി’ ഇഷ്ടമുള്ള കാര്യമായിരുന്നു. ആദ്യത്തെ ‘ഒറ്റക്കുള്ള യാത്ര’എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ 10 കി.മി ദൂരെയൂള്ള ‘ചെറുപുഴ‘ എന്ന കൊച്ച് ടൌണിലേക്കായിരുന്നു.(എന്നെ സംബന്ധിച്ച് ഒരു ‘മഹാ നഗരത്തിലേക്ക്’) എന്റെ പ്രായത്തിലുള്ളവരും, കൂട്ടുകാരുമൊക്കെ അതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ‘ചെറുപുഴ നഗരവും‘, അവിടൂത്തെ ‘അനുരാഗ്, എ.കെ ടാക്കിസുകളുടെ ‘നയനമനോഹരമായ വെള്ളിത്തിരകളുമൊക്കെ’ കാണാൻ ഭാഗ്യം ലഭിച്ചവരായിരുന്നെങ്കിലും വീട്ടിലെ ഏറ്റവും ഇളയതും, പിന്നെ കാണാൻ അല്പം കുഞ്ഞനുമായത് കൊണ്ട് എന്നെ അത്രേം ദൂരേക്കൊക്കെ ഒറ്റക്ക് വിടാൻ വീട്ടിലാർക്കൂം ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ വീട്ടിൽ പപ്പയും ചേട്ടനുമില്ലാതിരുന്ന ഒരു ദിവസം, ഒരു ‘എമർജൻസി സിറ്റുവേഷനിൽ’ ചെറുപുഴ വരെ പോകാൻ എനിക്ക് അവസരം കിട്ടി. 9.30ന്റെ കെ.എം.എസ് ബസിനു പോകാൻ, എട്ടരയോടെ ബസിൽ കയറി സൈഡ് സീറ്റ് പിടിച്ച് തനിച്ച് ചെറുപുഴ വരെ പോയി, 11.30ടെ ‘ഷെറാട്ടൺന്’ തിരിച്ച് വീട്ടിലെത്തിയപ്പോൾ , ചന്ദ്രനിൽ പോയി വന്ന നീൽ ആംസ്ട്രോംഗിനെപോലെയായിരുന്നൂ ഞാൻ. അങ്ങനെ ഒറ്റക്ക് പോയി വന്ന് കഴിവ് തെളിയിച്ചു. പിന്നീട് അതുപോലെ പല ആവശ്യങ്ങൾക്കുമായി ഇടക്കിടെ ചെറിയ യാത്രകൾ ചെയ്തതോടെ അതിന്റെ ത്രില്ല് പോയി.

പിന്നീടുള്ള ജീവിതത്തിലെ എല്ലാ യാത്രകളും അതുപോലെ തന്നെ അപ്രതീക്ഷിതമായിരുന്നു. റപ്പായീസ് തട്ട് കടയും, മറൈൻ ഡ്രൈവും, എം.ജി റോഡും, സെന്റ് തെരേസാസ് കോളേജ് പരിസരങ്ങളുമുൾപ്പടെയുള്ള മനോഹരമായ എറണാകുളം നഗരത്തെ സ്നേഹിച്ച് തുടങ്ങി, ഇനിയുള്ള ജീവിതമിവിടെ എന്ന് കരുതിയിരുന്നപ്പോളായിരുന്നു, അപ്രതീക്ഷിതമായി ഗൾഫിലേക്ക് വിമാനം കയറേണ്ടി വന്നത്. പിന്നീടുള്ള 4 വർഷങ്ങളിൽ സൌദി അറേബ്യ, ബഹറൈൻ,ദുബായി, ഒമാൻ എല്ലാം ‘ജോലി’ എന്ന പേരിൽ കറങ്ങി തിരിഞ്ഞ് നടന്നെങ്കിലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, യുറോപിൽ എന്നെങ്കിലും വരാനാകുമെന്ന്. യുറോപ്പ്, അമേരിക്ക എന്നതൊക്കെ എന്നേപോലുള്ളവർക്ക് ‘ചന്ദ്രനിൽ പോകുന്നപോലെ’ അസാധ്യമായ കാര്യമായേ തോന്നിയിട്ടുണ്ടാ‍യിരുന്നുള്ളു. പക്ഷേ, അതുവരെയുള്ള എന്റെ ജീവിതം പോലെ തന്നെ, അപ്രതീക്ഷിതമായി ഇംഗ്ലണ്ടിലെത്താനും, ഇവിടെ ജോലി ചെയ്യാനുമൊക്കെ അവസരം കിട്ടി.

കടലിലൂടെ 50 കി.മി നീളത്തിലുള്ള ‘ചാനൽ ടണൽ’ തുറന്നതോടെ ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക് ‘യുറോസ്റ്റാർ ട്രെയിനിൽ’ വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താമെന്നായി എങ്കിലും, പാരീസിലൊന്ന് പോവുക എന്നത് ഒരു സ്വപ്നമായി മനസിൽ കയറികൂടിയിട്ട് രണ്ട് വർഷത്തോളമായി. തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന സായിപ്പന്മാരാണന്ന തെറ്റിദ്ധാരണ ഇംഗ്ലണ്ടിലെത്തിയതോടെ മാറിയിരുന്നു. ജോലി തിരക്കും, പിന്നെ, ഫ്രഞ്ച് അല്ലാതെ ഒരു വാക്ക് പോലും ഒരാളും സംസാരിക്കാത്ത ഫ്രാൻസിൽ കുടുംബവുമായി പോയാൽ കുറച്ച് കഷ്ടപെടേണ്ടി വരുമെന്നുള്ള ചില അനുഭവസ്ഥരുടെ മുന്നറിയിപ്പും പാരീസ് സ്വപ്നത്തിൽ നിന്നും എന്നെ പിറകോട്ട് വലിച്ചു.

അങ്ങനെ , ജോലിയും, വീകെൻഡ് പാർട്ടികളുമായി പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ജീവിതമിങ്ങനെ പൊയ്കോണ്ടിരിക്കെ ഒരു ദിവസം വെറുതെ മുരളി മുകുന്ദനെന്ന ഇംഗ്ലണ്ടിലെ ബൂലോക പുലിയെ വിളിച്ചപ്പോൾ, അങ്ങേര് ഒരു പാരീസ് പര്യടനം കഴിഞ്ഞ് വന്നതിന്റെ കഥകൾ പറഞ്ഞ് കുറെ കൊതിപ്പിച്ചു. ഗൈഡ്, ഹോട്ടൽ, 2ദിവസത്തെ ഡിസ്നിലാൻഡ് ടികറ്റ് എല്ലാം ഉൾപ്പടെയുള്ള പായ്കേജ് ടൂറാണ്, ചാർജും വളരെ കുറവ് എന്ന് കേട്ടതോടെ പിന്നെയൊന്നും ആലോചിച്ചില്ല, അടുത്ത ദിവസം തന്നെ ലണ്ടനിലെ ഫ്രഞ്ച് എംബസിയിൽ പോയി വിസയെടുത്തു.

അങ്ങനെ ഒരു വെള്ളിയാഴ്ച പുലർച്ചെ ‘ടാജ് ടൂർസിന്റെ’ ലക്ഷ്വറി കോച്ചിൽ ലണ്ടനിൽ നിന്ന് പുറപ്പെട്ടു. രണ്ടര മണിക്കൂറത്തെ യാത്രക്ക് ശേഷം ഇംഗ്ലണ്ട് അതിർത്തിയായ ‘ഡോവർ’ തുറമുഖത്ത് നിന്നുള്ള 'സീ ഫ്രാൻസ്’ കപ്പലിൽ ഇംഗ്ലീഷ് ചാനലിലൂടെ ഫ്രാൻസിലേക്ക്. ആദ്യമായി കപ്പലിൽ കയറിയതിന്റെ ത്രില്ലിൽ ഡക്കിൽ പോയി നിന്ന് ‘ടൈറ്റാനിക്‘ സ്റ്റൈലിൽ ഫോട്ടോകളെടുത്തും, കപ്പലിനുള്ളിലെ റെസ്റ്റോറന്റുകളിലും, പബ്ബിലുമൊക്കെ കേറിയിറങ്ങിയും ഒന്നരമണിക്കൂർ കഴിഞ്ഞപ്പോളേക്കും അനൌൺസ്മെന്റ് വന്നു, കപ്പൽ ഫ്രഞ്ച് തീരത്തെ പോർട്ട് ഓഫ് കാലിസിലേക്ക് അടുക്കുകയാണന്ന്.(port of Calais) ഫ്രഞ്ച് മണ്ണിലൊന്ന് കാലുകുത്താനവസരം തരാതെ, കപ്പലിൽ നിന്ന് നേരെ വീണ്ടും കോച്ചിലേക്ക് . കാലീസ് തുറമുഖത്ത് നിന്ന് പാരീസ് നഗരത്തിലേക്കുള്ള 3 മണിക്കൂർ യാത്രക്കിടെ, ടൂർ ഗൈഡായാ ആൾഡ്രിൻ ഫെർണാണ്ടസ്, സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സുകളിൽ പഠിച്ച് മറന്ന ഫ്രഞ്ച് വിപ്ലവത്തിന്റെയും, നെപ്പോളിയൻ ബോണപ്പാർട്ടിന്റെയുമൊക്കെ കഥകൾ പറയുന്നത് കേട്ടുകൊണ്ട്, മനോഹരമായ പാടങ്ങളും, ഫാമുകളുമുള്ള ഫ്രഞ്ച് ഗ്രാമങ്ങളുടെ സൌന്ദര്യമാസ്വദിച്ചുകൊണ്ട് കോച്ചിലിരുന്നു. തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ പതിയെയാണങ്കിലും, 4 മണി കഴിഞ്ഞതോടെ പാരീസ് ഒർളി എയർപോർട്ടിനടുത്തുള്ള നോവോടെൽ ഹോട്ടലിലെത്തി.

ഹോട്ടലിൽ ചെക്കിൻ ചെയ്ത്, ഫ്രഷായി അന്നത്തെ ബാക്കി പരിപാടിയായ പാരിസ് സിറ്റി നൈറ്റ് ടൂറിനായി പുറത്തിറങ്ങി. നഗരത്തോടടുത്തതോടെ, ദൂരെ ഇല്യുമിനേഷനിൽ വെട്ടി തിളങ്ങുന്ന ഈഫൽ ടവർ കാണാമായിരുന്നു. പാരിസിനെ രണ്ടായി പകുത്തൊഴുകുന്ന ‘സീൻ’ നദിയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ ആദ്യ ലക്ഷ്യം. ഈഫൽ ടവറിനടുത്ത് തന്നെയുള്ള ഒരു ജെട്ടിയിൽ നിന്നായിരുന്നു ബോട്ടിൽ കയറേണ്ടിയിരുന്നത്. ഇഫൽ ടവറിന് മുകളിൽ കയറാനുള്ള ഞങ്ങളൂടെ ബുക്കിംഗ്, ടൂറിന്റെ അവസാന ദിവസത്തേക്കായിരുന്നു. ടവറിന് താഴെ നിന്ന് ഫോട്ടോകളെടുത്ത ശേഷം ബോട്ടിൽ കയറി. കലയുടെയും, ഫാഷന്റെയും, പെർഫ്യൂമിന്റെയും, ഷാമ്പയിന്റെയും കേന്ദ്രമായ പാരീസ് നഗരത്തിലൂടെ രാത്രിയിലെ ബോട്ട് യാ‍ത്ര അവിസ്മരണീയമായ ഒരനുഭവമായിരുന്നു.


കാഴ്ചയിൽ മറ്റ് യുറോപ്യൻ നഗരങ്ങളെപോലെയൊക്കെ തന്നെ തോന്നിച്ചെങ്കിലും, പാരീസിന് വേറൊരു സൌന്ദര്യമാണ്. 'സിറ്റി ഓഫ് ലൌ’, സിറ്റി ഓഫ് ആർട്ട്, ‘ദ് മോസ്റ്റ് റൊമാന്റിക് സിറ്റി’ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള പാരീസ്! അതിനിടെയിൽ പരിചയപ്പെട്ട, ഞങ്ങളൂടെ ടൂർ ഗ്രൂപ്പിലെ തമിഴ്നാട്ടുകാരനായ മണികണ്ടനുമൊത്ത് ബോട്ടിലെ ഓപൺ എയർ റെസ്റ്റോറന്റിൽ നിന്ന് ഷാമ്പയ്നും കുടിച്ചുകൊണ്ട്, സീൻ നദിക്കിരുകരകളിലുമായി, ഇല്ല്യുമനേഷനിൽ തിളങ്ങുന്ന പാരീസ് നഗരത്തെ കൺകുളിർക്കെ കണ്ടു. നഗരത്തിലെമ്പാടുമുള്ള ഓപറ ഹൌസുകളിൽ നിന്നും, തീയറ്ററുകളിൽ നിന്നുമുള്ളതായിരിക്കണം, എവിടെ നിന്നൊക്കെയോ അലയടിക്കുന്ന സംഗീതം പാരീസിനെ കൂടുതൽ ‘റൊമാന്റിക്’ ആക്കി.



സൈൻ നദിക്കിരു കരകളയും ബന്ധിപ്പിക്കുന്ന നിരവധിയായ പാലങ്ങൾക്കടിയിലൂടെയാണ് ബോട്ട് യാത്ര. ഓരോ പാലങ്ങളും, നദിക്കിരുവശങ്ങളിലുമായുള്ള ഓരോ ബിൽഡിംഗുകളും, എന്തുകൊണ്ടാണ് പാരീസിനെ ‘ സിറ്റി ഓഫ് ആർട്ട്’ എന്ന് വിളിക്കുന്നത് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് തന്നുകൊണ്ടിരുന്നു. ഒന്നര മണിക്കൂർ എങ്ങനെ പോയെന്നറിഞ്ഞില്ല. ഈഫൽ ടവറിനടുത്തായി, ഞങ്ങളെ കാത്ത് കിടക്കുന്ന കോച്ചിലെത്തി; വീണ്ടും പാരീസ് നഗര പ്രദിക്ഷണം. ചരിത്രപ്രസിദ്ധമായ പാരീസിന്റെ ഓരോ തെരുവുകളിലൂടെയും ബസ് ഓടികൊണ്ടിരിക്കുമ്പോൾ, അതിന്റെ പിന്നിലുള്ള കഥകളെല്ലാം ടൂർ ഗൈഡ് ആൽഡ്രിൻ വിവരിച്ച് തന്നുകൊണ്ടിരുന്നു. ഡയാന രാജകുമാരി ആക്സിഡന്റിൽ കൊല്ലപ്പെട്ട ടണൽ (Alma Tunnel), അതിനു മുൻപ് അവർ അവസാനമായി അത്താഴം കഴിച്ചിറങ്ങിയ ദോദി അൽ ഫയാദിന്റെ ‘ റിറ്റ്സ് ഹോട്ടൽ, ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിലൊന്നായ ‘ലൂർവ് മ്യൂസിയം’ (ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിറ്റിംഗ് ഇവിടെയാണ്‌) ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷൻ സ്ട്രീറ്റ്, നെപ്പോളിയന്റെ ശവകുടീരം.. തുടങ്ങി, പാരീസ് നഗരത്തെ കുറേയൊക്കെ കോച്ചിലിരുന്ന് കണ്ടു. “ഇവിടങ്ങളിൽ വീണ്ടും വരും, വിശദമായി കാണുവാൻ. പക്ഷേ, പാരീസിനെ കാണേണ്ടത് രാത്രിയിലാണ്, അതുകൊണ്ടാണ് ഈ ഓടിച്ചുള്ളൊരു നഗരപ്രദിക്ഷണം.” ആൽഡ്രിൻ പറഞ്ഞു.



ഒരിക്കൽ എത്തിയവരെല്ലാം പ്രണയിക്കുന്ന ഒരു നഗരമാണ് പാരിസ്. ആൾഡ്രിൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണന്ന് എനിക്ക് ബോധ്യമായി, രാത്രി ഒരുപാട് വൈകി ഹോട്ടലിലേക്ക് തിരിക്കുമ്പോൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ വൈകുന്നേരങ്ങളിലൊന്ന് കഴിഞ്ഞ് പോയല്ലോയെന്ന നഷ്ടബോധത്തോടെ ഹോട്ടലിലെ തന്നെ റെസ്റ്റോറന്റിൽ ഫ്രഞ്ച് ഷാമ്പയ്നുമായി രാത്രി ഭക്ഷണം കഴിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ യാത്രയാണ്. പക്ഷേ പാരിസിന്റെ മാജിക് കൊണ്ടാണോ, എന്തോ, കാര്യമായ ക്ഷീണമൊന്നും തോന്നിയില്ല. ഇനി അടുത്ത രണ്ട് ദിവസം ‘ഡിസ്നിലാൻഡ്’ എന്ന അദ്ഭുത ലോകത്തിലേക്കാണ് എന്ന ആകംക്ഷയോടെ ഒന്നരമണിയായപ്പോൾ ഉറക്കത്തിലേക്ക് വീണു.

ചില പാരീസ് രാത്രി കാഴ്ചകൾ




12 comments:

  1. പാരീസ് യാത്ര തകര്‍ത്ത ലക്ഷണമുണ്ടല്ലോ

    :)

    ReplyDelete
  2. എന്നെങ്കിലും ഒന്ന് പോകാന്‍ കഴിയുമായിരിക്കുമായിരിക്കും അല്ലെ.....! എന്തായാലും ഈ യാത്രാ വിശേഷം വായിക്കാന്‍ ഒരു പ്രത്യേക സുഖം തോന്നി. നല്ല വാക്കുകള്‍ കൊണ്ടുള്ള രചന. കൊള്ളാം.
    പിന്നെ Murder Part - 4 ഇട്ടിരുന്നു. സമയം പോലെ നോക്കു.

    ReplyDelete
  3. രാത്രി ക്കാഴ്ചകള്‍ അധിമാനോഹാരം.

    ReplyDelete
  4. സിജോ ..എനിക്ക് പാരിസ് കാണാന്‍ പറ്റാത്ത കുശുമ്പ് ആണ് ...

    'സിറ്റി ഓഫ് ലൌ’, സിറ്റി ഓഫ് ആർട്ട്, ‘ദ് മോസ്റ്റ് റൊമാന്റിക് സിറ്റി’ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള പാരീസ്!

    അതിന്‌ അതിന്‌ പാരിസ് വരെ ഒന്നും പോകണ്ട ,

    ''ഒരിക്കൽ എത്തിയവരെല്ലാം പ്രണയിക്കുന്ന ഒരു നഗരമാണ് പാരിസ്.''.ഇത് കലക്കി അപ്പോള്‍ ഞാന്‍ പോകാത്തത് നന്നായി ......

    ''പക്ഷേ പാരിസിന്റെ മാജിക് കൊണ്ടാണോ, എന്തോ, കാര്യമായ ക്ഷീണമൊന്നും തോന്നിയില്ല.'' ..അല്ലാല്ലോ ഷാമ്പയിന്റെ ബാക്കി ആവും അല്ലേ ?

    എന്തായാലും ഫോട്ടോകള്‍ സൂപ്പര്‍ .!!
    രാത്രിയിലും ,പകലിലും പാരിസ് കാണാന്‍ പറ്റാത്ത ഒരു യാത്ര ക്കാരി എന്‍റെ ദുഃഖം ഇവിടെ അറിയിക്കുന്നു .

    ReplyDelete
  5. പാരീസ് യാത്ര തുടക്കം കലക്കി കേട്ടോ,താമസിയാതെ തന്നെ അടുത്തതും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  6. പാരീസ് യാത്ര കലക്കി. രാത്രി പാരീസ് കാണാന്‍ എന്തു ഭം‌ഗിയാണ്‌! ഒരിക്കല്‍ അവിടെയൊക്കെ പോയി കാണണം എന്നുണ്ട്. വിവരണങ്ങള്‍ വായിക്കുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒക്കെ കാണാന്‍ കൊതിതോന്നുന്നു.

    ReplyDelete
  7. ഈ മണ്ടൻ പാരീസിനെ വർണ്ണിച്ചത് നായ കൊഴിഞിലിൻമേൽ കാഷ്ട്ടിച്ചപോലെയായിരുന്നു...
    പകരം പാരീസിന്റെ പ്യാരി മുഴുവൻ ഒപ്പിയെടുത്ത് പകർത്തി ബിലാത്തി ബൂലോഗരുടെ മാനം കാത്തതിന് അഭിനന്ദനങ്ങളും ,ഇനി എഴുതുവാൻ പോകുന്ന ഭാഗങ്ങൾക്ക് ആശീർവാദങ്ങളും നേരുന്നു...
    ഇതാണ് വിവരമുള്ളവരുപോയാൽ വിവരം പോലെ വിവരിക്കും എന്ന്പറയുന്നത്.എന്തായലും ആ മറ്റേ കാഴ്ച്ചകളെകുറിച്ച് ശരിക്ക് കാച്ചിക്കൊള്ളൂക കേട്ടൊ സിജോ !

    ReplyDelete
  8. ഒന്ന് പോടാപ്പാ ......... നാട്ടില്‍ , വട്ട വലയും കൂലിത്തല്ലുമായി നടന്ന അവന്റെ ഒരു പാരിസ് കണ്ടില്ലേ ( സത്യായിട്ടും അസൂയ അല്ല .. ഹും )

    ReplyDelete
  9. Nannaayirikkunnu vivaranam. nalla ezhutthu.

    ReplyDelete
  10. ഭാഗ്യവാന്‍ ...അങ്ങനെ പാരീസ് യാത്രയും .... :)

    ReplyDelete